കത്തെഴുത്ത് എന്നത് പല നൂറ്റാണ്ടുകളുടെയും ചരിത്രം അടയാളപ്പെടുത്തലുകളായിരുന്നുവല്ലോ? വ്യക്തിജീവിതത്തില്‍ എന്നപോലെ രാജ്യങ്ങളുടെയും ഭരണാധികാരികളുടെയും ഒരോ കാലഘട്ടങ്ങളുടെയും ഗതിവിഗതികളില്‍ നിര്‍ണ്ണായക സ്ഥാനം കത്തിടപാടുകള്‍ക്ക് ഉണ്ടായിരുന്നു. ഇന്നും ആ പതിവ് പിന്തുടര്ന്നു രാജ്യങ്ങള്‍ തമ്മിലും, പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലും പല കരാറുകളുടെയും പ്രാധാന്യം അറിയിക്കാന്‍ കത്തുകള്‍ എഴുതുന്ന രീതി നിലവിലുണ്ട്.
പരോഗതിയുടെ ഓരോ ശൃംഗങ്ങള്‍ കൈയ്യടക്കുമ്പോഴും നമുക്ക് നഷ്ടപ്പെടുന്ന ചില നന്മകളില് ഒന്നാണ് കത്തെഴുത്തിന്റെ അസ്തമനം. ഓരോ ജീവിത സന്ധിയുടെ രേഖാചിത്രങ്ങള്‍ നിറവര്ണ്ണങ്ങളായി രേഖപ്പെടുത്തുവാന്‍ കത്തുകള്‍ക്ക് കഴിഞ്ഞിരുന്നു. ബാല്യങ്ങളിലെ കുസൃതിയും യൗവ്വനത്തിന്റെ പ്രണയവും, വാര്‍ദ്ധക്യത്തിന്റെ വ്യഥയും എല്ലാം ആത്മ നൊമ്പരത്തോടെ ചാലിച്ചെഴുതിയ കത്തുകളില്‍ ഒന്നു കണ്ണോടിക്കുമ്പോള്‍ നാം അനുഭവിക്കുന്ന സന്തോഷം നിര്‍ണ്ണയിക്കാന്‍ കഴിയാത്തതാണ്. ജീവിത രഹസ്യങ്ങളുടെ കാവല്കാരനായി മാറിയ എത്രയെത്ര കത്തുകള്‍....
അക്ഷരങ്ങള്‍ കൊണ്ട് വ്യക്തിജീവിതത്തില്‍ വലിയ വ്യതിയാനങ്ങള്‍ വരുത്താന്‍ പല എഴുത്തുകള്‍ക്കും കഴിയും. പ്രശ്നങ്ങളുടെ നടുക്കടലില്‍ ഉത്തരം കിട്ടാതെ ഉലയുമ്പോള്‍ ഉറ്റ സുഹൃത്തിന്റെ ആശ്വാസം നിറഞ്ഞ കത്തുകള്‍ ജീവിതത്തിന് പുതിയ വെളിച്ചമാകുന്നു. ഒരാള്‍ പ്രാണപ്രിയയോ, പ്രാണപ്രിയനോ ആയി രൂപാന്തരം പ്രാപിച്ചത് മിക്കവാറും പ്രണയം പൂത്ത എഴുത്തുകളിലൂടെയാണ്. സ്വന്തം ഹൃദയരക്തം കൊണ്ട് തികച്ചും സ്വകാര്യമായി പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ കുറിക്കപ്പെട്ട ഭാര്യയുടെയോ ആത്മ സുഹൃത്തിന്റെയോ കാമുകിയുടെയോ, കാമുകന്റേയോ കുറിമാനങ്ങള്‍ ഏതെങ്കിലുമൊരു ആവശ്യത്തിന്റേതായിരിക്കില്ല. ആത്മ പ്രകാശത്തിന്റേതു മാത്രമാണ് താനും.
