അല്ലെങ്കിലും ചിതലുകളെക്കുറിച്ച് എന്താണിത്ര ഓര്‍ക്കാന്‍?
ശാന്തപ്രകൃതക്കാര്, കൂട്ടംകൂട്ടമായി അച്ചടക്കത്തോടെ ജീവിക്കുന്നവര്‍.
ഇവറ്റകളുടെ ഈയൊരു പ്രത്യേകത - അതുകൊണ്ടു മാത്രമാണോ ഞാനോര്‍ത്തു പോയത്. അതോ കടപുഴകിയ വന്മരങ്ങളില് അവയെ കണ്ടതു കൊണ്ടാണോ?
എത്ര പഴക്കമുള്ളതും എത്ര കടുപ്പമേറിയതുമായ മഹാവൃക്ഷങ്ങളെ ഇവറ്റകള് കാര്‍ന്നു കാര്‍ന്നു നശിപ്പിച്ചു.
സമയം, സന്ദര്‍ഭം, അതുമാത്രമാണ് അവയുടെ മുന്നിലെ ഏക പരിമിതി.
ഏതു വന്മരത്തിന്റെയും തായ്വേരുകള് അവയുടെ മുന്പില് അടിയറവു പറയുന്നു. നിസ്സാരന്മാര് പക്ഷേ...
''ദേ.., ഈ പൊടി വിതറിയിട്ട് ചിതലുകള്‍ ചാകുന്നില്ല.''
ചിതല് ചിന്തകള്‍ തല്‍ക്കാലത്തേക്ക് വിരാമമിട്ട് ദാക്ഷായണിയുടെ ശബ്ദം.
''ദാക്ഷായിണ്യേ, നീയത് വിതറിയതുകൊണ്ട് വലിയ പ്രയോജനമൊന്നുല്ല്യ.. ചിതലുകളൊക്കെ പരിഷ്കാരികളായി.'' ദാക്ഷായണി പിന്നെയൊന്നും പറഞ്ഞില്ല.
ശരിയാണ്, ചിതലരിച്ചു കിടക്കുന്ന മരങ്ങള്‍ കണ്ട് കണ്ട് മടുത്തതുകൊണ്ടു തന്നെയാണ് അവ വീണ്ടും വീണ്ടും ഓര്‍മയിലേക്ക് കയറിവരുന്നത്. മരങ്ങള്‍ക്ക് ചുറ്റും ചിതലുകള്‍ ഒറ്റക്കും കൂട്ടമായും ആക്രമിച്ചു കൊണ്ടേയിരിക്കുന്നു.
''ദാക്ഷായിണ്യേ ചിതലുകളുടെ നിറമെന്താണ്? കറുപ്പും വെളുപ്പുമുണ്ട്.... ഇതു രണ്ടുമല്ലാത്ത മറ്റൊരിനമുണ്ട്. സന്ദര്‍ഭത്തിനനുസരിച്ച് വേഷം മാറുന്നവ.... അപകടകാരികള്‍.... കാണുന്നുണ്ടോ നീയ്യ്?''
''ഇല്ലന്നേ...വേഷം മാറുന്നവയെ കാണുന്നേയില്ല.''
''ഉണ്ടാവില്ല... നിനക്കു കാണാന്‍ കഴിയില്ല. കണ്ടുകിട്ടുക പ്രയാസമാണ്. അപകടകാരികള്‍... മറഞ്ഞിരിക്കുന്നുണ്ടാവും.''
ഞാന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
ചിന്തകള്‍ വീണ്ടും കാടുകയറി... എവിടെ വെച്ചാണ് ഞാന്‍ ആദ്യമായി ചിതലുകളെ കണ്ടത്!
അയല്‍വക്കത്തെ മഹാവൃക്ഷത്തിന്റെ കൊമ്പ് ചിതലരിച്ചു ഒടിഞ്ഞുവീണപ്പോഴോ... അതോ തൊടിയിലെ ദുര്‍ബലമായ വൃക്ഷത്തിന്റെ തല മുറിഞ്ഞു വീണപ്പോഴോ? ഓര്‍മകള്‍ക്ക് വ്യക്തത പോരാ... എങ്കിലും അപ്പോള്‍ മുതലായിരുന്നു ഞാനവയുടെ 'അദൃശ്യ'സാന്നിധ്യം മനസ്സിലാക്കിത്തുടങ്ങിയത്. ശിഖരങ്ങള്‍ ചിതല്കയറി ഉണങ്ങി വരുമ്പോഴാണ് ഞാനവറ്റകളെ കൂടുതല്‍ കൂടുതല്‍ അടുത്തറിഞ്ഞത്.
