ഇന്ത്യയുടെ തപാല്‍ സൗകര്യങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണ്. ചെറിയ ചിലവില്‍ സന്ദേശങ്ങള്‍ കൈമാറുന്ന ഇത്രയും വിപുലമായ ശൃംഖല മറ്റ് രാജ്യങ്ങളില്‍ ഒന്നും തന്നെയില്ല. അമ്പത് പൈസയുടെ കാര്‍ഡില്‍ എഴുതിയാലും, വളരെ അധികം പൈസയുടെ സ്റ്റാമ്പ് ഒട്ടിച്ച് പോസ്റ്റ് ചെയ്യുന്ന രജിസ്ട്രേഡ് കത്ത് ആയാലും അത് നമ്മുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നതു നമ്മുടെ മാത്രം സൗഭാഗ്യമാണ്.
ഗള്‍ഫ് നാടുകളില്‍ ഏറെക്കാലം ജീവിക്കേണ്ടിവന്നപ്പോള്‍ അവിടത്തെ തപാല്‍ സംവിധാനങ്ങളുമായി ഇടപഴകുമ്പോള്‍ നാട്ടിലെ ഇട വഴികളില്‍ കാലന് കുടയും പിടിച്ചു വെയിലിലും മഴയിലും നാട്ടുകാരുടെ തപാല്‍ ഉരുപ്പടികളുമായി നീങ്ങുന്ന പോസ്റ്റ്മാന് ഗൃഹാതുരമായ ഓര്‍മ്മകള്‍ ഉണര്‍ത്താറുണ്ട്... വിരഹദു:ഖങ്ങളും പരാധീനതകളും, ആവശ്യങ്ങളും കുത്തിനിറച് വീട്ടുകാരും കൂട്ടുകാരും ഗള്‍ഫ് നാടുകളിലേക്ക് അയക്കുന്ന കുറിമാനങ്ങള്‍ എല്ലാം അവിടെ പോസ്റ്റുബോക്സുകളില് എത്തപ്പെടുന്നു. എന്താണ് ഈ പോസ്റ്റ് ബോക്സ്?
ഗള്‍ഫിലേക്ക് എഴുത്തുകള്‍ എഴുതുമ്പോള്‍ മേല്‍വിലാസത്തില്‍ സ്ഥലപേരുകളെക്കാള് പ്രധാനം ബോക്സ് നമ്പറുകള്‍ക്കാണ്. പോസ്റ്റ് ഓഫീസിന്റെ പേരിന് പകരം നാം ബോക്സ് നമ്പരുകളാണ് ഉപയോഗിക്കുന്നത്. കത്തുകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ നമുക്ക് ഉണ്ടാകാവുന്ന സങ്കല്പങ്ങളില് നിന്നും എത്രയോ വ്യത്യസ്തമായ ഒരു തപാല്‍ വിതരണ സമ്പ്രദായമാണ് ഇവിടങ്ങളില്‍ നിലവിലുള്ളത്. മേല്വിലാസക്കാരെത്തേടി കത്തുമായി എത്തുന്ന പോസ്റ്റ്മാന് ഇവിടെയില്ല. പോസ്റ്റാഫീസുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബോക്സുകളില്‍ നമ്പര്‍ പ്രകാരം വരുന്ന എഴുത്തുകള്‍ നിക്ഷേപിക്കപ്പെടുന്നു.
അധികവും സ്ഥാപനങ്ങള്‍ക്കാണ് സ്വന്തമായി പോസ്റ്റ്ബോക്സുകള്‍ ഉള്ളത്. നിയമപരമായി തന്നെ കമ്പനികള്‍കും മറ്റു ബിസിനസ് സ്ഥാപനങ്ങള്കും പോസ്റ്റ്ബോക്സ് നിര്‍ബന്ധമാണ്. വ്യക്തികള്‍ക്ക് സ്വന്തമായും ബോക്സുകള്‍ അനുവദിക്കും. ഇത്തരം ഓഫീസുകളുടെയും ഹോട്ടല്‍, കമ്പനി മറ്റ് കച്ചവട സ്ഥാപനങ്ങള്‍ എന്നിവകളുടെ നമ്പരുകളാണ് പ്രവാസികള്‍ നാട്ടിലെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുന്നത്. നാട്ടില്‍ നിന്നും അയക്കുന്ന എഴുത്തുകള്‍ ഇത്തരം സ്ഥാപനക്കാരുടെ പോസ്റ്റ് ബോക്സുകളില്‍ എത്തിപ്പെടുന്നു. ഉടമകളുടെ താക്കോല്‍ ഉപയോഗിച്ച് പോസ്റ്റ്ബോക്സുകള്‍ തുറന്ന് എഴുത്തുകള്‍ എടുക്കണം.