എഴുപതുകളിലെയും എണ്‍പതുകളിലെയും ഗള്‍ഫ് പ്രവാസ ജീവിതത്തിന്റെ വൈകാരിക തീവ്രതയെ കത്തുപാട്ടിലേക്ക് ആവാഹിച്ചത് മാപ്പിള കലാ സാഹിത്യലോകത്ത് വേറിട്ട അനുഭവമായതോടൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രത്തെ അത് അവിസ്മരണീയമാക്കുകയുണ്ടായി. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു മകള്‍ ഇന്ദിരാഗാന്ധിക്ക് അയച്ച കത്തുകള്‍ ഭാരതീയ ഭരണകൂടത്തിന്റെ രേഖാചിത്രങ്ങളും അതിന്റെ ഉള്തുടിപ്പുകളുമായിരുന്നു.
ഫോണുകള്‍ ഇന്നത്തെപ്പോലെ സുലഭമല്ലാതിരുന്ന കാലത്ത്, ഗള്‍ഫ് പ്രവാസം തുടങ്ങിയ എനിക്കും എഴുത്തിന്റെ വരികള്‍ നല്കുന്ന തീവ്രത അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. നാട്ടില്‍ നിന്ന് യാത്രയായാല്‍ അവിടെ എത്തിയ നാളുകളില്‍ വീട്ടിലെ ഓരോരുത്തരുടെയും മുഖങ്ങളിലെ വികാരവിചാരങ്ങള്‍ തെളിയുന്നത് കത്തുകളില്‍ കൂടി മാത്രമാണ്. ഉപ്പയ്ക്കും, ഉമ്മയ്ക്കും ഭാര്യയ്ക്കും സഹോദരനും സഹോദരിക്കും അളിയനും എല്ലാം വേറെ വേറെ എഴുത്തുകള്‍ അയച്ചാലേ തൃപ്തിവരൂ. മറുപടിയും അങ്ങനെ തന്നെ കിട്ടുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം അക്ഷരങ്ങള്‍ കൊണ്ട് അടയാളപ്പെടുത്താന്‍ കഴിയില്ല. നാട്ടിലെ ഓരോ സ്പന്ദനവും സുഹൃത്തിന്റെ എഴുത്തുകളില്‍ തെളിയുമ്പോള്‍ മനസ്സ് പറന്നു പറന്നു കടലുകള്‍ കടക്കും. ഓര്‍മ്മകളുടെ സാഗരത്തില്‍ നീന്തിത്തുടിച്ച നാളുകള്‍.
പുലിക്കോട്ടിലിന്റെ 'മറിയക്കുട്ടിയുടെ കത്ത്' എന്ന കത്ത് പാട്ട് മറ്റൊരു കാലഘട്ടത്തിന്റെ വെളിച്ചമാണ്. സാഹചര്യങ്ങളുടെ വ്യത്യസ്തതയും ഭാഷയിലെ വ്യത്യസ്തതയും പ്രധാനമാണ്. 1921ലെ മാപ്പിള ലഹളയെത്തുടര്‍ന്നു തടവുകാരനാക്കപ്പെട്ട ചെറുപ്പക്കാരന് ബല്ലാരി ജയിലില്‍ വെച്ച് തന്റെ ഉമ്മായ്ക്കും ഭാര്യയെക്കുറിച്ചുമുള്ള അപവാദങ്ങളെപ്പറ്റി കത്തയക്കുന്നു. തന്റെ പാതിവ്രത്വം ബോധ്യപ്പെടുത്താനായി ഭര്‍ത്താവിനയച്ച കത്താണ്. 'മറിയക്കുട്ടിയുടെ കത്ത്' ഇതിന്റെയും പ്രമേയം സ്ത്രീ തന്നെ.
അനാവശ്യമായ അപവാദങ്ങള്‍ നേരിടേണ്ടിവരുന്ന സ്ത്രീ. 1921 കാലഘട്ടം കഴിഞ്ഞിട്ടും ഈ സാഹചര്യം മാറിയിട്ടില്ലെന്നും, പുതിയ പശ്ചാത്തലത്തില്‍ ഈ വിഷയം എങ്ങനെ വായിക്കണമെന്നും, ''ദുബായ് കത്തി''ലൂടെ എസ്. എ. ജമീല്‍ കാണിച്ചുതരുകയാണ്.