പ്രത്യക്ഷത്തില്‍ നിരുപദ്രവകാരികളായ ഇവറ്റകള് കൂട്ടംകൂടി ആയിരക്കണക്കിന് കാലുകളുമായി ഒരേ ലക്ഷ്യത്തിലേക്ക് കുതിച്ചു പായുന്നു... പിന്നീട് തിന്മകള് ഒളിപ്പിച്ചു വെച്ച അവയുടെ അദൃശ്യ ദംഷ്ട്രങ്ങള്‍ വന്മരങ്ങളുടെ തായ്വേരുകള് തകര്‍ത്ത് തരിപ്പണമാക്കി, വെട്ടിനിരത്തി, ക്രൂരവും വന്യവുമായ ഒരു പടയോട്ടം...
തണലും താങ്ങും പൂക്കളും പൂങ്കാവനകളും തകര്‍ത്ത്, അശാന്തത പടര്‍ത്തി, ഒരു പുല്‍ക്കൊടി പോലും അവശേഷിപ്പിക്കാതെ..
മരുഭൂമിയാക്കി... മറ്റൊരിടത്തേക്ക്....
ഒരു മേച്ചില്‍പ്പുറം
ഒരു സന്ദര്‍ഭം...
അതുവരെ വിശപ്പടങ്ങിയ ഹിംസ്രമൃഗത്തിന്റെ ശാന്തതയോടെ കാത്തിരിപ്പ്..
''കുറെ നേരമായല്ലോ... എന്താണേട്ടാ ഇത്ര വലിയ ഒരാലോചന..''
വീണ്ടും ദാക്ഷായണിയുടെ അന്വേഷണം:
''നീ കണ്ടോ ... എവിടെയാണ് അവറ്റകള് കൂടു കൂട്ടിയിരിക്കുന്നത്''
ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു...
''ഓ... അപ്പുറത്ത് ഒന്ന് രണ്ട് ചിതല്‍പ്പുറ്റുകളുണ്ട്. നല്ല ഉറപ്പ്... നശിപ്പിക്കാന്‍ കഴിയുന്നില്ല.''
ദാക്ഷായണി അതുംപറഞ്ഞ് അകത്തേക്ക് കയറിപ്പോയി..
അവിടെയാണ് ചിതലുകളുടെ രഹസ്യസങ്കേതം. ചിതല് പുറ്റുകള്‍.
അവ നമുക്കു ചുറ്റും അവിടവിടെ ഉയര്‍ന്നു നില്ക്കുന്നു.
ചിതലുകള്‍ സൈ്വരവിഹാരം നടത്തുന്നു. അനുദിനം ചിതല്പുറ്റുകള് ആര്‍ക്കും തകര്‍ക്കാനാവാത്ത വിധം ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു.
ചിതലുകളതിനുള്ളില് ദുര്ബലദേഹങ്ങളുടെ രക്തവും മാംസവും ഭക്ഷണമാക്കി കൊഴുത്തു തടിക്കുന്നു. മദ്യശാലകളില്‍ നിശാനൃത്തം ചെയ്യുന്നു.
ശേഷം ശീതീകരിച്ച അറകളില്‍ നിന്നും തിന്മകള് നിറച്ച് പുറത്തേക്ക്.. നമുക്കിടയിലേക്ക്.
''ദാക്ഷായിണ്യേ.... നീയൊന്നു ഇത്രടം വരെ വരൂ.... എനിക്കെന്തോ, വല്ലാത്തൊരു അസ്വസ്ഥത... എന്തെന്നില്ലാത്ത ഒരു പേടി തോന്നുന്നു.''
''ചിതലുകളെക്കുറിച്ചോര്ത്തിട്ടാണോ ചേട്ടാ?
ഈ ചേട്ടന്റെ ഒരു കാര്യം. പകല്‍ സമയത്ത് നിസ്സാര ജീവികളെക്കുറിച്ചോര്ത്ത് പേടിച്ചു വിറയ്ക്കുന്നു.''
ദാക്ഷായണി എന്റെ പരിഭ്രമം കണ്ട് ഊറിച്ചിരിച്ച് അടുത്തെത്തി.
