ഇന്ത്യയടക്കമുള്ള താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്ന നെസ്‌ലെയുടെ കുട്ടികളുടെ ഉൽപ്പന്നങ്ങളായ സെറിലാക്കിലും പാൽപ്പൊടിയിലും ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. നെസ്‌ലെ കമ്പനിയുടെ സ്വന്തം രാജ്യമായ സ്വിറ്റ്‌സർലൻഡിൽ ഈ രണ്ട് ഉൽപ്പന്നങ്ങളും പഞ്ചസാരയില്ലാതെ വിൽക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
പബ്ലിക് ഐയും ഇൻ്റർനാഷണൽ ബേബി ഫുഡ് ആക്ഷൻ നെറ്റ്‌വർക്കും ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ വിറ്റഴിച്ച നെസ്‌ലെ ഉൽപ്പന്നങ്ങൾ പരിശോധനയ്ക്കായി ബെൽജിയൻ ലബോറട്ടറിയിലേക്ക് അയച്ചു. റിപ്പോർട്ട് അനുസരിച്ച്, ഒരു ഡോസ് സെറിലാക്കിൽ ശരാശരിനാല് ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് ആറ് മാസം വരെ പ്രായമുള്ള കുട്ടികൾക്ക് നൽകുന്നു. ഇന്ത്യയിൽ നൽകിയ സെറിലാക്കിൻ്റെ ഒരു ഡോസ് മൂന്ന് ഗ്രാം പഞ്ചസാര അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
ബേബി ഫുഡ് വിപണിയുടെ 20 ശതമാനം നെസ്‌ലെയുടെ കൈവശമാണുള്ളത്. കമ്പനിയുടെ മൂല്യം 70 ബില്യൺ ഡോളറാണ്. 2022ൽ ഇന്ത്യയിൽ നെസ്‌ലെ നേടിയത് 250 മില്യൺ ഡോളറാണ്. നെസ്ലെയുടെ വിശദീകരണം അനുസരിച്ച്, അവരുടെ നിഡോ (Nido) എന്ന പാൽപ്പൊടിയിൽ സുക്രോസ് പോലുള്ള പഞ്ചസാര ഒഴിവാക്കുന്നുണ്ട്. എന്നാൽ, പകരം തേൻ ചേർക്കുന്നു. എന്നാൽ, ലോകാരോഗ്യ സംഘടനയുടെ പഞ്ചസാരയുടെ പട്ടികയിൽ തേനും സുക്രോസും ഉൾപ്പെടുന്നുണ്ട്.
നെസ്‌ലെ ഉൽപന്നങ്ങളിലെ പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ കുട്ടികളിൽ പൊണ്ണത്തടി വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചെറുപ്രായത്തിൽ തന്നെ പഞ്ചസാര കഴിക്കുന്നത് മൂലം പൊണ്ണത്തടി പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യൂറോപ്യൻ മേഖലയ്ക്കുള്ള ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച്, മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള ഭക്ഷണത്തിൽ പഞ്ചസാരയോ മധുരപലഹാരങ്ങളോ ചേർക്കാൻ പാടില്ല.
ഈ റിപ്പോർട്ട് പുറത്തുവന്നതോടെ, നെസ്‌ലെയുടെ ഈ നടപടിയിൽ വ്യാപകമായ വിമർശനം ഉയർന്നുവന്നിട്ടുണ്ട്. ശിശുക്കളുടെ ആരോഗ്യത്തിന് ഹാനികരമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള പഞ്ചസാര ചേർക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെയും ഉപഭോക്താക്കളുടെയും ആശങ്ക.
Keywords: News, National, New Delhi, Nestle, Health, Baby Foods, Sugar, Honey, Report, Milk Powder, Diseases, Nestle adds high levels of sugar, honey in baby food sold in India: Report.
< !- START disable copy paste -->