ദുബൈ: (www.kvartha.com) ദുബൈയിലെ വിവിധ ദിക്കുകളിലെ വിലകളില്‍ (Villa) ഭീമമായ തുകയുടെ മോഷണം നടത്തിയ പ്രവാസി സംഘം പിടിയിലായതായി പൊലീസ് പറഞ്ഞു. ‘മൈക്രോസ്‌കോപ് ഓപറേഷനി’ലൂടെയാണ് പ്രതികളെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. എമിറേറ്റിലെ വിവിധ സ്ഥലങ്ങളിലെ വിലകളില്‍ മോഷണം നടത്തുകയും ബാങ്ക് ഉപയോക്താവിനെ ലക്ഷ്യമിട്ട് കവര്‍ച നടത്തുകയുമാണ് ഇവര്‍ ചെയ്തതെന്നും 20 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന പണവും ആഭരണങ്ങളും വാചുകളും ഇവര്‍ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു.
'ഉടമകള്‍ അവധിക്ക് രാജ്യത്തിന് പുറത്തേക്ക് പോകുന്നതിനിടെയാണ് സംഘം കവർച നടത്തിയത്. എടിഎമില്‍ നിന്ന് പണം പിന്‍വലിച്ച ബാങ്ക് ഇടപാടുകാരനെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. രാജ്യാന്തര ക്രിമിനല്‍ സംഘത്തിന്റെ ഭാഗമായിരുന്നു ഈ നാലംഗസംഘം. പൊലീസ് ‘മൈക്രോസ്‌കോപ് ഓപറേഷന്‍’ ആരംഭിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ വലയിലാക്കിയത്. സംഘാംഗങ്ങളെ പിന്തുടര്‍ന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള അവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. വിലകളില്‍ മോഷണം നടക്കുന്നതായി ഏഴ് റിപോര്‍ടുകള്‍ പൊലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്', ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപാര്‍ട്മെന്റ് ഡയറക്ടര്‍ മേജര്‍ ജെനറല്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ് (العميد جمال سالم الجلاف ) പറഞ്ഞു.
താമസക്കാര്‍ ഇല്ലാത്ത സമയത്താണ് മോഷ്ടാക്കള്‍ വാതിലുകള്‍ തകര്‍ത്ത് വിലകളില്‍ കയറുന്നത്. റിപോര്‍ടുകള്‍ പിന്തുടരുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനുമായി ദുബൈ പൊലീസ് ജനറല്‍ ഡിപാര്‍ട്മെന്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനില്‍ നിന്ന് ഒരു വര്‍കിങ് ടീമിന് രൂപം നല്‍കിയതായും തുടര്‍ന്ന് നാല് ലാറ്റിനോകളെ തിരിച്ചറിയാന്‍ കഴിഞ്ഞതായും സാലിം അല്‍ ജല്ലാഫ് വ്യക്തമാക്കി. മോഷണങ്ങള്‍ റിപോർട് ചെയ്യപ്പെടുന്നതിന് മുന്‍പ് തന്നെ ലാറ്റിനോ സംഘത്തിന് രാജ്യം വിടാന്‍ കഴിഞ്ഞതായി അന്വേഷണ സംഘം കണ്ടെത്തി. ഇവര്‍ കരമാർഗം അയല്‍രാജ്യത്തേക്ക് കടക്കുകയായിരുന്നു.
ബാങ്കുകളില്‍ നിന്ന് വലിയ തുക പിന്‍വലിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം അല്‍ ജല്ലാഫ് ഊന്നിപ്പറഞ്ഞു. കൂടാതെ, വലിയ തുകകള്‍ കയ്യില്‍ കരുതുമ്പോഴും തെരുവിലൂടെ നടക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണം. പണം തട്ടിയെടുക്കാന്‍ സംഘാംഗങ്ങള്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറാക്കുന്ന തരത്തിലുള്ള കുതന്ത്രങ്ങളില്‍പ്പെടാതെ സൂക്ഷിക്കണം. വകുപ്പ് അതിന്റെ സ്മാര്‍ട് ആപ്ലികേഷനില്‍ നല്‍കുന്ന ‘പൊലീസ് ഐ’ സേവനത്തിലൂടെയോ അല്ലെങ്കില്‍ കോള്‍ സെന്റര്‍ 901-ലോ എമര്‍ജന്‍സി നമ്പറിലോ ( 999 ) വിളിച്ച് നിയമവിരുദ്ധമായ അതിക്രമങ്ങള്‍ റിപോർട് ചെയ്തുകൊണ്ട് സുരക്ഷ വര്‍ധിപ്പിക്കാനും കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും അദ്ദേഹം സമൂഹത്തോട് ആഹ്വാനം ചെയ്തു.
ഈ കാര്യത്തിൽ പൊതുജനങ്ങളുടെ സഹകരണമുണ്ടാവേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തും അവധിക്കാലം ചിലവഴിക്കുമ്പോഴോ മറ്റേതെങ്കിലും കാരണത്താല്‍ യാത്രയ്ക്കിടയിലോ വീടുകള്‍ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ സുരക്ഷാ സേവനമാണ് ഹൗസിങ് സെക്യൂരിറ്റി സര്‍വീസെന്ന് ജെനറല്‍ ഡിപാര്‍ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡെപ്യൂടി ഡയറക്ടര്‍ ബ്രി. മുഹമ്മദ് അഖീൽ അഹ്ലി (العقيد محمد عقيل اهلي ) വിശദീകരിച്ചു.
വീടുകളിൽ അറ്റകുറ്റപ്പണി നടത്താൻ അനധികൃത തൊഴിലാളികളെയോ ലൈസൻസില്ലാത്ത കംപനികളെയോ കൊണ്ടുവന്ന് തൊഴിൽ നിയമങ്ങൾ ലംഘിക്കരുതെന്നും അഭ്യർഥിച്ചു. തങ്ങളുടെ പക്കൽ രജിസ്റ്റർ ചെയ്തിട്ടുള്ള വീടുകളിലെ കവർചാ കേസുകളിൽ മിക്കതും ഈ ലംഘനങ്ങൾ കാരണമാണ് ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി നിരീക്ഷണ ക്യാമറകളിലൂടെയും സെന്‍സറുകളിലൂടെയും വീടുകള്‍ നിരീക്ഷിക്കുന്നു. വിലകളുടെ സുരക്ഷ കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന് ബാഹ്യ ഹോം നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന് മുഹമ്മദ് അഖീല്‍ അഹ്ലി വിലകളുടെ ഉടമകളോട് ആവശ്യപ്പെട്ടു.
Keywords: Gulf,Gulf-News, World, World-News, News, Dubai, Police, International, House, Worker, Licence, Company, Register, Dubai Police bust international gang that robbed villas. < !- START disable copy paste -->