പുരാണങ്ങളും ചരിത്രങ്ങളും വായിക്കുമ്പോള്‍ കുറിമാനങ്ങളുടെ പ്രാധാന്യം വളരെ വലുതായി കാണാന്‍ പറ്റും. സന്ദേശങ്ങള്‍ കൈമാറാന്‍ പല വഴികളും ഉപയോഗിച്ചതായി ചരിത്രങ്ങളില്‍ രേഖപ്പെടുത്തുന്നു. കടലാസ്സും പേനയും ഇല്ലാത്ത കാലത്ത് എഴുതപ്പെട്ട കുറിമാനങ്ങള്‍ താളിയോലകളിലും പാട്ടുറുലകളിലും അടയാളപ്പെടുത്തപ്പെട്ടവയാണ്. നളന്റെയും ദമയന്തിയുടെയും കഥ പറയുമ്പോള്‍ കടന്നുവരുന്ന അരയന്നം കത്തെഴുത്തിന്റെ പുരാണകാല ശിപായിയായിരുന്നു. മേഘ സന്ദേശങ്ങളും, അറബി കഥകളിലെ മാടപ്രാവുകള്‍ വഴി കൈമാറിയ രാജകുടുംബത്തിലെ പ്രണയ ലേഖനങ്ങളും കത്തുകളുടെ ആദ്യ രൂപാന്തരങ്ങളാണ്.
ഊമക്കത്തും കള്ളക്കത്തും പല ജീവിതങ്ങളെയും തകര്‍ത്തുകളയാറുണ്ട്. അധികാര സ്ഥാനങ്ങളില്‍ എത്തുന്ന പരാതിക്കത്തുകള്‍ പലപ്പോഴും ചവറ്റുകൊട്ടയില്‍ നിദ്രകൊള്ളും. ഊമക്കത്തുകള്‍ വഴി തെളിയിക്കപ്പെട്ട കേസുകള്‍ ഏറെയുണ്ട്.
സ്വകാര്യ കത്തുകളിലേക്ക് കടക്കുമ്പോള്‍ തമാശയും കണ്ണീരും ഒക്കെയുള്ള ഒരുപാട് കത്തനുഭവങ്ങള് എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും. പലരും കത്തുകള്‍ സൂക്ഷിച്ചുവെക്കുന്ന സ്വഭാവക്കാരല്ല. കൈയ്യില്‍ കിട്ടിയാല്‍ ഒന്നോ രണ്ടോ പ്രാവശ്യം വായിച്ച് നോക്കി കീറി തുണ്ടമാക്കി കാറ്റില്‍ പറത്തുന്നവരുണ്ട്. മറ്റു ചിലര്‍ അങ്ങനെയല്ല. പല കത്തുകളും പലാവര്‍ത്തി വായിച്ചു അതിലെ വരികള്‍ ഹൃദയത്തില്‍ സൂക്ഷിക്കും. കൗമാര പ്രണയക്കാരാണ് ഇതില്‍ മുന്നില്‍. കാമുകിയുടെയും കാമുകന്റെയും തെളിച്ചം.
ഓര്‍മ്മകള്‍ മധുരമായ വാക്കുകളില്‍ വിരുന്നു നല്കുന്ന കത്തുകള്‍ പലര്‍ക്കും അമൂല്യങ്ങളാണ്. ചില പ്രണയ കത്തുകള്‍ പല കുടുംബ ജീവിതത്തെയും തകര്‍ത്തതായി കാണാന്‍ പറ്റും. കൗമാരത്തിന്റെയും യൗവ്വനത്തിന്റെയും വസന്തങ്ങള്‍ വീണ്ടു വീണ്ടു ഓര്‍മ്മകളില്‍ താലോലിക്കാന്‍ പഴയകാല പ്രണയകത്തുകള്ക്ക് സാധിക്കുന്നു. വൃദ്ധമനസ്സുകളില് അത് പൂക്കാലം വിടര്‍ത്തുന്നു.
ജീവിതത്തില്‍ ഒരു പ്രണയലേഖനം എഴുതാത്തവനോ, അവളോ ഉണ്ടാവില്ല. വഴിതെറ്റിയായാലും പ്രണയകത്തുകള് കൈയ്യില്‍ കിട്ടിയിരിക്കും. ബാല്യ കൗമാര യൗവ്വന ചിന്തകളില്‍ ഒരു ഇണക്കിളിയുടെ രൂപം മനസ്സില്‍ സ്ഥാനം പിടിക്കുമ്പോള്‍ ഭാവനയിലെങ്കിലും പ്രണയലേഖനങ്ങള്‍ ചമയ്ക്കാത്തവര് കുറവായിരിക്കും. സ്കൂള്‍ ജീവിതകാലത്തിന്റെ നല്ല ഓര്‍മ്മകളില്‍ കളിക്കൂട്ടുകാരന്റെ നിഴല്‍ചിത്രങ്ങള്‍ക്ക് ഒപ്പം തന്നെ ഒരു കളിക്കൂട്ടുകാരിയും ഉണ്ടാകും. ലിംഗവ്യത്യാസങ്ങളിലെ ഇണയെ ആകര്‍ഷിക്കുന്ന കുഞ്ഞു മനസ്സില്‍ ഉദയം ചെയ്യുന്ന ഒരു കുഞ്ഞു പ്രേമലേഖനം ഇളം മനസ്സില്‍ വിരിയും.
