(KVARTHA) ഇന്ന് ജാതി മത ഭേദമെന്യേ എല്ലാവരുടെ നാവിൽ വരുന്ന ഒരു ക്രിസ്ത്യൻ ഗാനമാണ് സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു എന്ന ഗാനം. ഈ ഗാനം ആദ്യമായി മലയാളികൾ കേൾക്കുന്നത് 1970-ൽ പുറത്തിറങ്ങിയ മഞ്ഞിലാസിന്റെ 'അരനാഴികനേരം' എന്ന ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയിലാണ്. സിനിമയിൽ വന്നതുകൊണ്ട് ആ ഗാനം പോപ്പുലറായി. ഭാവ സാന്ദ്രമായ അന്തരീക്ഷത്തിൽ കത്തുന്ന മെഴുകുതിരികൾക്കു മുൻപിൽ കൈകൾ കൂപ്പി കഥാപാത്രങ്ങളായ ദീനാമ്മയും, കുട്ടിയമ്മയും സ്ക്രീനിൽ പാടി അവതരിപ്പിക്കുമ്പോൾ പ്രേക്ഷകരായിരുന്നു അത് ഏറ്റു പാടിയിരുന്നത്. ഇന്നും ഈ ഗാനം ജനലക്ഷങ്ങളിൽ ജീവിക്കുന്നു. ഈ ഗാനത്തിൻ്റെ പിറവിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.
19-ാം നൂറ്റാണ്ടിന്റെ ഉത്തരാർധം, മലബാറിലെ വാണിയംങ്കുളത്തു നിന്നും കുന്ദംങ്കുളം ലക്ഷ്യമാക്കി ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ഒരു കാളവണ്ടിയിൽ ഒരാൾ തനിച്ച് യാത്ര ചെയ്യുകയാണ്. യാത്രയുടെ വിരസതയകറ്റാൻ താൻ എഴുതിയ പാട്ട് ഉച്ചത്തിൽ ആലപിച്ചു കൊണ്ടിരിക്കുന്നു. 'സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു...' ഗാനത്തിനൊത്ത് താളം പിടിക്കാൻ കാളകളുടെ കഴുത്തിലെ മണിനാദം മാത്രം, യാത്രക്കാരൻ മറ്റാരുമല്ല. വോൾ ബ്രീച്ച് നാഗൽ എന്ന ജർമ്മൻകാരൻ. ആരാണീ നാഗൽ? ഹെർമ്മൻ ഗുണ്ടർട്ടിനെപ്പോലെ ക്രിസ്തീയ പ്രവർത്തനവുമായി മലബാറിലെത്തിയ ബാസൽ മിഷനിലെ ഒരു ജർമ്മൻ മിഷണറിയായിരുന്നു വോൾ ബ്രീച്ച് നാഗൽ. അദ്ദേഹം ക്രിസ്ത്യൻ പ്രവർത്തനത്തിനായി ആദ്യം നിയമിക്കപ്പെട്ടത് കണ്ണൂരിലെ ക്രിസ്ത്യൻ മിഷൻ കേന്ദ്രത്തിലായിരുന്നു.
ചുരുങ്ങിയകാലം കൊണ്ട് മലയാള ഭാഷ അദ്ദേഹം വശമാക്കി. ഒരു പിടി മലയാള ഗാനങ്ങൾ രചിച്ചു. പിന്നീട് ദീർഘകാലം വാണിയംങ്കുളത്തായിരുന്നുപ്രവർത്തന കേന്ദ്രം, പിന്നീട് ബാസൽ മിഷൻ ഫാക്ടറികളുടെ ചുമതലയേറ്റു. ഈ ചുമതലകൾ തന്റെ ക്രിസ്തീയ പ്രവർത്തനത്തിന് വിലങ്ങുതടിയാവുമെന്നു കരുതിയ നാഗൽ സ്വതന്ത്രമായ ക്രിസ്തീയ പ്രവർത്തനത്തിന്റെ വഴി തെരെഞ്ഞെടുത്തു. ബാസൽ മിഷനോട് എന്നന്നേക്കുമായി വിട പറഞ്ഞു. പിന്നീടുള്ള തന്റെ കർമ്മരംഗം തൃശ്ശൂരും പരിസര പ്രദേശങ്ങളുമായിരുന്നു. കുന്ദംകുളമായി ആസ്ഥാനം. അവിടേക്കുള്ള അന്നത്തെ യാത്രയിലാണ് ക്രൈസ്തവ ഭക്തിഗാനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ 'സമയമാം രഥത്തിൽ' എന്ന ഗാനത്തിന്റെ പിറവി. നാഗൽ ഓർമ്മയായിട്ട് വർഷങ്ങൾ ഏറെയായിട്ടും അദേഹം രചിച്ച ഈ ഗാനം ഇന്നും മനുഷ്യമനസുകളിൽ പച്ചയായി ജീവിച്ചിരിക്കുന്നു. നാഗൽ രചിച്ച സമയമാം രഥത്തിൻ്റെ ഒറിജിനിലലിന് 40 വരികളോളം വരും. എന്നാൽ പിന്നീട്, 70 വർഷക്കൾക്കു ശേഷം ഇറങ്ങിയ അരനാഴികനേരം സിനിമയിലെ പ്രത്യേക സ്വിറ്റുവേഷനു വേണ്ടി വരികൾ കുറച്ച് ചുരുക്കിയിട്ടുണ്ട്.