/ കെ ആർ ജോസഫ്
(KVARTHA) മലർവാടി ആർട്സ് ക്ലബ് എന്ന സിനിമ സിനിമയിലെ തൻ്റെ സുഹൃത്തുക്കളെയെല്ലാം കോർത്തിണക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയാണ് 'വർഷങ്ങൾക്ക് ശേഷം'. നിവിൻ പോളി, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർക്ക് ഒപ്പം മോഹൻലാലിൻ്റെ മകൻ പ്രണവ് മോഹൻ ലാലും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഈ കൂട്ടായ്മയിൽ സൃഷ്ടിക്കപ്പെടുന്ന സിനിമകൾ ഒക്കെ പൊതുവേ വിജയമാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സമീപകാലത്ത് ഇറങ്ങിയ സിനിമകൾ അത്രകണ്ട് പ്രേക്ഷകർ സ്വീകരിച്ചോ എന്ന കാര്യത്തിൽ സംശയമുണ്ട്. പുതുമ ഒന്നും ഇല്ലാതെ ഒരേ പാറ്റേണിൽ മാത്രം പോകുന്ന രീതിയാണ് വിനീത് ശ്രീനിവാസനും കൂട്ടരും കുറെ നാളായി സ്വീകരിച്ചു വരുന്ന രീതി എന്ന് ആക്ഷേപമുണ്ട്.
അത്തരത്തിൽ ഹാരിസ് ഖാൻ എന്ന ആൾ ഈ സിനിമയെക്കുറിച്ച് എഴുതിയ പോസ്റ്റാണ് വൈറലാകുന്നത്. അതിൽ അദ്ദേഹം പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്: 'വർഷങ്ങൾക്ക് ശേഷം എന്നൊരു മുഴുനീള ബോറടി സിനിമ കണ്ടു. ഹൈസ്ക്കൂൾ പയ്യൻമാർ തട്ടിക്കൂട്ടുന്ന സ്കൂൾ നാടകങ്ങൾ പോലെയൊന്ന്. വിനീത് ശ്രീനിവാസൻെറ മുൻകാല സിനിമകളുടെ അതേ ശ്രേണി തന്നെ. തൻെറ നാടായ കൂത്തുപറമ്പിലും, എരഞ്ഞോളി പുഴയിലും മുങ്ങിതപ്പിയെടുക്കുന്ന കല്ലുകളാണ് രത്നങ്ങളായി അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ വെക്കുന്നത്. തൻെറ സിനിമക്ക് വർഷങ്ങൾക്ക് ശേഷമെന്നും ആ സിനിമക്കുള്ളിലെ പുതിയകാല സിനിമക്ക് 'ജീവിത ഗാഥകളെ..' എന്നെല്ലാം പേരിടാനുള്ള ധൈര്യം ഞാനെൻെറ ചാൾസ് ശോഭരാജിലെ.....
ധ്യാൻ ശ്രീനിവാസൻെറ സ്കൂൾ കാലത്തിലാണ് സിനിമ തുടങ്ങുന്നത്. ആ കാലത്തിനും കല്ല്യാണി പ്രിയദർശനും ഈ സിനിമയിൽ എന്താണ് പ്രസക്തി എന്നൊന്നും ചോദിച്ചേക്കരുത്. സിനിമ ആവശ്യപ്പെടാത്ത, അതിൽ പ്രസക്തമല്ലാത്ത കാര്യങ്ങളാണ് മൂന്ന് മണിക്കൂറിൽ ഭൂരിഭാഗവും അദ്ദേഹം ചിത്രീകരിച്ച് വെച്ചിരിക്കുന്നത്. തിരക്കഥ കാളമൂത്രം പോലങ്ങിനെ നീണ്ട് മദിരാശിക്കും കോയമ്പത്തൂർക്കും പോവുകയാണ്. എന്തിനോ വേണ്ടി തിളക്കുന്ന ഒരു സാമ്പാർ. ധ്യാനിൻ്റെയും പ്രണവിൻ്റെയും കൗമാര, യൗവ്വന, വാർദ്ധക്യ കാലത്തിലൂടെയാണ് സിനിമ കടന്ന് പോവുന്നത്. മീശവടിച്ചാൽ കൗമാരം, മീശവെച്ചാൽ യൗവ്വനം, മുടിയിൽ പൗഡറിട്ടാൽ വാർദ്ധക്യം, അത്ര തന്നെ. കാലവും കഥയും, കഥാപാത്രങ്ങളും നമ്മുടെ മനസ്സിനെ സ്പർശിക്കാതെയങ്ങിനെ പോവുകയാണ്..