സ്കൂള്‍ ജീവിതത്തില്‍ കണ്ടുമുട്ടുന്ന പല പെണ്‍കുട്ടികളിലും തന്റെ ഇണയെ സങ്കല്‍പ്പിക്കുന്നത് സാധാരണമാണ്. പെണ്‍കുട്ടികളും ക്ലാസിലെ നായകന്റെ നായികയാകാന്‍ കൊതിക്കാറുണ്ട്. ബാലമാസികകള്‍ക്ക് കത്തുകള്‍ എഴുതിത്തുടങ്ങിയ കാലത്ത് എനിക്കുള്ള എഴുത്തുകള്‍ അധികവും വന്നിരുന്നത് ബാപ്പായുടെ ഉടമസ്ഥതയില്‍ ചെര്‍ക്കളയില്‍ നടത്തിയിരുന്ന റേഷന്‍കടയിലാണ്. അവിടെ കണക്ക് എഴുതുന്ന കണ്ണേട്ടനും ഭാസ്കരേട്ടനും എനിക്ക് പോസ്റ്റ് കാര്‍ഡില്‍ വരുന്ന കത്തുകള്‍ വായിച്ച് കളിയാക്കും. പലപ്പോഴും അവരുടെ മേശയിലെ തടിച്ച കണക്ക് പുസ്തകത്തിന് അടിയില്‍ കത്തുകള്‍ ഒളിപ്പിച്ചുവെയ്ക്കും.
ഞാന്‍ പ്രതീക്ഷയോടെ ഉച്ച സമയങ്ങളില്‍ കത്ത് തേടി എത്തുമ്പോള്‍ അവര്‍ ഒളിപ്പിച്ചു വെയ്ക്കും. ചിലപ്പോള്‍ വെറുതെ പറയും; ''ഇന്ന് രണ്ട് കത്ത് ഉണ്ടായിരുന്നു. എവിടെപ്പോയെന്ന് അറിയില്ല.'' ഏറെ നേരം ഞാന്‍ കടലാസ്സുകള്ക്കിടയിലും കണക്ക് പുസ്തകങ്ങള്‍ക്കിടയിലും മേശവലിപ്പിലും എല്ലാം പരതി നടക്കും.
എന്റെ മുഖത്തെ ദു:ഖവും പരവേശവും കാണുമ്പോള്‍ അവര്‍ ചിരിയോടെ പറയും; ''ഇന്ന് ഒന്നും ഉണ്ടായിരുന്നില്ല.'' അപ്പോള്‍ മനസ്സില്‍ തെളിയുന്ന നിരാശ വലുതായിരുന്നു. കത്തുകള്‍ ഉണ്ടെങ്കില്‍ അതിലെ വരികള്‍ അവര്‍ പരസ്പരം പറഞ്ഞുചിരിക്കും. പല തൂലികാമിത്രങ്ങളുടെയും എഴുത്തുകളാണ് അധികവും വന്നിരുന്നത്. പിന്നെ ചില കുട്ടിമാസികയുടെ പത്രാധിപരുടെ ഉപദേശങ്ങളും പ്രോത്സാഹനങ്ങളും.
അവളുടെ അച്ഛന്റെ ജോലിയില്‍ സ്ഥലംമാറ്റം കിട്ടിയപ്പോള്‍ മറ്റൊരു സ്കൂളിലേക്ക് അവളും മാറിപ്പോയി. ഈ അവസരത്തില്‍ എനിക്കും മറ്റു കൂട്ടുകാര്‍ക്കും എഴുത്തുകള്‍ സ്കൂളിലെ അഡ്രസ്സില്‍ വരുമായിരുന്നു. എല്ലാം ഹെഡ്മാസ്റ്റര്‍ക്കാണ് ആദ്യം പോസ്റ്റ്മാന് നല്‍കുന്നത്. ബോക്സില്‍ നിക്ഷേപിച്ചാല്‍ ഞങ്ങല്‍ വിദ്യാര്‍ത്ഥികള്‍ നോക്കെയെടുക്കും. ഇങ്ങനെ ഒരു അവസരത്തില്‍ സ്കൂള്‍ മാറിപ്പോയ വിദ്യാര്‍ത്ഥിനി ഞങ്ങള്‍ നാല് പേര് കൂട്ടായ സംഘത്തിന് ഒരു എഴുത്ത് അയച്ചു.