പ്രവാസജീവിതത്തില്‍ ഭാര്യാ ഭര്ത്താക്കന്മാര് അനുഭവിക്കുന്ന ഏകാന്ത ദു:ഖങ്ങള്‍ കത്തിന്റെ ചന്തത്തില്‍ ഒരുക്കിയ ആ വരികള്‍ അവിസ്മരണീയങ്ങളാണ്. ഓരോ പ്രവാസിയുടെയും നാട്ടിലെ ഭാര്യമാരുടെ കണ്ണുകളും മനസ്സും നിറയ്ക്കാന്‍ ആ കത്തിന് സാധിച്ചു.
വളരെ ചെറുപ്പത്തില്‍ തന്നെ വായനയുടെ ലോകത്തേക്കു ആകര്‍ഷിക്കപ്പെട്ട എന്റെ ജീവിതത്തില്‍ കത്തുകള്‍ക്കും തപാല്‍ ഓഫീസിനും വലിയ ബന്ധമുണ്ടായിരുന്നു. നാട്ടില്‍ മാറിമാറി വരുന്ന പോസ്റ്റ്മാസ്റ്റര്ക്കും, പോസ്റ്റുമാനും എന്നെ അറിയാം. അവരെ എനിക്കും. ആഴ്ചയില്‍ ഒരു എഴുത്തോ, മറ്റെന്തെങ്കിലുമോ ഉണ്ടാകും. സ്കൂളില്‍ പോയാലും നരച്ച കുടയുമായി നടന്നു നീങ്ങുന്ന തടിച്ച പോസ്റ്റുമാനെ കൗതുകത്തോടെ നോക്കി നില്ക്കും. അയാളുടെ കൈയ്യില്‍ എഴുത്തുകൂട്ടത്തില്‍ എന്തെങ്കിലും എനിക്കും ഉണ്ടാകും. കാര്‍ഡ്, ഇന്‍ലന്റ്, കവര്‍, മണി ഓര്‍ഡര്‍ ഫോം എല്ലാം ഓരോ ഘട്ടങ്ങളിലായി ഞാന്‍ പരിചയപ്പെട്ടു. ബാലരമയും, ബാലയുഗം, ബാലമംഗളം, കുട്ടികളുടെ ദീപിക അങ്ങനെ കുറെ കുട്ടി മാസികകള്‍, ചിത്രകഥകളും. പിന്നെ കൊച്ചു കഥകളും. പുതിയ പുതിയ കഥകള്‍ വായിക്കുന്തോറും അവയില്‍ ലയിച്ചു, എനിക്കു ചുറ്റും നടക്കുന്ന ചെറിയ വലിയ കാര്യങ്ങള്‍ എഴുതി നോക്കും. തൃപ്തിവരാതെ കീറിക്കളയും, പിന്നെയും പിന്നെയും എഴുതും.
ബാപ്പ തരുന്ന പോക്കറ്റ് മണിയില്‍ നിന്നും നാണയത്തുട്ടുകള്‍ കൊണ്ട് പോസ്റ്റ് കാര്‍ഡ് വാങ്ങി ബാലമാസികയിലെ അമ്മാവനും വലിയേട്ടനും ഒക്കെ എഴുത്തുകള്‍ അയക്കും. വലിയവരുടെ വാരികകള്‍ വായിച്ചു തുടങ്ങിയതോടെ വായനക്കാരുടെ പേജില്‍ സ്വന്തം പേര് അച്ചടിച്ചു കാണാന്‍ വലിയ കൊതിയായി. ബാല മാസികകളില്‍ പലതിലും ഇടയ്ക്ക് അമ്മാവന്റെ മറുപടികളില്‍ പേര് സ്ഥാനം പിടിച്ചു. മലയാള മനോരമ, മംഗളം, പൗരധ്വനി, രജനി, സിനിമാരമ, അങ്ങനെ പോകുന്ന വാരികകളില്‍ വായനക്കാരുടെ പേജില്‍ വാരികയുടെ പംക്തികളെക്കുറിച്ച് ഭംഗിവാക്കുകള്‍ സ്വന്തം പേരില്‍ അച്ചടിച്ചു കണ്ടപ്പോള്‍ ഏറെ സന്തോഷിച്ചു. കൂട്ടുകാര്‍ക്ക് സാധിക്കാത്തത് ചെയ്തതിലുള്ള ആഹ്ലാദം ഒന്നു വേറെ തന്നെ. പല രാത്രിയിലും ഉറക്കം നഷ്ടപ്പെട്ടു. ഓരോ കൂട്ടുകാര്‍ക്കും അച്ചടിച്ച പേരും കത്തും കാണിച്ചപ്പോള്‍ താന്‍ വലിയ ആളായെന്ന തോന്നല്‍ നല്കുന്ന ആനന്ദം. അദ്ധ്യാപകര്‍ക്കിടയിലും പതുക്കെ ശ്രദ്ധേയനായി.