ആദ്യ പകുതിയിലെ ഏക ആശ്വാസം വിനീത് ശ്രീനിവാസൻെറ സുഹൃത്തും മ്യൂസിക് ഡയറക്ടറുമായ ഷാൻ റഹ്മാൻെറ പഴയകാല നടനായുള്ള ഒരു പെർഫോമൻസാണ്. മ്യൂസിക് നിർത്തി അദ്ദേഹം അഭിനയ രംഗത്തേക്ക് വരണം. സിനിമക്കും മ്യൂസിക്കിനും അത് ഗുണകരമാവും. പ്രിയദർശൻ കുഞ്ഞാലി മരക്കാർ എടുത്തപ്പോൾ തൻെറ സുഹൃത്തുക്കളായ ജഗദീഷ്, മുകേഷ്, രാജു, ഇന്നസെൻറ് എന്നിവരെ നാടുവാഴികളും ഭടൻമാരുമാക്കി വേഷം കെട്ടിച്ച് നമ്മെ ചിരിപ്പിച്ച പോലെ വിനീത് തൻെറ മലർവാടി ടീംസിനെയെല്ലാം റോൾ കൊടുത്ത് തൃപിതരാക്കിയിരിക്കുന്നു. അത്ര സീരിയസായെ അദ്ദേഹം സിനിമയെ കാണുന്നുള്ളു എന്ന് ചുരുക്കം.
രണ്ടാം പകുതിയിൽ, പോത്തിൻ കാലും, കേക്കും, കോളയും അടിച്ച് തൻെറ തടിയെ കുറ്റപ്പെടുത്തിയവരെ തെറി വിളിച്ചും, സ്വയം ട്രോളിയും നിവിൻ പോളി പൂണ്ട് വിളയാടി കയ്യടി നേടിയെടുന്നുണ്ടേലും, വരും സിനിമകളിൽ ഈ തടിയുമായി മുന്നോട്ട് പോവാൻ അദ്ദേഹത്തിന് പാടാവും. ആശാരിക്ക് ഉളി പോല, ഗായകന് ശാരീരം പോലെ, ആക്ടർക്ക് തൻെറ ശരീരം മുഖ്യം ബിഗിലേ... അൽപ്പം ക്രിഞ്ചും, അങ്ങിങ്ങ് പട്ടിഷോയും, തങ്ങളുടെ പിതാക്കളുടെ പഴയകാല സിനിമയിലെ ഡയലോഗും, മാനറിസങ്ങളും ചർവ്വിത ചർവ്വണം ചെയ്താലൊന്നും പുതിയകാല സിനിമയാവില്ലെന്ന് നെപ്പൊ കിഡ്സ് മനസ്സിലാക്കിയാൽ സിനിമക്ക് നല്ലത്'.
ഇതാണ് ആ പോസ്റ്റ്. എല്ലാവരും നല്ലത് എന്ന് പറയുമ്പോൾ എന്ത് കാര്യത്തിൽ അല്പം വിമർശനവും വരുന്നത് നല്ലതാണ്. അത് നമ്മെ കൂടുതൽ ശ്രദ്ധിക്കാനും നമ്മുടെ പ്രവർത്തനങ്ങൾ കൂടുതൽ ഭംഗിയാക്കാനും ഇടവരുത്തും. വിനീത് ശ്രിനിവാസൻ കഴിവുറ്റ ഗായകനും സംവിധായകനും തിരക്കഥാകൃത്തുമാണ്. പക്ഷേ, ഈ പോസ്റ്റിൽ പറയുന്നതുപോലെ അദേഹത്തിൻ്റേതായി കഴിഞ്ഞ കാലങ്ങളിൽ ഇറങ്ങുന്ന സിനിമകൾക്ക് എല്ലാം പ്രത്യേകിച്ച് ഒരു പുതുമ തോന്നുന്നില്ല എന്നത് സത്യമാണ്. കുറച്ച് പഴയ കുട്ടുകാരെ ഉൾപ്പെടുത്തി തട്ടിക്കൂട്ട് പോലെ. വിനിത് ശ്രീനിവാസനിൽ നിന്ന് സിനിമ പ്രേക്ഷകർ ഇത്തരത്തിലുള്ള തട്ടിക്കൂട്ടലുകൾ അല്ല പ്രതീക്ഷിക്കുന്നത്. വളരെ ആസ്വാദ്യകരമായ സിനിമകൾ ആണ് . കാരണം വളരെ പ്രതിഭയുള്ള ശ്രീനിവാസൻ്റെ മകനാണ് വിനിത് ശ്രീനിവാസൻ എന്നതുകൊണ്ട് തന്നെ.