റോയി സ്ക്കറിയ
(KVARTHA) വിധു വിനോദ് ചോപ്ര രചനയും സംവിധാനവും നിര്‍മ്മാണവും നിർവാഹിച്ച് 2023-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് ‘12ത് ഫെയില്‍‘. സിനിമ കണ്ടു. വളരെ മനോഹരം. കൊള്ളക്കാര്‍ക്ക് പേരുകേട്ട ചമ്പല്‍ താഴ്‌വരയിലെ ബില്‍ഗാവ് എന്ന ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലെ, മനോജ് കുമാർ ശർമയെന്ന യുവാവിന്റെ കഥയാണ് 12ത് ഫെയില്‍. കോപ്പിയടിക്കാന്‍ അധ്യാപകര്‍ പോലും സഹായിക്കുന്നൊരു സ്കൂളില്‍ പഠിച്ചിരുന്ന മനോജ്, കോപ്പിയടിക്കാന്‍ പറ്റാത്തതിനാല്‍ പ്ലസ്‌ടുവില്‍ തോല്‍ക്കുന്നു. സത്യസന്ധനായ ഒരു പോലീസ് ഓഫീസറെ കാണുന്ന മനോജ്, അയാളെപ്പോലെയാവാന്‍ തീരുമാനിക്കുന്നു. അതിനായി പ്ലസ് ടു പഠനത്തിന് ശേഷം ഗ്വാളിയറിലെത്തുന്ന അവന്‍, പ്രീതം പാണ്ഡെയെന്ന സുഹൃത്തിനൊപ്പം യുപിഎസ്‌സി കോച്ചിങ്ങിന് ഡല്‍ഹിലെത്തുന്നു.
അവിടെ നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെയും സാഹചര്യങ്ങളെയും, തന്റെ അപാരമായ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും ഒരുപറ്റം നല്ല മനുഷ്യരുടെ സ്നേഹവും കൊണ്ട്, മനോജ് മറികടക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. മനോജ് കുമാർ ശർമയുടെ യഥാർത്ഥ ജീവിതത്തെക്കുറിച്ചുള്ള, അനുരാഗ് പഥക്കിന്റെ ‘12ത് ഫെയില്‍‘ എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ. ചിത്രത്തില്‍, മനോജിനെ അവതരിപ്പിച്ച വിക്രാന്ത് മാസിയുടെ പ്രകടനം അത്യുജ്ജലമാണ്. തീർച്ചയായും നമ്മുടെ കുട്ടികൾ കണ്ടിരിക്കേണ്ട ചിത്രം.
ഇന്ത്യ പോലുള്ള രാജ്യത്ത് ദരിദ്രനായ ഒരു കുട്ടി സിവിൽ സർവീസ് പോലുള്ള മത്സര പരീക്ഷയിൽ വിജയിക്കുവാൻ നടത്തുന്ന പരിശ്രമം വിദ്യാർത്ഥികൾക്ക് പ്രചോദനാത്മകമാണ്. ഇതുപോലെ നല്ല സിനിമകൾ വിദ്യാർത്ഥികൾ കാണുക. നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളുക.. മറ്റ് വിദ്യാർത്ഥികളെയും ഇതുപോലെയുള്ള സിനിമകൾ കാണാൻ പ്രേരിപ്പിക്കുക. അത് ഒരോ കുട്ടിയുടെയും വ്യക്തിത്വത്തെ തന്നെ മാറ്റി മറിയ്ക്കും. പല വിദ്യാർത്ഥികളും ഒരു അർത്ഥവും മൂല്യവുമില്ലാത്ത സിനിമകൾക്ക് പുറകെ പോകുമ്പോൾ ഇത്തരമൊരു സിനിമകളിലേയ്ക്ക് തിരിയുന്നത് അവരുടെ ജീവിതത്തിൽ തന്നെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.
തങ്ങളുടെ കുട്ടികളെയും വിദ്യാർത്ഥികളെയും ഇതുപോലെയുള്ള സിനിമകൾ കാണിക്കാൻ മാതാപിതാക്കളും അധ്യാപകരും താല്പര്യമെടുക്കേണ്ടത് ആണ്. ഇത്തരത്തിൽ നല്ല സന്ദേശങ്ങളുള്ള ഒരുപാട് സിനിമകൾ വന്നുപോകുന്നുണ്ടെങ്കിലും അതൊന്നും നാം അറിയുന്നില്ലെന്നതാണ് വാസ്തവം. ശരിക്കും വിദ്യാർത്ഥികളും അധ്യാപകരും ഇതുപോലെയുള്ള സിനിമകളുടെ പ്രചാരകരാവുകയാണ് വേണ്ടത്. അതിനായി നമുക്ക് ഒറ്റക്കെട്ടായി ശ്രമിക്കാം.