(KVARTHA) മലയാളത്തിലെ ആദ്യത്തെ ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലറായി കണക്കാക്കുന്ന ചിത്രമാണ് കരിയിലക്കാറ്റുപോലെ. മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷത്തിൽ എത്തിയ ഈ സിനിമ പത്മരാജൻ ആണ് സംവിധാനം ചെയ്തത്. 1986 മാർച്ച് 21നായിരുന്നു ചിത്രം റിലീസാകുന്നത്. പ്രസിദ്ധ സംവിധായകൻ ഹരികൃഷ്ണൻ്റെ ആകസ്മികമരണവും അതിനെ തുടർന്നുള്ള അന്വേഷണവുമാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം. ഹരികൃഷ്ണൻ്റെ വേഷത്തിൽ മമ്മൂട്ടിയും അന്വേഷണ ഉദ്യോഗസ്ഥനായ അച്യുതൻകുട്ടിയുടെ റോളിൽ മോഹൻലാലുമാണ് അഭിനയിക്കുന്നത്. പ്രശസ്ത തമിഴ് അഭിനേത്രി ശ്രീപ്രിയ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു. ഇവരെ കൂടാതെ റഹ്മാൻ, കാർത്തിക, ഉണ്ണിമേരി, ജലജ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഈ പേരിൽ ഒരു നെഗറ്റീവ് ടച്ച് ഉള്ളതിനാൽ പലരും ഈ പേരിടുന്നതിന് പത്മരാജനെ നിരുത്സാഹപ്പെടുത്തി. ഒടുവിൽ കരിയിലക്കാറ്റുപോലെ എന്ന പേര് നിശ്ചയിക്കുകയായിരുന്നു. പത്മരാജൻ തന്നെ എഴുതിയ കരയിലക്കാറ്റുപോലെ എന്ന ചെറുകഥയുടെ ടൈറ്റിൽ ഈ സിനിമയ്ക്ക് പേരായി പത്മരാജൻ തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലർ സിനിമകൾ ഒരുപാട് ഇറങ്ങുന്നുണ്ടെങ്കിലും അക്കാലത്ത് ആദ്യമായി ഇറങ്ങിയ മികച്ച ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലർ എന്ന ബഹുമതി കരയിലക്കാറ്റുപോലെ എന്ന സിനിമയ്ക്ക് തന്നെയാണ്. ഒപ്പം ഇതിൽ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് ഇങ്ങനെയൊരു സിനിമയിൽ അഭിനയിച്ചു എന്ന പ്രത്യേകതയും ഉണ്ട്.
മമ്മൂട്ടിയും മോഹൻലാലും മത്സരിച്ചുള്ള പ്രകടനമാണ് ഈ സിനിമയിൽ കാഴ്ചവെയ്ക്കുന്നത്. 80 - 90 കാലത്തിൽ പത്മരാജൻ ചിത്രങ്ങൾ എന്ന് പറഞ്ഞാൽ മലയാള സിനിമ പ്രേമികൾക്ക് ഒരു ആവേശമായിരുന്നു. അന്നത്തെ സൂപ്പർസ്റ്റാറുകൾ ഒക്കെ പത്മരാജൻ ചിത്രത്തിൽ അഭിനയിക്കാൻ മത്സരിച്ചിരുന്നു. ഇന്നത്തെ ബ്ലെസ്സി സിനിമകൾ എന്ന് പറയുന്നതുപോലെയായിരുന്നു അന്ന് പത്മരാജൻ സിനിമകൾ. സിനിമയ്ക്ക് അകത്ത് എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടായിരിക്കും. ചിലപ്പോൾ നമ്മൾ അറിയാതെ നമ്മുടെ ഇടയിൽ നടന്ന സംഭവങ്ങൾ ആയിരിക്കാം. ചെറിയതെന്ന് കരുതുന്നവ പോലും സൂക്ഷമായി കണ്ടുപിടിച്ച് സിനിമയാക്കി പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാൻ പത്മരാജനുള്ള കഴിവ് അപാരമായിരുന്നു.
ജയറാമിനെപ്പോലുള്ള സൂപ്പർ നടന്മാർ സിനിമയിലേയ്ക്ക് ആദ്യമായി കടന്നു വന്നത് പത്മരാജൻ സിനിമയിലൂടെ ആയിരുന്നു. അദ്ദേഹത്തിൻ്റെ അപരൻ എന്ന സിനിമയിലാണ് ജയറാം ആദ്യമായി നായകനാകുന്നത് . ഇതിൽ ഇരട്ട വേഷമായിരുന്നു ജയറാമിന്. ഈ സിനിമയിലൂടെയാണ് ജയറാം സിനിമ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഒരുപാട് പത്മരാജൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതൊക്കെ അന്ന് മലയാളികളും ഏറ്റെടുത്തിരുന്നു. അതുകൊണ്ട് തന്നെ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും കരിയിലക്കാറ്റുപോലെ തുടങ്ങിയ ചിത്രങ്ങൾ ഇന്നും മലയാള സിനിമ പ്രേക്ഷകരിൽ നിറം മങ്ങാതെ നിൽക്കുന്നു. പുതിയ തലമുറയ്ക്ക് പഠിക്കാൻ പറ്റുന്ന മികച്ച ക്യാൻവാസ് തന്നെയാണ് പത്മരാജൻ സിനിമകൾ.
Keywords: Article, Editor’s-Pick, Cinema, Cinema Review, Padmarajan, Mammootty, Mohanlal, Kariyilakkattu Pole: Malayalam's first investigative suspense thriller.