ബാലയുഗത്തിലെ തൂലിക മിത്രം കത്തെഴുത്തിന്റെ പുതിയ വഴികള്‍ തുറന്നുതന്നു. എത്രയെത്ര അറിയപ്പെടാത്ത കൂട്ടുകാര്‍. കണ്ടു പരിചയമില്ലെങ്കിലും അവര്‍ കോറിയിടുന്ന അക്ഷരങ്ങളിലൂടെ മനസ്സിന്റെ മതിലുകളില്‍ അവര്‍ തെളിഞ്ഞുവന്നു. പല തൂലികാമിത്രങ്ങളും അധികകാലം നീണ്ടുനിന്നില്ല. വിദ്യാഭ്യാസംനിര്ത്തി. ജീവിതത്തിന്റെ പല വഴികള്‍ താണ്ടിയപ്പോഴും കത്തെഴുത്തു വിടാതെ പിന്തുടര്ന്നു. മുതിര്‍ന്നപ്പോള്‍ കൂട്ടുകാരുടെ കത്തുകള്‍ പല വഴികളിലായി എത്തും.
നിതാന്ത വായനയുടെ വഴികളില്‍ ധാരാളം പുസ്തകശാലക്കാരുമായി ബന്ധപ്പെടാനായിരുന്നു പിന്നത്തെ കത്തെഴുത്തുകള്‍. എത്രയെത്ര ബുക്ക് ക്ലബ്ബുകള്‍. പുതിയ പുസ്തകങ്ങള്‍ കുറഞ്ഞ പണത്തിന് കിട്ടാന്‍ വേണ്ടിയാണ് ബുക് ക്ലബ്ബുകളില്‍ അംഗമായി ചേര്‍ന്നത്. ദേശാഭിമാനി ബുക്സ്, പ്രഭാത് ബുക്സ്, ഡി.സി. ബുക്സ്, മള്‍ബറി ബുക്സ്, പെന്‍ ബുക്സ്, പൂര്‍ണാ ബുക്സ് അങ്ങനെ ഒരു നീണ്ട നിരതന്നെയുണ്ട്. പുസ്തകത്തിന്റെ ഓരോ വിവരങ്ങള്‍ക്കും ഇവരുമായി നിരന്തരം കത്തുകള്‍ എഴുതും. നേരില്‍ പരിചയമില്ലാത്ത എല്ലാ പുസ്തകപ്രസാധകരും എഴുത്തിന്റെ വരികളിലൂടെ അടുത്തവരായി വളരെ ചെറുപ്പത്തില്‍ തന്നെ കത്ത് എഴുത്തും തുടങ്ങി. ഏത് പൊട്ടത്തരം എഴുതിയാലും അത് അടുത്ത ദിവസം തന്നെ ഏതെങ്കിലും പത്രാധിപരുടെ പേരില്‍ പോസ്റ്റു ചെയ്യും. അത് ഒരു പതിവായി. മറുപടി തപാലില്‍ മടങ്ങിവരും.