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ മേല്വിലാസക്കാരന് രണ്ടുമൂന്നു ദിവസം കൊണ്ട് ദൂരെ നിന്നുള്ള എഴുത്തുകള്‍ വീട്ടുപടിക്കല്‍ എത്തുമ്പോള്‍ ഗള്‍ഫ് നാടുകളില്‍ ദൂരെയുള്ള പോസ്റ്റ് ഓഫീസില്‍ പോയി എഴുത്തുകള്‍ ശേഖരിച്ചു മേല്വിലാസക്കാരന് കൈയ്യില്‍ എത്താന്‍ വളരെയധികം ദിവസങ്ങള്‍ എടുക്കുന്നു. വര്‍ഷത്തില്‍ 750 ദിര്‍ഹംസ് കൊടുക്കണം ഒരു പോസ്റ്റ് ബോക്സ് സ്വന്തമാക്കാന്‍. വര്‍ഷംതോറും ഫീസ് അടച്ചു പുതുക്കുകയും വേണം. ഇല്ലെങ്കില്‍ പിഴയടക്കേണ്ടിവരും.
ഓരോ ബോക്സ് നമ്പറിലും അനേകം പേരുടെ എഴുത്തുകള്‍ വരുന്നു. ഒരു ബോക്സ് നമ്പര്‍ ഉള്ള സ്ഥാപനത്തിന് ചുറ്റുവട്ടത്തില്‍ താമസിക്കുന്നവരും പരിചയക്കാരും ഈ ബോക്സ് ഉപയോഗിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
നമ്മുടെ നാട്ടില്‍ അയക്കുന്ന കത്തുകളില്‍ മേല്‍വിലാസം തെറ്റിയാല്‍ ചിലപ്പോള്‍ അയക്കുന്ന ആളിന്റെ മേല്‍വിലാസം ഉണ്ടെങ്കില്‍ അത് മടങ്ങി നമുക്കു തന്നെ കിട്ടും. ഇത്തരം അനുഭവങ്ങള്‍ എന്റെ പല കത്തുകള്‍ക്കും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ പോസ്റ്റ് ബോക്സ് നമ്പറിലെ ഒരു നമ്പര്‍ തെറ്റിപ്പോയാല്‍ മേല്വിലാസക്കാരന് എഴുത്ത് കിട്ടില്ല. അയാള്‍ ഉള്ള സ്ഥലത്ത് നിന്ന് കുറേ അകലെയുള്ള നമ്പരിലായിരിക്കും തെറ്റി എഴുത്ത് എത്തുന്നത്.
പ്രവാസത്തിന്റെ ആദ്യ നാളുകളില്‍ എന്റെ എഴുത്തുകള്‍ വരാറുള്ള ബോക്സ് നമ്പരില്‍ അപരിചിതനായ ഒരു റഷീദിന് സ്ഥിരമായി എഴുത്ത് വന്ന് തുടങ്ങി. അങ്ങനെ ഒരാള്‍ അടുത്തെങ്ങും ഉള്ളതായി ഞങ്ങള്‍ക്ക് അറിയില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും എഴുത്തിന്റെ ഉടമയെ കാണാതെ വന്നപ്പോള്‍ റഷീദിന്റെ നാട്ടിലെ മേല്‍വിലാസത്തില്‍ ഒരു എഴുത്ത് ഞാന്‍ എഴുതി. അതില്‍ എന്നെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ വെച്ചു. റഷീദ് വീട്ടിലേക്ക് ബന്ധപ്പെടുമ്പോള്‍ ഈ ഫോണ്‍ നമ്പര്‍ അറിയാന്‍ ഇടയായി. ആഴ്ചകള്‍ക്ക് ശേഷം റഷീദിന്റെ ഫോണ്‍വിളി എത്തി. അല്പം അകലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന റഷീദിന്റെ ബോക്സ് നമ്പരിന്റെ ഒരക്കം മാറിപ്പോയതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം.
