(KVARTHA) ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ തുറുങ്കിലടയ്ക്കാൻ ബി.ജെ.പി യ്ക്ക് മാത്രമേ കഴിയൂ. കോൺഗ്രസിന് കഴിയുമെങ്കിൽ അത് എന്നെ ആകാമായിരുന്നു. കോൺഗ്രസ് ഭരണകാലത്ത് അണ്ണാ ഹസാരേയും കേജ്‌രിവാളും നേതൃത്വം കൊടുത്ത് ഡൽഹിയിൽ വലിയ സമരങ്ങൾ നടത്തിയിട്ടുണ്ട്. ആ സമരങ്ങൾ ഒക്കെ തന്നെയാണ് ഒരുപരിധിവരെ ദേശീയ തലത്തിൽ കോൺഗ്രസിൻ്റെ ഭരണം നഷ്ടപ്പെടുത്തിയത്. അന്ന് കോൺഗ്രസ് ഭരണാധികാരികൾക്ക് കേജ്‌രിവാളിനെയും മറ്റും കള്ളക്കേസ് ഉണ്ടാക്കി അകത്ത് ഇടാമായിരുന്നു. പക്ഷേ, അതുണ്ടായില്ല. കോൺഗ്രസിനെ ദുർബലപ്പെടുത്താൻ ബി.ജെ.പിയ്ക്ക് സഹായം കൊടുത്ത പ്രക്ഷോഭങ്ങളായിരുന്നു കേജ്‌രിവാളും അന്നാ ഹസാരെയും ഒക്കെ അന്ന് മുന്നിൽ നിന്ന് നയിച്ചത്. ഫലമോ, ഒന്നും അല്ലാതിരുന്ന ബി.ജെ.പി ഇവിടെ തഴച്ചു വളർന്നു. ശേഷമോ, പല പാർട്ടികളിൽ നിന്ന് നേതാക്കളെ ചാക്കിട്ട് പിടിക്കുന്നു.
കേജ്രിവാളിൻ്റെ പാർട്ടിയിലെ ആളുകളെ ഉൾപ്പെടെ ബി.ജെ.പി റാഞ്ചിക്കൊണ്ടിരിക്കുന്നു. അന്ന് ബി.ജെ.പി യുടെ വളർച്ചയ്ക്ക് സഹായകമായി നിന്ന കേജ്‌രിവാൾ ആണെങ്കിൽ ജയിലിന് അകത്തും. ഇപ്പോൾ അദ്ദേഹത്തിൻ്റെ ആം ആദ് മി പാർട്ടിയിൽ നിന്നു പോലും ആളുകൾ ബി.ജെ.പി യിലേയ്ക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു. ശരിക്കും പറഞ്ഞാൽ ബി.ജെ.പി യെ വളർത്താൻ ബി.ജെ.പി യ്ക്കും കോൺഗ്രസിനും ഇടയിലുണ്ടായിരുന്ന പാലമായിരുന്നു ആം ആദ് മി പാർട്ടി എന്ന് വേണം വിശേഷിപ്പിക്കാൻ. കോൺഗ്രസ് ദുർബലപ്പെട്ടപ്പോൾ അതിൽ നിന്ന് ഉയർത്തെഴുന്നേറ്റ പാർട്ടിയാണ് കേജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള ആം ആദ് മി പാർട്ടി. ആ പാർട്ടിയുടെ ഉദയം കൊണ്ട് നഷ്ടമായത് ബി.ജെ.പി യ്ക്ക് അല്ല കോൺഗ്രസിനാണ് എന്ന് വേണം പറയാൻ.
ആം ആദ് മി പാർട്ടി രൂപീകൃതമായപ്പോൾ അതിലേയ്ക്ക് പോയ പലരും ബി.ജെ.പിയ്ക്കാരല്ല, കോൺഗ്രസുകാർ തന്നെയായിരുന്നു. കോൺഗ്രസിൽ ശരിക്കും വിള്ളൽ ഉണ്ടാകുകയായിരുന്നു. ഫലമോ, കോൺഗ്രസിൻ്റെ ശക്തി കേന്ദ്രങ്ങളായിരുന്ന പഞ്ചാബിലും ഡൽഹിയിലുമൊക്കെ കോൺഗ്രസിൻ്റെ സ്വാധീനം നഷ്ടപ്പെടാൻ തുടങ്ങി. കൂടാതെ ദേശീയ തലത്തിൽ പോലും കോൺഗ്രസിന് നിറം മങ്ങുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണം നോക്കാം. കേജ്രിവാൾ ജയിലിൽ ആയതിനുശേഷം പഞ്ചാബിലെ ആം ആദ് മി പാർട്ടിയുടെ ഏക എം.പി ആ പാർട്ടി വിട്ട് ബി.ജെ.പി യിൽ ചേർന്നിരിക്കുകയാണ്. സുധീർ കുമാർ റിങ്കു എന്ന ജലന്ധറിൽ നിന്നുള്ള എം.പി യുടെ ചരിത്രം പരിശോധിച്ചാൽ അറിയാം അദ്ദേഹം മുൻപ് കോൺഗ്രസുകാരൻ ആയിരുന്നെന്ന്.
