തിരുവനന്തപുരം: (www.kvartha.com 14.04.2022) യേശുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മപുതുക്കാനാണ് ലോകമെമ്പാടുമുള്ള ക്രിസ്തുമതവിശ്വാസികള്‍ ദുഃഖവെള്ളി ആചരിക്കുന്നത്. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയാണ് ദുഃഖവെള്ളി ആചരിക്കുന്നത്. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേ ദിവസമാണ് ദുഃഖവെള്ളി. പൗരസ്ത്യ ആചാരങ്ങള്‍ പിന്തുടരുന്ന കേരളത്തിലെ സഭകളില്‍ ദുഃഖവെള്ളിയാഴ്ചത്തെ ആചാരങ്ങളിലും വ്യത്യാസമുണ്ട്.
യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താമലയുടെ മുകളില്‍ വരെ കുരിശ് വഹിച്ചുകൊണ്ടു നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്. ഇതിന്റെ ഭാഗമായി വിശ്വാസികള്‍ കേരളത്തില്‍ തീര്‍ഥാടന കേന്ദ്രങ്ങളായ മലയാറ്റൂര്‍, വയനാട് ചുരം, കുരിശുമല തുടങ്ങിയ ഇടങ്ങളില്‍ വലിയ കുരിശും ചുമന്ന് കാല്‍നടയായി മല കയറി പരിഹാര പ്രദക്ഷിണം നടത്തും.
രാവിലെ നടക്കുന്ന പ്രാര്‍ഥനയുടെ ഭാഗമായി കയ്പ്‌നീര് നല്‍കുകയും ചെയ്യും. കുരിശില്‍ കിടന്നപ്പോള്‍ തൊണ്ട വരളുകയും കുടിക്കാന്‍ വെള്ളം ചോദിച്ച ക്രിസ്തുവിന് വിനാഗിരിയാണ് പടയാളികള്‍ വച്ചു നീട്ടിയതെന്നാണ് വിശ്വാസം. ഈ സംഭവത്തിന്റെ പ്രതീകമായാണ് കയ്പ്‌നീര് കുടിക്കല്‍.
വിശ്വാസികള്‍ ദുഃഖവെള്ളിയാഴ്ച ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുക. മാംസാഹാരം പൂര്‍ണമായും ഒഴിവാക്കി സസ്യാഹാരം മാത്രമായിരിക്കും കഴിക്കുക. കൂടാതെ, ടിവി കാണുക, പുസ്തകം വായിക്കുക, പാട്ട് കേള്‍ക്കുക തുടങ്ങിയ വിനോദ പരിപാടികള്‍ വിശ്വാസികള്‍ ഒഴിവാക്കും.
മുതിര്‍ന്നവര്‍ ഈ ദിവസം പുത്തന്‍പാന വായിക്കും. ജര്‍മന്‍ മിഷനറിയായ അര്‍ണോസ് പാതിരി രചിച്ച ആദ്യ മലയാളം ക്രിസ്ത്യന്‍ കവിതയാണ് പുത്തന്‍ പാന. ദുഃഖവെള്ളിയാഴ്ചയ്ക്ക് പുറമെ പെസഹാ വ്യാഴം ഉള്‍പെടെ വിശുദ്ധ വാരത്തിലെ മറ്റു ദിവസങ്ങളിലും പുത്തന്‍പാനയ്ക്ക് പ്രാധാന്യമുണ്ട്.