(www.kvartha.com) ലോകകപ്പ് ലൂസേഴ്‌സ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ തകർത്ത് ക്രൊയേഷ്യ മൂന്നാം സ്ഥാനം നേടി. ഉജ്ജ്വലമായിക്കളിച്ച ക്രൊയേഷ്യയ്ക്കു വേണ്ടി ജോസ്‌കോ ഗ്വാര്‍ഡിയോളും ഓർസിച്ചും ഗോൾ നേടിയപ്പോൾ, അഷ്‌റഫ് ദാരിയായിരുന്നു മൊറോക്കോയുടെ സ്‌കോറർ.
മൊറോക്കോയ്‌ക്കെതിരെയായിരുന്നു ഈ ലോകകപ്പിൽ ക്രൊയേഷ്യയുടെ തുടക്കം. തങ്ങളുടെ പടയോട്ടം മൊറോക്കോയ്‌ക്കെതിരെതന്നെ അവസാനിക്കുമ്പോൾ, കഴിഞ്ഞ തവണ ലോകക്കപ്പ് ഫൈനലിലെത്തിയ പ്രകടനം ഇക്കുറി ആവർത്തിക്കാനാവാത്തതിന്റെ ക്ഷീണം തീർക്കാൻ, മൂന്നാം സ്ഥാനം ഉറപ്പായും നേടണമെന്ന ദൃഢനിശ്ചയത്തിലാണ് ക്രൊയേഷ്യ ഇന്ന് കളത്തിലിറങ്ങിയത്. അവസാന ലോകക്കപ്പ് കളിക്കുന്ന ക്യാപ്റ്റൻ മോഡ്രിച്ചിന് വേണ്ടി ഒരു ലൂസേഴ്‌സ് ഫൈനൽ വിജയം.
അതേസമയം, സ്വപ്നക്കുതിപ്പിലൂടെ വന്മതിലുകൾ തകർത്ത അഭൂതപൂർവമായ മുന്നേറ്റം നടത്തി ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ കീഴടക്കിയ മൊറോക്കോ ഇത്തവണ വിജയം കുറിച്ചുകൊണ്ടുതന്നെ തങ്ങളുടെ പടയോട്ടം അവസാനിപ്പിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചു. മൂന്നാം സ്ഥാനത്തിനുള്ള പ്ലേഓഫിൽ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മൊറോക്കോ ക്രൊയേഷ്യയെ മത്സരത്തിന് പന്തുരുണ്ടുതുടങ്ങിയതുതന്നെ ക്രൊയേഷ്യൻ മുന്നേറ്റത്തോടെയാണ്. മൂന്നാം മിനിട്ടിൽത്തന്നെ അവർ കോർണർ നേടി.
സെമിയിൽ മൊറോക്കോയ്‌ക്കെതിരെ ഫ്രാൻസിന്റെ കളി കൃത്യമായി നിരീക്ഷിച്ചാണ് ഇന്ന് ക്രൊയേഷ്യ കളിക്കാനിറങ്ങിയതെന്ന് കളിയുടെ തുടക്കം മുതൽ തന്നെ വ്യക്തമായിരുന്നു. തുടക്കത്തിൽ തന്നെ ഗോൾനേടി, മൊറോക്കോയെ സമ്മർദ്ദത്തിലാക്കുന്നതിൽ ക്രൊയേഷ്യ വിജയിച്ചു. ആറാം മിനിട്ടിൽ തന്നെ അവർ ഗോൾ നേടി! ബോക്സിന് വാരകൾക്ക് പുറത്ത് വച്ച് ലഭിച്ച ഫ്രീ കിക്ക് നേരെ ബോക്സിന്റെ വലതു ഭാഗത്തേക്ക് ഉയർന്നു വന്നപ്പോൾ ഇവാന്‍ പെരിസിച്ച് മനോഹരമായ ഒരു ഹെഡ്ഡറിലൂടെ ബോക്സിനകത്തേക്ക് മറിച്ചു നൽകി. പന്ത് സീകരിച്ച ജോസ്‌കോ ഗ്വാര്‍ഡിയോൾ ഉജ്ജ്വല ഹെഡ്ഡറിലൂടെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്ത് കയറ്റിയപ്പോൾ യാസിൻ ബോനു നിസ്സഹായനായി.