''നിങ്ങളുടെ കഥ പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു''. ഈ വരികള്‍ വായിച്ച് പലപ്പോഴും ദുഖിച്ചിട്ടുണ്ട്. പക്ഷെ, പ്രതീക്ഷകള്‍ ഒരിക്കലും കൈവിട്ടില്ല. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യ നോവല്‍ 'ഏകാന്തപഥികന്' കോട്ടയത്തുനിന്നും അച്ചടിക്കുന്ന എ.വി. കാളത്തില്‍ സാറിന്റെ 'അരുണ' മാസികയില്‍ പ്രസിദ്ധീകരിക്കും എന്ന കത്ത് കിട്ടിയപ്പോള്‍ ഏതോ നിധി കിട്ടിയ സന്തോഷം. ആദ്യമായി ഈ വാര്‍ത്ത ആരോട് പറയും. കത്തുതന്ന് നടന്നു നീങ്ങിയ പരിചിതനായ പോസ്റ്റ്മാന് വേലായുധേട്ടനോടു തന്നെ പറഞ്ഞു. പലപ്പോഴും കത്ത് അന്വേഷിച്ച് പോസ്റ്റ് ഓഫീസില്‍ ചെന്നു. നിരാശയോടെ മടങ്ങുന്ന ഏന്നെ 'നാളെ എന്തെങ്കിലും ഉണ്ടാകും' എന്ന് ആശ്വസിപ്പിക്കുന്ന വേലായുധേട്ടന്ന് ഏറെ സന്തോഷമായി. എന്റെ ആദ്യ നോവലിന്റെ അച്ചടിയുടെ പ്രചരണം പോസ്റ്റ്മാന് ഏറ്റെടുത്തത് എനിക്ക് വളരെ ഉപകാരമായി. പലരും 'അരുണ' മാസിക വാങ്ങി വായിച്ചു തുടങ്ങി.
ഇന്ന് ലോകം ഏറെ വളര്‍ന്നു. കത്തിന്റെ വഴികള്‍ വിസ്മയത്തിലേക്ക് നീങ്ങുന്നു. പോസ്റ്റ്മാന് വെറും ബില്ലുകളുടെയും ബാങ്കിന്റെ അറിയിപ്പുകളും, ഇന്റര്‍വ്യൂ കാര്‍ഡുകളും മാത്രം നല്കുന്നവരായി. ഫോണ്‍ വളര്‍ന്നു. മൊബൈല്‍ ഫോണ്‍, ഇ-മെയില്‍ എന്നിവ പടര്‍ന്നു, ദൂരെയുള്ളവരോടു നേരില്‍ കണ്ടു സംസാരിക്കാന്‍ സാങ്കേതികവിദ്യ വളര്‍ന്നു. കത്തു നല്കുന്ന ആത്മ സുഖം നഷ്ടപ്പെട്ടു. എഴുത്തു മാത്രം പോംവഴിയായിരുന്ന ഒരു കാലത്തിന്റെ എഴുത്ത് തീവ്രതയോ, കയ്യക്ഷരത്തിലുള്ള എഴുത്തിന്റെ വ്യക്തിപരമായ സാന്നിദ്ധ്യമോ നല്കാന് ഇന്നിന്റെ സൗകര്യങ്ങള്‍ക്ക് കഴിയില്ല.
ഹൃദയവികാരതുടിപ്പുകള് പകര്‍ന്നിരുന്ന കത്തുകളുടെ സ്ഥാനത്ത് ഇന്ന് ഒന്നോ രണ്ടോ വാക്കുകളില്‍ എത്തുന്ന എസ്.എം.എസുകള്‍ക്ക് കഴിയില്ല. കഴിഞ്ഞു പോയ ഒരു നല്ല നാളിന്റെ കത്ത് അനുഭവങ്ങള്‍ നല്കുന്ന ഒരായിരം നല്ല ഓര്‍മ്മകളിലേക്ക് കടക്കാം.
ശേഷം അടുത്ത അധ്യായത്തില്‍ പ്രതീക്ഷിക്കുക
-ഇബ്രാഹിം ചെര്‍ക്കള
Keywords: Article, Ibrahim Cherkala, Letters, SMS, Email, Telephone, Internet, Mobile phones, Nonel, Pen, Pocket money, Coins, Letter writing