രജിസ്റ്റര്‍ എഴുത്തുവന്നാല്‍ അറിയിക്കാനായി ഒരു കാര്‍ഡ് മേല്‍വിലാസക്കാരന്റെ ബോക്സില്‍ ഇടും. അതുകൊണ്ട് പോസ്റ്റാഫീസില്‍ നേരിട്ട് ചെന്ന് രജിസ്റ്റര്‍ സ്വീകരിക്കണം. പ്രവാസിയുടെയും നാട്ടിലുള്ള ബന്ധുക്കളുടെയും ഹൃദയനൊമ്പരങ്ങള്‍ നിറഞ്ഞ എഴുത്തുകള്‍ ഒരു കാലഘട്ടത്തിന്റെ ചരിത്രയവനികയ്ക്ക് മറവിലേക്ക് ഇന്ന് മറയുകയാണ്. ഫോണുകള്‍ അപൂര്‍വ്വമായിരുന്ന കാലത്ത് നാട്ടിലെ പല ഗ്രാമങ്ങളിലേക്കും ഒന്നു ബന്ധപ്പെടാന്‍ ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ കോള്‍ ബുക്ക് ചെയ്തു കാത്തുനിന്ന കാലം. അത് കടന്നു എല്ലാ ഗ്രാമങ്ങളിലും ഫോണ്‍ തരംഗം എത്തി, അതിനെ മറികടന്ന് മൊബൈല്‍ ഫോണുകള്‍ രംഗം കീഴടക്കി. ഇന്ന് ഇന്റര്‍നെറ്റും... കഥയാകെ മാറ്റി. മനുഷ്യന്റെ സൗകര്യങ്ങള്‍ നിമിഷങ്ങള്‍ കൊണ്ട് മാറിമറഞ്ഞു.
എന്നാല്‍ പഴയ കത്തു നല്കുന്ന സംതൃപ്തി ഇതിനൊന്നും നല്കാന് കഴിയില്ല. പ്രവാസത്തിന്റെ ഏകാന്തനാളുകളില് മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിക്കുന്ന എഴുത്തുകളിലെ വിശേഷങ്ങള്‍ക്ക്, ഇന്ന് നിമിഷംതോറും അറിഞ്ഞുകൊണ്ടിരിക്കുന്ന ഫോണ്‍വിളിയുടെ വിരസതയായിരുന്നില്ല. എഴുത്തും മറുപടിയും നല്കുന്ന മാധുര്യം ഇന്നിന്റെ വാര്‍ത്താവിനിമയത്തിന് ഇല്ല.
പഴയ എഴുത്തുകള്‍ ഓരോന്നും ചികഞ്ഞു നോക്കുമ്പോള്‍ കടന്നുവരുന്ന എത്രയെത്ര മുഖങ്ങള്‍. അതില്‍ തെളിയുന്ന ഹൃദയവികാരങ്ങള്‍. ഞാന്‍ പ്രവാസ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് ഏറ്റവുമധികം എഴുത്ത് എനിക്ക് കിട്ടിയിരുന്നത് എന്റെ അടുത്ത സുഹൃത്ത് കുട്ടിയാനം മുഹമ്മദ്കുഞ്ഞി കുവൈത്തില്‍ നിന്നും അയക്കുന്ന കത്തുകളായിരുന്നു. കാസര്‍കോട് ഹൈസ്കൂളില്‍ പഠിത്തം പൂര്‍ത്തിയാക്കി ഞങ്ങള്‍ വഴിപിരിഞ്ഞു. അയാള്‍ കുവൈറ്റിലേക്ക് വിമാനം കേറി. ഞാന്‍ ബാപ്പായുടെ മേഖലയായ കോണ്‍ട്രാക്ട് ബിസിനസ്സിലേക്ക് തിരിഞ്ഞു. കേരളത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കനാലുകള്‍ കടന്നുപോകുന്ന നാട്ടുപാതകള്‍ താണ്ടി.... ഗ്രാമവും അവിടത്തെ നിഷ്കളങ്കരായ ജനതയും എല്ലാം പകര്‍ന്നുതന്ന ജീവിതാനുഭവങ്ങള്‍ വിലപ്പെട്ടതാണ്.