എന്നാൽ ക്രൊയേഷ്യയുടെ ലീഡിന് രണ്ടുമിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. സമാനമായ മറ്റൊരു ഫ്രീ കിക്കിൽനിന്ന് ഉടൻതന്നെ മൊറോക്കോ ഗോൾ മടക്കുന്നതാണ് കണ്ടത്. പോസ്റ്റിലേക്ക് താണുവന്ന ഫ്രീ കിക്ക് അഷ്‌റഫ് ദാരി ഹെഡ്ഡറിലൂടെ ക്രോട്ട് വലയിലാക്കി. ലിവാക്കോവിച്ചിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇതിനിടെ സ്റ്റാനിസിച്ചിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പറന്നു. തൊട്ടുടനെ വീണ്ടും ക്രൊയേഷ്യൻ മുന്നേറ്റം. ക്രാമറിച്ചിൻറെ ഷോട്ട് നേരെ ഗോൾകീപ്പർ യാസിൻ ബോനുവിന്റെ കൈകളിലേക്ക്.
23-ാം മിനിറ്റിൽ വീണ്ടും ക്രൊയേഷ്യൻ ആക്രമണം താഴ്ന്നു വന്ന ഷോട്ട് ബോനുവിന് നന്നായി കയ്യിലൊതുക്കാനായില്ല. വീണു പിടിച്ച പന്ത് കയ്യിൽനിന്ന് തെറിച്ചത് എതിരാളിയുടെ കാലിൽ കിട്ടും മുമ്പ് കഷ്ടിച്ച് കുത്തിയകറ്റി. വലീദ് റെഗ്രഗുയിയുടെ കുട്ടികൾ പക്ഷെ, ഭയപ്പെടാതെ തിരിച്ചടിച്ചതോടെ മത്സരം കടുത്തു. കൊണ്ടും കൊടുത്തും ഉജ്ജ്വല പോരാട്ടം.
28-ാം മിനിറ്റിൽ വലതു വിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവിൽ ലഭിച്ച ഉജ്ജ്വല ക്രോസ് ഹക്കീമിക്ക്
ഹെഡ് ചെയ്യാനായില്ല. പിന്നീടങ്ങോട്ട് മൊറോക്കോ മത്സരത്തിൽ മുൻതുക്കം നേടുന്നതാണ് കണ്ടത്. സിയാഷിന്റെ ഫ്രീകിക്ക് കോർണറാക്കി ക്രോട്ട് ഡിഫെൻസ് രക്ഷപ്പെടുത്തി. വീണ്ടും പോസ്റ്റിനടുപ്പിച്ച് വന്ന ക്രോസ് സിയാഷിന് ഹെഡ് ചെയ്യാനായില്ല. പ്ലേമേക്കറായി സിയാഷ് ഗ്രൗണ്ടിൽ എല്ലായിടത്തുമുണ്ടായിരുന്നു. നാൽപ്പതാം മിനിറ്റിൽ ഓട്ടത്തിനിടെ ബോക്സിന് പുറത്തുവച്ച് സിയാഷ് തൊടുത്ത ഷോട്ട് പോസ്റ്റിന് പുറത്തുപോയി.
ഒന്നാം പകുതി അവസാനിക്കാനിരിക്കെ നാല്പത്തിരണ്ടാം മിനിറ്റിൽ വീണ്ടും ക്രൊയേഷ്യ ലീഡ് നേടി. അതിമനോഹരമായ ഗോൾ! മൊറോക്കോ ബോക്സിനകത്ത് ഇടതുഭാഗത്ത് നിന്നും ഓർസിച്ച് തൊടുത്തുവിട്ട മനോഹരമായ ഷോട്ട് ഗോൾകീപ്പര്ക്ക് തൊടാനാകാത്ത ഉയരത്തിൽ വലതു പോസ്റ്റിലേക്ക് താഴ്ന്നിറങ്ങി, പോസ്റ്റിൽ തട്ടി നേരെ ഗോൾപോസ്റ്റിനകത്തേക്ക്! ടൂർണമെന്റിലെ തന്നെ ഉജ്ജ്വല ഗോളുകളിലൊന്ന്.
രണ്ടാംപകുതിയുടെ തുടക്കവും ഓർസിച്ചിന്റെ മുന്നേറ്റത്തോടെ. ഓർസിച്ചിന്റെ ഷോട്ട് ഡിഫെൻഡറുടെ ദേഹത്ത് തട്ടി പുറത്തുപോയി. തുടർന്നും നിരന്തരം ക്രൊയേഷ്യൻ ഫോർവേഡുകൾ മുന്നേറ്റം തുടർന്നു. ചടുല വേഗത്തിൽ മുന്നേറി മൊറോക്കൻ പ്രതിരോധത്തെ അമ്പരപ്പിക്കുന്നതായിരുന്നു ക്രൊയേഷ്യൻ തന്ത്രം. സെമിയിൽ ഫ്രാൻസ് തുറന്നുകാട്ടിയ മൊറോക്കോയുടെ പ്രതിരോധ ദൗർബല്യങ്ങൾ പാഠമാക്കിയുള്ള മുന്നേറ്റങ്ങളായിരുന്നു ക്രൊയേഷ്യയുടേത്. മറുഭാഗത്ത് ഒറ്റപ്പെട്ട മൊറോക്കൻ മുന്നേറ്റങ്ങൾ ഫിനിഷിങ്ങിൽ പാളിക്കൊണ്ടിരുന്നു. ക്രൊയേഷ്യൻ പ്രതിരോധനിരയും പഴുതടച്ച്, മികച്ചു നിന്നു. കൂടെ ഗോൾകീപ്പർ ലിവാക്കോവിച്ചിന്റെ ഉജ്ജ്വല സേവിങ്ങുകളും.