''ദേ.. ഇങ്ങനെ ഓരോന്നാലോചിച്ചിരിക്കാതെ ഒന്നുറങ്ങിയാല്‍ എല്ലാം ശരിയാകും..... അല്ലെങ്കില്‍ വേണ്ട, ഞാന്‍ ചായ എടുക്കാം...''
''വേണ്ട..''
ഞാന്‍ നിര്‍വികാരനായി പറഞ്ഞു.
എന്റെ സിരകളില്‍ ചിതല് അരിച്ചു കയറുന്നുണ്ടോ? ഉറങ്ങിപ്പോയാല്‍ മസ്തിഷ്കം ചിതലെടുത്തു പോകുമോ!
''ദാക്ഷായിണ്യേ.. എനിക്കുറങ്ങേണ്ട.. നമുക്ക് ഉറങ്ങാതിരിക്കാം..''
''ദേ... എനിക്ക് വേറെ പണിയുണ്ട്. അടുക്കളേല്... ചേട്ടന്റെ ചിന്തയുടെ ചൂടേറ്റ് അരി വേവില്ല.''
എന്നെ പരിഹസിച്ച് അവള് അടുക്കളയിലേക്ക് കയറിപ്പോയി.
ചിന്തകളില്‍ എന്തോ ഒന്ന് വീണ്ടും അനങ്ങുന്നുണ്ടോ? ചിതലുകളാകുമോ? തലച്ചോറിനുള്ളില്‍ ചിതല്‍പ്പൊടി ചിതറിയാലോ? ചിതലുകളെ ആരെങ്കിലും നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ... വിജയിച്ചിട്ടുണ്ടോ... മരങ്ങളെ ചിതലരിച്ച പാഴ്മരങ്ങളാകാന് വിടാതിരുന്നിട്ടുണ്ടോ?
ഒരുപക്ഷേ ഉണ്ടാവാം... പല ചിതല്പ്പൊടിക്കാരുടെയും പൊടിക്കൈകളും പൊടിപാറ്റിയ വാഗ്ധോരണികളും ചിതല് നശീകരണ വിദ്യയെക്കുറിച്ച് ഏറെ നടന്നിട്ടുണ്ട്. ബോധവല്‍ക്കരണവും ചര്‍ച്ചാ ക്ലാസുകളും നടന്നു... ഉണ്ടാവാം.... ഇനിയുമുണ്ടാവാം...
എന്നിട്ടും... അവയൊന്നും ചിതല്പ്പുറ്റുകള്ക്കടുത്തെങ്ങും എത്തിയില്ലെന്ന് മാത്രം. ഭീമാകാരങ്ങളായ ചിതല്‍പ്പുറ്റുകള്‍ ആര്‍ക്കും തകര്‍ക്കാനാവാത്ത വിധം ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു.
തലച്ചോറിന്റെ ഉള്ളില്‍ നിന്നും അനക്കം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. ചിതല് തലച്ചോറിനെ ഗ്രസിച്ചു കൊണ്ടിരിക്കുകയാണ്....
ഉറങ്ങാതിരുന്നിട്ടും.. ഈ ജാഗ്രതയിലും, ദംഷ്ട്രങ്ങളും തേറ്റകളും വളര്‍ത്തി ചിന്തകളെ കാര്‍ന്നു കാര്‍ന്നു തലച്ചോറില്‍ അവറ്റകള് വിഹരിച്ചു കൊണ്ടേയിരിക്കുന്നു.
''കുമാരേട്ടാ... അപ്പുറത്ത് വീണ്ടും മരങ്ങള്‍ ചിതലെടുത്തു കൂട്ടമായി വീണുകൊണ്ടേയിരിക്കുന്നു.''
ചിന്തകളില്‍ നിന്നുണര്‍ത്തി വീണ്ടും ദാക്ഷായണിയുടെ ഭീതി നിറഞ്ഞ ശബ്ദം...
കടപുഴകി വീഴുന്ന മരങ്ങളുടെ ദീനരോദനവും ആര്‍ത്തനാദവും അന്തരീക്ഷമാകെ മുഴങ്ങികൊണ്ടേയിരിക്കുന്നു
''ദാക്ഷായണീ.... നമുക്കുറങ്ങാതിരിക്കാം...''
-ഗിരീഷ്, മാവൂര്‍ റോഡ്
Keywords: Termites, Story, Gireesh, Mavoor.