മുംബൈ: (www.kvartha.com 23.10.2021) ടികെറ്റിനുള്ള വന്‍ ഡിമാന്‍ഡ് മൂലം ഇന്‍ഡ്യയില്‍ ഇന്‍ഡ്യ-പാക് ക്രികെറ്റ് മത്സരം നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. യു എ ഇയില്‍ പുരുഷ ട്വന്റി 20 ലോകകപില്‍ ഇന്‍ഡ്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടാനിരിക്കെയാണ് ഗാംഗുലിയുടെ പരാമര്‍ശം. ഞായറാഴ്ചയാണ് ക്രികെറ്റ് പ്രേമികള്‍ കാത്തിരുന്ന മത്സരം.
ഇന്‍ഡ്യയില്‍ പൊതുവെ ഇരു ടീമുകളും തമ്മിലുള്ള മത്സരം നടത്തുന്നത് ബുദ്ധിമുട്ടാണ്. ടികെറ്റിനുള്ള വന്‍ ഡിമാന്‍ഡാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക. ലോകകപില്‍ പാകിസ്താനെതിരെ മികച്ച റെകോര്‍ഡാണ് ഇന്‍ഡ്യയ്ക്കുള്ളത്. മികച്ച കളിക്കാരെയാണ് ഇക്കുറി ഇന്‍ഡ്യ ടീമില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. അതേസമയം, പാകിസ്താന്റെ ടീമും ശക്തമാണെന്ന് ഗാംഗുലി പറഞ്ഞു.
ഇതാദ്യമായല്ല പാകിസ്താനുമായി കളിച്ച് നമ്മളൊരു ടൂര്‍ണമെന്റിന് തുടക്കം കുറിക്കുന്നത്. 2015ല്‍ പാകിസ്താനുമായി കളിച്ചാണ് ടൂര്‍ണമെന്റ് തുടങ്ങിയത്. ചാമ്പ്യന്‍സ് ട്രോഫിയിലും പാകിസ്താനുമായി കളിച്ചു. പിന്നീട് ടൂര്‍ണമെന്റിന്റെ ഫൈനലും പാകിസ്താനുമായിട്ടായിരുന്നുവെന്ന് ഗാംഗുലി പറഞ്ഞു. ഇന്‍ഡ്യ-പാക് മത്സരത്തോട് എപ്പോഴും ആരാധകര്‍ക്ക് താല്‍പര്യമുണ്ടാവാറുണ്ട്. വളരെ ബുദ്ധിമുട്ടേറിയതാണ് പാകിസ്താനുമായുള്ള മത്സരമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഡ്യ-പാക് മത്സരങ്ങളില്‍ കടുത്ത സമ്മര്‍ദമുണ്ടാകാറുണ്ടെന്ന് പൊതുവെ ആളുകള്‍ പറയാറുണ്ട്. എന്നാല്‍ ക്രികെറ്റ് ഭരണാധികാരിയെന്ന നിലയില്‍ തനിക്ക് അത്തരം സമ്മര്‍ദങ്ങളുണ്ടായിട്ടില്ല. 2016ല്‍ ഈഡന്‍ ഗാര്‍ഡന്‍സിലാണ് തന്റെ നേതൃത്വത്തില്‍ ആദ്യമായി ഒരു ഇന്‍ഡ്യ-പാക് ക്രികെറ്റ് മത്സരം സംഘടിപ്പിച്ചതെന്നും ഗാംഗുലി പറഞ്ഞു.
അതേസമയം, യു എ ഇയില്‍ പുരുഷ ട്വന്റി 20 ലോകകപില്‍ ഇന്‍ഡ്യയും പാകിസ്താനും തമ്മിലുള്ള മത്സരം കാണാന്‍ ഡാന്യൂബ് കമ്പനി 100 തൊഴിലാളികള്‍ക്ക് സൗജന്യ ടികെറ്റ് നല്‍കി. യു എ ഇയിലെ അറിയപ്പെടുന്ന ക്രികെറ്റ് പ്രേമിയും ഡാന്യൂബ് വൈസ് ചെയര്‍മാനുമായ അനിസ് സാജന്‍ ഇതിന് പുറമേ ഇന്‍ഡ്യയുടെ ലീഗ് റൗന്‍ഡിലെ അവസാന മത്സരം കാണാന്‍ 100 ടികെറ്റുകള്‍ കൂടി നല്‍കും. പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ മത്സരം കാണാനും 100 ടികെറ്റ് നല്‍കുന്നുണ്ട്.
ബസുകളില്‍ സ്റ്റേഡിയം വരെ തൊഴിലാളികളെ എത്തിച്ച് ആഹാര പായ്കറ്റുകളും നല്‍കും. ഉച്ചകഴിഞ്ഞ് അവധിയും അനുവദിച്ചു. ഇന്‍ഡ്യ-പാക് മത്സരം കാണാന്‍ അവസരം ലഭിക്കാത്ത സാധുക്കളായ തൊഴിലാളികള്‍ക്ക് അവസരമൊരുക്കാനാണിതെന്നും ടികെറ്റ് ലഭിച്ചപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നെന്നും അനിസ് സാജന്‍ പറഞ്ഞു.