ഫ്രാൻസിനെതിരെ കാഴ്ചവച്ച കളിയുടെ നിഴലായിപ്പോയി, പലപ്പോഴും മൊറോക്കോ ഇന്ന്. മികച്ച ഒരു സ്‌ട്രൈക്കറുടെ അഭാവം അവരുടെ നിരയിൽ ഇന്നും മുഴച്ചു നിന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ മൊറോക്കോ ഉജ്ജ്വല പോരാട്ടം തന്നെ കാഴ്ചവച്ചു. നിരന്തരമായ മുന്നേറ്റങ്ങളും, വിങ്ങുകളിൽക്കൂടിയുള്ള ആക്രമണങ്ങളും ഒരു ഗോളാക്കി പരിവർത്തിപ്പിക്കാൻ പക്ഷെ മൊറോക്കൻ താരങ്ങൾക്കായില്ല. ഹക്കീമും നസീരിയും സിയാഷുമെല്ലാം ആവതു ശ്രമിച്ചെങ്കിലും എല്ലാ മുന്നേറ്റങ്ങളും ലിവാക്കോവിച്ചിൽ അവസാനിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം നസീരിയുടെ ഉയർന്നു ചാടിയുള്ള ഉജ്ജ്വല ഹെഡ്ഡർ ബാറിന് തൊട്ടു മുകളിലൂടെ കടന്നു പോയതോടെ ഈ ലോകകപ്പിലെ മൊറോക്കൻ പോരാട്ടങ്ങൾക്ക് വിരാമമിട്ട് ഫൈനൽ വിസിൽ മുഴങ്ങി. ക്രൊയേഷ്യക്ക് അർഹിച്ച മൂന്നാം സ്ഥാനം!
എങ്കിലും സെമി ബെർത്ത് നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി, ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികളുടെ ഹൃദയം കീഴടക്കിയാണ് മൊറോക്കോയുടെ മടക്കം. തങ്ങളേക്കാൾ കടുത്ത എതിരാളികളുള്ള ഗ്രൂപ്പിൽ നിന്ന് ബെൽജിയത്തെ തോൽപ്പിച്ചപ്പോൾ അവസാന 16-ൽ ഒരു സ്ഥാനമാണ് മൊറോക്കോ പ്രതീക്ഷിച്ചത്. എന്നാൽ പ്രീ ക്വാർട്ടറിൽ സ്പെയിനിനെ തോൽപ്പിച്ചതോടെ പ്രതീക്ഷകൾ വർധിച്ചു. പിന്നെ പോർച്ചുഗലിനെയും തോൽപ്പിച്ചപ്പോൾ അതൊരു സ്വപ്ന മുന്നേറ്റമായി. എതിരാളികളെ അലോസരപ്പെടുത്തിയും പരിഭ്രാന്തരാക്കിയും അമ്പരപ്പിച്ചുമുള്ള മുന്നേറ്റം, സെമിയിൽ ഫ്രാൻസിനോടാണ് മുട്ടുമടക്കിയത്. എന്നാൽ കളിക്കാരുടെ വൈദഗ്ദ്യത്തിലുള്ള ചെറിയ കുറവും, ആദ്യമായി സെമിഫൈനൽ കളിക്കുന്നതിനിന്റെ സമ്മർദ്ദവും ഒക്കെക്കൂടി, അവർക്ക് ഫ്രാൻസ് കടക്കാനായില്ല.
ലൂസേഴ്‌സ് ഫൈനൽ റിസൾട്ട് മൊറോക്കോയുടെ നേട്ടത്തെ ഒട്ടും കുറക്കുന്നില്ല. ഒരു മൂന്നാം സ്ഥാനം, തങ്ങളുടെ സ്വപ്‍നകുതിപ്പിന് തിലകക്കുറിയാവുമെന്നവർ പ്രതീക്ഷിച്ചെങ്കിലും. ഇന്നത്തെ മികച്ച ടീമിനോട് തന്നെയാണ് അവർ തോറ്റത്.
Keywords: Croatia beat Morocco 2-1 to finish third, Kerala,Top-Headlines,Article,FIFA-World-Cup-2022,Football.