കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിലൂടെ വിവസ്ത്രനായി ഓടിയ യുവാവ് കണ്ണൂർ സ്വദേശിയാണെന്ന് പോലീസ്. എറണാകുളം ലോ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അവസാന വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥി റോഷനാണ് സാഹസം നടത്തിയത്. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമം ആരംഭിച്ചെന്ന് പോലീസിന് വിവരം ലഭിച്ചു. സംഭവ ശേഷം റോഷനെ ബൈക്കില്‍ കയറ്റി രക്ഷപെടുത്തിയ ലോ കോളജിലെ ലിബി സെബാസ്റ്യന്‍ എന്ന വിദ്യാര്‍ഥിക്കെതിരേയും പോലീസ് കേസെടുത്തു.
അധ്യാപകനോട് മോശമായി പ്രതികരിച്ചതിന്റെ പേരില്‍ മുന്‍പ് ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. കോളജില്‍ നിന്നും മുന്‍പ് സസ്പെന്‍ഷന്‍ ഉള്‍പ്പടെയുള്ള നടപടികളും റോഷനെതിരേ ഉണ്ടായിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.ജി. ബാലകൃഷ്ണന്‍ രാജിവയ്ക്കുക എന്നാവശ്യപ്പെട്ടുള്ള പ്ളക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു യുവാവിന്റെ ഓട്ടം.
മുഖം തുണികൊണ്ട് മറച്ച് മഹാരാജാസ് ഗ്രൗണ്ടിന് സമാന്തരമായി നൂറ് മീറ്ററോളം ഓടിയ യുവാവ് പിന്നീട് സുഹൃത്തിന്റെ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. 36 വര്‍ഷം മുന്‍പാണ് സമാനമായ സംഭവം കൊച്ചി നഗരത്തിലുണ്ടായത്. അന്ന് ലോ കോളജിലെ നാല് വിദ്യാര്‍ഥികളാണ് വിവസ്ത്രരായി ഓടിയത്.
Keywords: Kerala, Kochi, Dressless run, Kannur native, Ernakulam Law College, Student, Case, Police, Missing, Anticipatory bail,