പത്തനംതിട്ട: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ അനിൽ ആൻ്റണിയെ ഇറക്കിയുള്ള പരീക്ഷണം വിജയിക്കുമോയെന്ന ചോദ്യമാണ് ബി.ജെ.പി അണികളിൽ നിന്നും ഉയരുന്നത്. ആൻ്റോ ആൻ്റണി, തോമസ് ഐസക്ക് എന്നിവർക്ക് പുറകിൽ മൂന്നാം സ്ഥാനത്ത് അനിൽ ആൻ്റണി എത്തിയാൽ അതു ക്ഷീണം ചെയ്യുക ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് കൂടിയാണ്. പത്തനംതിട്ട പിടിക്കാൻ ഡൽഹിയിൽ നിന്നും നേരിട്ടുകെട്ടി ഇറക്കിയ സ്ഥാനാർത്ഥിയാണ് അനിൽ ആൻ്റണി.
പുതുതായി പാർട്ടിയിൽ ചേർന്ന പി.സി ജോർജായിരുന്നു ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിൻ്റെ സ്ഥാനാർത്ഥി. പി.സി അല്ലെങ്കിൽ മകൻ ഷോൺ എന്ന രീതിയിൽ നിൽക്കുമ്പോഴാണ് മണ്ഡലവുമായി യാതൊരു ബന്ധവുമില്ലാത്ത അനിൽ ആൻ്റണി സ്ഥാനാർത്ഥിയായി എത്തുന്നത്. ഇതേ തുടർന്ന് അനിലിന് പൊതു സ്വീകാര്യത ലഭിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരണത്തിനായി നേരിട്ട് എത്തുകയും ചെയ്തു. എന്നാൽ പ്രധാനമന്ത്രിയും പരിവാരങ്ങളുമെല്ലാം പ്രചരണത്തിന് എത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ തവണ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പിടിച്ച 2.97 ലക്ഷം വോട്ട് പിടിക്കാനാവുമോയെന്ന ചോദ്യമാണ് ഉയരുന്നത്.
2014 ൽ എം.ടി. രമേശ് 1.39 ലക്ഷം വോട്ടുകൾ പത്തനംതിട്ടയിൽ നേടിയിരുന്നു. 2009 ൽ 56,000 വോട്ടായിരുന്നു ബി.ജെ.പിക്കുണ്ടായിരുന്നത്. ഓരോ തെരഞ്ഞെടുപ്പിലും വോട്ടർ ഷെയറിലുണ്ടായ വർധനവാണ് ബി.ജെ.പിക്ക് പ്രതീക്ഷനൽകുന്നത്. എന്നാൽ കഴിഞ്ഞ തവണ ശബരിമല സമര വികാരം ബി.ജെ.പിക്ക് അനുകൂലമായി വോട്ടു വീഴാൻ ഇടയാക്കിയിട്ടുണ്ട്. ഇത്തവണ അത്തരം സാഹചര്യമില്ലെന്നാണ് യു.ഡി.എഫ് - എൽ.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്.
Keywords: News, Malayalam News, Kerala, Pathanamthitta, Lok Sabha Election, Congres, CPM, Politics, BJP, Anil K Antony, Can Anil K Antony increase votes in Pathanamthitta?