Follow KVARTHA on Google news Follow Us!
ad

K Sudhakaran | കണ്ണൂരിലെ കോൺഗ്രസ് എന്നാൽ കെ സുധാകരൻ തന്നെ; കെപിസിസി അധ്യക്ഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ പിന്നാമ്പുറങ്ങൾ!

തോൽവി ആഗ്രഹിക്കുന്നവരുണ്ടോ?, Lok Sabha Election, Congres, Politics, K Sudhakaran
/ മിന്റാ മരിയ തോമസ്

(KVARTHA)
കെപിസിസി പ്രസിഡൻ്റായി ഇരിക്കുന്ന താൻ ലോക് സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് കെ സുധാകരൻ പലതവണ വ്യക്തമാക്കിയതായിരുന്നു. അപ്പോൾ നിലവിലുള്ള എല്ലാ എംപിമാരും മത്സരിക്കണമെന്ന നിബന്ധനവെച്ച് അദേഹത്തെ കോൺഗ്രസ് നേതൃത്വം വീണ്ടും കണ്ണൂരിൽ മത്സരിപ്പിക്കുകയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡൻ്റായി ഇരുന്നപ്പോൾ തെരഞ്ഞെടുപ്പ് പ്രചരാണാർത്ഥം കേരളം മുഴുവൻ ഓടിനടക്കണമെന്ന് പറഞ്ഞ് വടകരയിൽ മത്സരിക്കാതെ മാറിയതുകൊണ്ടാണ് വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്ന കെ മുരളീധരന് വടകരയിൽ നിന്ന് ലോക് സഭയിലേയ്ക്ക് മത്സരിക്കേണ്ടി വന്നത്.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Background of KPCC president's fight in the election.

ഇത് മറന്നുകൊണ്ടാണ് കെപിസിസി പ്രസിഡൻ്റായ കെ സുധാകരനെ വീണ്ടും കണ്ണൂരിൽ നിന്ന് മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഒരു കെപിസിസി പ്രസിഡൻ്റിനെ സംബന്ധിച്ചിടത്തോളം എല്ലാ മണ്ഡലങ്ങളിലും ഓടി നടന്ന് തൻ്റെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ട ദൗത്യം മറ്റാരെക്കാളും ഉണ്ട്. ഇതുപോലും ചിന്തിക്കാതെ കെ സുധാകരനെ കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കി ഒരു മണ്ഡലത്തിൽ തന്നെ തളച്ചിടുന്ന കോൺഗ്രസ് നേതൃത്വത്തെയാണ് കാണാൻ കഴിഞ്ഞത്. ഇതിന് പിന്നിൽ കെപിസിസി പ്രസിഡൻ്റായ കെ സുധാകരൻ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നാൽ തങ്ങൾക്ക് തലവേദനയാകുമെന്ന് ചിന്തിക്കുന്നവർ തന്നെ അല്ലേ?

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കേരളത്തിൽ അധികാരം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് സുധാകരൻ അവകാശ വാദം ഉന്നയിക്കുമെന്ന് ചിന്തിക്കുന്ന കോൺഗ്രസ് നേതാക്കളാണ് ഇതിന് പിന്നിൽ എന്ന് ഉറപ്പാണ്. നിലവിലെ എല്ലാ എംപിമാരും കേരളത്തിൽ അതാത് ലോക് സഭാ മണ്ഡലങ്ങളിൽ മത്സരിക്കണമെന്ന് പറയുമ്പോൾ തന്നെ തൃശൂരിൽ ടി.എൻ പ്രതാപന് ഉളവ് നൽകിയത് നാം കണ്ടതാണ്. അദ്ദേഹത്തിന് മുൻപ് തന്നെ ലോക് സഭയിലേയ്ക്ക് മത്സരിക്കാൻ താല്പര്യമില്ലായിരുന്നു. അദ്ദേഹം അത് പലവട്ടം പറഞ്ഞതുമാണ്. ലോക് സഭയിൽ വീണ്ടും കോൺഗ്രസ് അധികാരത്തിലെത്തില്ലെന്നും അദ്ദേഹത്തിന് അറിയാം.

സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഏതെങ്കിലും നിയമസഭയിൽ നിന്ന് മത്സരിച്ച് എംഎൽഎ ആയി സംസ്ഥാന മന്ത്രിയാകാൻ ആയിരുന്നു പ്രതാപൻ്റെ ചിന്ത. ഇപ്പോൾ ഇവിടെ മത്സരിക്കുന്ന പല കോൺഗ്രസ് എംപിമാർക്കും ആ ചിന്ത തന്നെ ആണ് ഉള്ളത്. പ്രതാപന് തന്നെ അറിയാമായിരുന്നു താൻ ഇനി തൃശൂരിൽ മത്സരിച്ചാൽ ജയിക്കില്ലെന്ന്. അത്രമാത്രം വികാരം പ്രതാപനെതിരെ ശക്തമായിരുന്നു. ഇങ്ങനെയുള്ള പ്രതാപന് ഇളവ് നൽകിയപ്പോൾ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കണമെന്ന് വാശിപിടിച്ചവർ ആരായാലും കെ സുധാകരൻ്റെ പതനം ആഗ്രഹിക്കുന്നവരാണെന്ന് വ്യക്തം.

ടി എൻ പ്രതാപൻ വി ഡി സതീശൻ്റെ വിശ്വസ്ത അനുയായി ആണെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ഇപ്പോൾ കേൾക്കുന്നത് കണ്ണൂരിൽ മത്സരിക്കുന്ന കെ സുധാകരൻ വലിയ തോതിൽ സൈബർ ആക്രമണത്തിന് വിധേയനാകുന്നു എന്നാണ്. ഇതിന് പിന്നിൽ സിപിഎം സൈബർ പോരാളികളാണെന്ന് പറയുന്നുണ്ടെങ്കിലും സുധാകരൻ ഇല്ലാതാകണമെന്ന് കരുതുന്ന കോൺഗ്രസുകാരുടെ കരങ്ങളും ഉണ്ടെന്ന് പറയുന്നവർ ഏറെയാണ്. സുധാകരൻ വിജയിച്ചാൽ ബിജെപിയിൽ പോകും, സുധാകരന് വലിയ രോഗമാണ്, അദ്ദേഹത്തിന് മറവി രോഗമുണ്ട്, അദ്ദേഹത്തിന് കണ്ണൂരിൽ ജയിക്കാൻ ആഗ്രഹമില്ല, നിയമസഭയിലെത്തി മുഖ്യമന്ത്രിയാകാനാണ് നോക്കുന്നത്, ഇങ്ങനെയൊക്കെയുള്ള ആക്ഷേപങ്ങളാണ് പ്രചരിക്കുന്നത്.

ഇതിന് പിന്നിൽ സിപിഎം സൈബർ പോരാളികൾ ഉണ്ടാകാം. അവരുടെയും മുഖ്യമന്ത്രിയുടെയുമൊക്കെ ഏറ്റവും വലിയ ശത്രു കെ സുധാകരൻ തന്നെ. അതുപോലെ സുധാകരനെ ഭയക്കുന്ന സംസ്ഥാന കോൺഗ്രസ് നേതാക്കളും ഉണ്ടെന്ന് മനസ്സിലാക്കുക. കെപിസിസി പ്രസിഡൻ്റായ കെ സുധാകരൻ കണ്ണൂരിൽ തോറ്റാൽ പ്രസിഡൻ്റ് സ്ഥാനം പോലും രാജിവെക്കേണ്ടി വരും. സംസ്ഥാന രാഷ്ട്രീയത്തിൽ ഒന്നും അല്ലാതായി മാറും. ഇങ്ങനെ ചിന്തിക്കുന്ന കോൺഗ്രസ് നേതാക്കളും ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നവരും ഏറെയാണ്. ഒരു കാര്യം ഉറപ്പാണ് കണ്ണൂരിൽ കെ സുധാകരൻ പരാജയപ്പെട്ടാൽ ഇനിയൊരിക്കലും കോൺഗ്രസിന് കണ്ണൂർ കിട്ടിയെന്ന് വരില്ല. കണ്ണൂരിലെ കോൺഗ്രസ് എന്നാൽ അത് കെ സുധാകരൻ തന്നെ ആണ്, അല്ലാതെ കെ സി വേണുഗോപാൽ അല്ല.

Post a Comment