കേരളത്തിൽ ആദ്യമായാണ് അന്ന് ഫ്‌ളഡ് ലൈറ്റിൽ ഒരു ടൂർണമെന്റ് നടന്നത്. ആദ്യ മത്സരത്തിൽ ഡെൽഹിയോട് കേരളം 1-1ന് സമനിലയിൽ പിരിഞ്ഞു. മണിപ്പൂരിനെതിരെയായിരുന്നു കേരളത്തിന്റെ രണ്ടാം മത്സരം, കേരളം 3-1ന് ജയിച്ചു. എന്നാൽ കർണാടകക്കെതിരായ നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ആതിഥേയർക്ക് വീണ്ടും തിരിച്ചടി നേരിട്ടു. ആദ്യ പകുതിയിൽ തന്നെ രണ്ടാം നിര ഗോൾകീപ്പർ കെ പി സേതുമാധവന് പരിക്കേറ്റു. എന്നിരുന്നാലും മൂന്നിനെതിരെ നാല് ഗോൾ ജയത്തോടെ ക്വാർട്ടറിലേക്ക് മുന്നേറി.
ക്വാർട്ടർ ഫൈനലിൽ ആന്ധ്രയെ 5-0ന് തകർത്ത് കേരളം തങ്ങളുടെ യഥാർത്ഥ ശക്തി കാണിച്ചു. രണ്ട് പാദങ്ങളിലായി നടന്ന സെമിഫൈനൽ മത്സരത്തിൽ 3-2 ന് മഹാരാഷ്ട്രയെ പരാജയപ്പെടുത്തി (2-1, 1-1) കേരളം ഫൈനലിലേക്ക് മുന്നേറി. റെയിൽവേസായിരുന്നു എതിരാളി. അമ്പതിനായിരത്തോളം കാണികള്‍ക്ക് മുന്നില്‍ ക്യാപ്റ്റന്‍ ടി കെ എസ് മണിയുടെ ഹാട്രിക്കിൽ 3-2ന് റെയില്‍വേസിനെ തകർത്ത് കേരളം ചരിത്രനേട്ടം കുറിച്ചു.
അമ്പത് വർഷം പിന്നിട്ടിട്ടും, കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി വിജയത്തിന്റെ സുഗന്ധം ഇപ്പോഴും മധുരിതമാണ്, അതുപോലെ തന്നെ അതിന്റെ ഓർമ്മകളും.
അന്നത്തെ 26 കളിക്കാരിൽ 11 പേർ വിടവാങ്ങി. 15 പേർ ജീവിച്ചിരിക്കുന്നു. ടി കെ എസ് മണി (ക്യാപ്റ്റൻ), ടി എ ജഅഫർ (വൈസ് ക്യാപ്റ്റൻ), കെ പി രത്നാകരൻ, കെ വി ഉസ്മാൻ കോയ, ടി എ ടൈറ്റസ് കുര്യൻ, ബി ദേവാനന്ദ്, എം ഒ ജോസ്, കെ ചേക്കു, ജോൺ ജെ ജോൺ, എം ആർ ജോസഫ്, പി കലൈ പെരുമാൾ എന്നിവരാണ് അന്തരിച്ചത്. വിക്ടർ മഞ്ഞില, കെ പി സേതുമാധവൻ, ജി രവീന്ദ്രൻ നായർ, ഇട്ടി മാത്യു, എൻ വി ബാബു നായർ, സി സി ജേക്കബ്, എം മിത്രൻ, പി പി പ്രസന്നൻ, പി അബ്ദുൽ ഹമീദ്, പി പൗലോസ്, വി ബ്ലസി ജോർജ്, എ നജിമുദ്ദീൻ, കെ പി വില്യംസ്, ഡോ. എം ഐ മുഹമ്മദ് ബശീർ, സേവ്യർ പയസ് എന്നിവർ ഇപ്പോഴും ആ ഓർമകളുമായി ജീവിച്ചിരിക്കുന്നു.
Keywords: News, Malayalam, Kerala, Santhosh Trophy, Football, Sports, Trivandram, 50 years since Kerala's first Santosh Trophy win