കൂടാതെ പഞ്ചാബിലെ ആം ആദ് മി പാർട്ടിയുടെ പല എം.എൽ.എ മാരും മന്ത്രിമാരും അടക്കം ബി.ജെ.പി യിലേയ്ക്ക് ചേക്കേറാൻ ശ്രമം നടത്തുന്നതായി സൂചനയുണ്ട്. ഇവരിൽ ഭൂരിഭാഗവും മുൻപ് കോൺഗ്രസുകാർ ആയിരുന്നു. ശരിക്കും പറഞ്ഞാൽ ബി.ജെ.പി ഇവിടെ വിള്ളൽ ഉണ്ടാക്കി മുതലെടുക്കുകയായിരുന്നു. ആ മുതലെടുപ്പിൽ അവർ വിജയിക്കുകയും ചെയ്തു. ബി.ജെ.പി യുടെ വളർച്ചയ്ക്ക് ഇവിടെ വെള്ളവും വളവും ഒക്കെ ഇട്ടുകൊടുത്തത് കേജ്രിവാളിനെ പ്പോലുള്ളവരായിരുന്നു എന്നത് മറക്കാവുന്നതല്ല. ഇപ്പോൾ കേജ്രിവാൾ ബി.ജെ.പി യ്ക്ക് എതിരെ ജയിലിനകത്ത് കിടന്ന് ഗർജ്ജിക്കുന്നത് കാണുമ്പോൾ സഹതാപം മാത്രം. പല സ്റ്റേറ്റുകളിലും പ്രാദേശിക പാർട്ടികളുടെ ഉദയമാണ് ബി.ജെ.പിയുടെ വളർച്ചയ്ക്കും കോൺഗ്രസിൻ്റെ തളർച്ചയ്ക്കും കാരണമായത്.
പഞ്ചാബിലും ഡൽഹിയിലുമൊക്കെ കോൺഗ്രസ് വളരെക്കാലം ഭരണത്തിലിരുന്നിട്ടുള്ളതാണ്. അവിടെ കോൺഗ്രസിന് ഇന്ന് ഭരണത്തിലേറേൻ വലിയ വിയർപ്പൊഴുക്കേണ്ടി വരുന്നു. എന്നാൽ ഇവിടെങ്ങളിലെ ബി.ജെ.പി വോട്ടുകളിൽ ചോർച്ച വന്നിട്ടില്ലതാനും. എന്നാൽ ആം ആദ് മിയെ പോലുള്ളവർ കോൺഗ്രസിലെ നല്ലൊരു ശതമാനം വോട്ടർമാരെ കൊണ്ടുപോയെങ്കിലും ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസിൻ്റെ ശക്തി ഇപ്പോഴും ശയിച്ചിട്ടില്ലെന്നാണ് മനസിലാക്കാവുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലുമൊക്കെ ത്രികോണ മത്സരത്തിൻ്റെ പ്രതീതി ഉണ്ടാക്കാൻ കോൺഗ്രസിന് സാധിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസ് ഇല്ലാത്ത ഭാരതം എന്ന പാഴ് മുദ്രാവാക്യം ബി.ജെ.പി മുഴക്കിയപ്പോൾ അതിൻ്റെ അപകടം കേജ്‌രിവാൾ പോലും അന്ന് ഓർത്തു കാണില്ല. അതുകൊണ്ട് തന്നെ കൺമുന്നിൽ ജനാധിപത്യത്തിൻ്റെ നാശം നമ്മൾ കാണുകയും ചെയ്യുന്നു. കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നത് രാജ്യത്തെ ജനാധിപത്യത്തെ നശിപ്പിക്കലാണ് എന്നതാണ് യാഥാർത്ഥ്യം.
Keywords: News, News-Malayalam-News, National, National-News, Election-News, Lok-Sabha-Election-2024, Arvind Kejriwal, Politics, Arvind Kejriwal is reason for BJP's growth.