കുവൈറ്റില്‍ നിന്നും എഴുത്തുകുത്തുകളില്‍ എന്നും ഓരോ പരിഭവമായിരുന്നു. വായനയെയും എഴുത്തുകാരെയും സ്നേഹിച്ചു നടന്ന നല്ല നാളുകള്‍ ഓര്‍മ്മയില്‍ ഏറെ ദു:ഖം പകരുന്നു. കുവൈറ്റിലെ സുഹൃത്തിന് അവധി അടുത്തു എന്ന് അറിയിക്കുന്നു. പലകത്തിലും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരുടെ നാടും വീടും കാണാന്‍ പോകുന്നതിനെപ്പറ്റിയായിരിക്കും ചര്‍ച്ചകള്‍. അങ്ങനെ ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദബഷീറിനെയും കുട്ടനാടിന്റെ എഴുത്തുകാരന് തകഴിയ്ക്കും കാണാനുള്ള യാത്ര രസകരമായിരുന്നു. കുവൈറ്റില്‍ നിന്നും കുട്ടിയാനം മുഹമ്മദ് കുഞ്ഞി എത്തിയാല്‍ ബാപ്പയുടെ തടവില്‍ നിന്നു പതുക്കെ ചാടും.
മലമ്പുഴയിലും തേക്കടിയിലും കഴിച്ചുകൂട്ടിയ സന്ധ്യകള്‍ക്ക് കവിതയുടെയും കഥയുടെയും സുഗന്ധമായിരുന്നു. തിരിച്ച് പോയാല്‍ പിന്നെ നാട്ടില്‍ കഴിച്ചുകൂട്ടിയ നല്ല ദിവസങ്ങളുടെ ഓര്‍മ്മ വിടര്‍ന്ന കത്തുകള്‍ എത്തും. കുവൈറ്റില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ''കുവൈത്ത് ടൈംസ്'' എന്ന പത്രത്തിന്റെ താളുകളില്‍ സുഹൃത്ത് എഴുതിയ കേരളത്തിന്റെ അനുഭവദിനങ്ങള് എഴുത്തുകാരുമായി പങ്ക്വെച്ച മധുരനിമിഷങ്ങള്‍ എല്ലാം വായിച്ചു മറുപടി എഴുതി.
ഇറാന്റെ കുവൈത്ത് അക്രമത്തില്‍ വലിയ നഷ്ടമാണ് സുഹൃത്തിന് ഉണ്ടായത്. ഞങ്ങള്‍ നടത്തിയ മലയാളത്തിലെ സാഹിത്യനായകന്മാരുടെ കൂടെയുള്ള ഫോട്ടോകളും അവര്‍ എഴുതിയ മറക്കാന്‍ പറ്റാത്ത എഴുത്തുകളും എല്ലാം യുദ്ധത്തില്‍ നിന്നും രക്ഷപ്പെട്ടോടുമ്പോള്‍ നഷ്ടപ്പെട്ടു.
വിവാഹത്തിന് ശേഷം വന്ന എഴുത്തുകള്‍ ഭാര്യാപിതാവ് അബ്ദുല്ലഹാജി സിംഗപ്പൂരില്‍ നിന്നും അയച്ച എഴുത്തുകളും പിന്നെ അളിയന് നാസര്‍ ഷാര്‍ജയില്‍ നിന്നും എഴുതിയ എഴുത്തുകളുമാണ്. കേരളത്തിലെ ഗ്രാമങ്ങളില്‍ അലഞ്ഞുനടന്ന നാളുകളില്‍ ഏറെ തേടിയെത്തിയ എഴുത്തുകള്‍ എന്റെ ഉത്തമ സ്നേഹിതന് സി.എം. മുഹമ്മദ് കുഞ്ഞിയുടെതാണ്. അച്ചടിപോലുള്ള അവന്റെ കൈയ്യക്ഷരം എന്നിലെ എഴുത്തുകാരനെ ഏറെ സഹായിച്ചിട്ടുണ്ട്. വളരെയധികം കത്തനുഭവങ്ങള് ഉള്ള എന്റെ കൈയ്യക്ഷരം വളരെ മോശമായിരുന്നു.
ശേഷം അടുത്ത അധ്യായത്തില്‍ പ്രതീക്ഷിക്കുക
(തൂലികാമിത്രങ്ങള്‍)
Also read:
കീറിക്കളയാത്ത ചില കുറിമാനങ്ങള്‍
സ്വകാര്യ കത്തുകള്‍
Keywords: Article, Ibrahim Cherkala, Letters, Postman, Post Office