ഞങ്ങള്‍ തമാശയായി വായിച്ച് തള്ളി. പക്ഷെ, അവളുടെ സ്കൂള്‍ അഡ്രസ്സ് അതില്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ കുട്ടിമനസ്സില്‍ മുളപൊട്ടിയ ആദ്യ പ്രണയം ഓരോ കത്തുകളായി തമ്മില്‍ അറിയാതെ എഴുതി. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ നാലുപേരെയും ഹെഡ്മാഷ് ഓഫീസില്‍ വിളിപ്പിച്ചു. മാഷ് നാട്ടുകാരനാണ്. എല്ലാവരുടെയും മാതാപിതാക്കളെ അദ്ദേഹത്തിന് അറിയാം. ചൂരല്‍ വടി കൈയ്യില്‍ പിടിച്ച് ദേഷ്യത്തിലാണ് മാഷിന്റെ നില്പ്. എന്തുപറ്റി? എല്ലാവരും പേടിയോടെ നിശബ്ദരായി നിന്നു. മാഷ് ഞങ്ങളെ മാറിമാറി നോക്കി. മേശയില്‍ വെച്ച കത്തുകള്‍ എടുത്തു ഞങ്ങളുടെ നേര്‍ക്കു നീട്ടി. ''ഇത് നിങ്ങള്‍ എഴുതിയതാണോ?'' ഞങ്ങള്‍ പേടിയോടെ പരസ്പരം നോക്കി. നാല് പേരും തമ്മില്‍ പറയാതെ പെണ്‍കുട്ടിക്ക് എഴുതിയ കത്ത് ആ സ്കൂളിലെ ഹെഡ്മാഷ് ഞങ്ങളുടെ മാഷിന് അയച്ചു കൊടുത്തതാണ്. മാഷിന്റെ ചൂരല്‍ പുളഞ്ഞു. നാല് പേര്‍ക്കും കൈയ്യിലും ചന്തിയിലും നല്ല അടി കിട്ടി. ഇനി ഇങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ നിങ്ങളുടെ രക്ഷിതാക്കളെ വിവരം അറിയിക്കും. ഹെഡ്മാഷ് ഉച്ചത്തില്‍ അറിയിച്ചു. ഓഫീസില്‍ ഇടയ്ക്ക് കേറിവന്ന് പോയിക്കൊണ്ടിരിക്കുന്ന അദ്ധ്യാപകരുടെ മുഖത്തു നോക്കാന്‍ പേടിയായി. ഹെഡ്മാഷിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെട്ട് കണ്ണ് തുടച്ച് ക്ലാസ്സില്‍ എത്തി. എല്ലാവരും ഞങ്ങളെതന്നെ നോക്കുന്നു. അപമാനവും ദു:ഖവും അടയ്ക്കാന്‍ കഴിയാതെ തലതാഴ്ത്തി ഉച്ചവരെ കഴിച്ചുകൂട്ടി.
ആദ്യ പ്രണയത്തിന്റെ കത്തുകള്‍ അവിടെ വെച്ച് കീറി. കാസര്‍കോട് ഹൈസ്കൂളില്‍ ചേര്‍ന്നു പഠിക്കുമ്പോള്‍ കൂട്ടുകാര്‍ വഴി പിരിഞ്ഞു; പാതിവഴിയില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചവര്‍ അധികം.... ആ പെണ്‍കുട്ടിയെ മറ്റൊരിക്കല്‍ കണ്ടെങ്കിലും മാഷിന്റെ ചൂരല്പ്രഹരത്തിന്റെ നൊമ്പരത്തില്‍ ഒന്ന് ചിരിക്കാന്‍ പോലും ധൈര്യം കിട്ടിയില്ല. അവള്‍ക്കും ശിക്ഷ കിട്ടിയിരിക്കും. അതുകൊണ്ടായിരിക്കാം അവള് കണ്ട ഭാവം നടിക്കാതെ നടന്നുപോയത്. പിന്നീട് കിട്ടിയ എന്തെല്ലാം എഴുത്തുകള്‍. അവയില്‍ നിറഞ്ഞു നിന്ന അനുഭവങ്ങള്‍, സംഭവങ്ങള്‍, ജീവിത വഴിത്തിരിവുകള്‍, ഓരോന്നും പരിശോധിക്കാം.
ശേഷം അടുത്ത അധ്യായത്തില്‍ പ്രതീക്ഷിക്കുക
(പോസ്റ്റ്മാനും, പോസ്റ്റ്ബോക്സ് നമ്പരും)
Also read:
കീറിക്കളയാത്ത ചില കുറിമാനങ്ങള്‍
Keywords: Article, Ibrahim Cherkala,