Follow KVARTHA on Google news Follow Us!
ad

Kottayam | കേരളാ കോൺഗ്രസുകൾക്ക് അഭിമാന പോരാട്ടം, ഉഷാറാക്കാൻ തുഷാറും; കോട്ടയം അടുത്തറിയാം

ചർച്ചയാകുന്ന പ്രധാന വിഷയം റബ്ബറിൻ്റെ വിലയിടിവ് തന്നെയാണ്, Kottayam, Lok Sabha Election, Politics, UDF, LDF, BJP
/ മിന്റാ മരിയ തോമസ്

(KVARTHA)
രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞതിന് ശേഷം കോട്ടയം വീണ്ടുമൊരു ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യു.ഡി.എഫിൽ ആയിരുന്നു. ഇക്കുറി ആ വിഭാഗം എൽ.ഡി.എഫിൽ ആണ്. 2009ലെ മണ്ഡല പുനർനിർണയത്തിന് ശേഷം യു.ഡി.എഫ് കേരളാ കോൺഗ്രസ് എമ്മിന് സമ്മാനിച്ച ലോക്സഭാ സീറ്റ് ആണ് കോട്ടയം. മണ്ഡല പുനർനിർണയത്തിൽ കേരളാ കോൺഗ്രസ് നിരന്തരം മത്സരിച്ചു പോന്ന മൂവാറ്റുപുഴ ലോക്സഭാ മണ്ഡലം ഇല്ലാതായതിനെ തുടർന്ന് കേരളാ കോൺഗ്രസ് എമ്മിന് യു.ഡി.എഫ് നൽകിയ സീറ്റ് ആണ് കോട്ടയം. കഴിഞ്ഞ തവണ ഇവിടെ കേരളാ കോൺഗ്രസ് എമ്മിലെ തോമസ് ചാഴികാടൻ ആണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചത്.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Lok Sabha election: Tough fight in Kottayam.

പിന്നീട് കേരളാ കോൺഗ്രസ് പിളർന്ന് ജോസ് കെ.മാണി വിഭാഗം എൽ.ഡി.എഫിൽ എത്തിയപ്പോൾ എൽ.ഡി.എഫ് കോട്ടയം സീറ്റ് കേരളാ കോൺഗ്രസ് ജോസ്.കെ.മാണി വിഭാഗത്തിന് നൽകുകയായിരുന്നു. തോമസ് ചാഴികാടനും ജോസ് കെ മാണിയ്ക്കൊപ്പം എൽ.ഡി.എഫിൽ എത്തി. അതിനാൽ നിലവിലെ കോട്ടയം എം.പി തോമസ് ചാഴികാടൻ ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിട്ടാണ് കോട്ടയത്ത് മത്സരിക്കുന്നത്. യു.ഡി.എഫിൽ സീറ്റ് ഘടകക്ഷിയായി നിൽക്കുന്ന കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനാണ്. കെ ഫ്രാൻസിസ് ജോർജ് കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായ കെ എം ജോര്‍ജിന്റെ മകന്‍ കൂടിയാണ് ഫ്രാന്‍സിസ് ജോര്‍ജ്. 1999, 2004 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ഇടുക്കിയില്‍നിന്ന് വിജയിച്ചിട്ടുണ്ട്.

കോട്ടയത്ത് എൻ.ഡി.എ സീറ്റ് നൽകിയിരിക്കുന്ന ബി.ജെ.ഡി.എസിനാണ്. അതിൻ്റെ നേതാവ് തുഷാർ വെള്ളാപ്പള്ളിയാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി. 2019ല്‍ എന്‍ഡിഎയുടെ പിന്തുണയോടെ മത്സരിച്ച പി സി തോമസിന് ഒന്നരലക്ഷത്തിലധികം വോട്ടുകളാണ് കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നിന്ന് ലഭിച്ചത്. എല്ലാ മണ്ഡലത്തിലും സാന്നിധ്യമറിയിക്കാനും പി സി തോമസ് എന്ന പേരുകൊണ്ട് ബിജെപിക്ക് സാധിച്ചു. തുഷാർ വെള്ളാപ്പള്ളിയിലൂടെ വോട്ട് വർദ്ധിപ്പിക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ശക്തമായ ത്രികോണ മത്സരം തന്നെയാണ് കോട്ടയത്തും നടക്കുന്നത്. ക്നാനായ സമുദായക്കാരനാണ് ചാഴിക്കാടന്‍. റോമന്‍ കത്തോലിക്ക വിഭാഗത്തില്‍ നിന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് എത്തുന്നത്.

എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ്റ മകനാണ് തുഷാർ വെള്ളാപ്പള്ളി. കത്തോലിക്കാ, ഈഴവ സമുദായങ്ങൾക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് കോട്ടയം. ഇക്കുറി കോട്ടയം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസുകാരുടെ അഭിമാന പോരാട്ടമാണ് നടക്കുന്നത്. 1977ന് ശേഷം കേരള കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ വരുന്ന തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. എൽ.ഡി.എഫിനുവേണ്ടി ജോസ് കെ മാണി മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും തോമസ് ചാഴികാടന് തന്നെയാണ് നറുക്ക് വീണിരിക്കുന്നത്. പാര്‍ട്ടിയുടെ ഏക ലോക്സഭാ സീറ്റ് നിലനിര്‍ത്തണം ചാഴികാടന്. പി.ജെ ജോസഫിനാകട്ടെ ജോസ് വിഭാഗം യു.ഡി.എഫിൽ നിന്ന് പോയിട്ടു കിട്ടിയ ലോക്‌സഭാ സീറ്റ് എന്ത് വിലകൊടുത്തും ജയിച്ചേ തീരൂ. അവര്‍ക്ക് ഇത് നിലനില്‍പിന്റെ പ്രശ്‌നം കൂടിയാണ്.

ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം നടക്കുന്ന ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പാണിത് എന്ന പ്രത്യേകതയും ഉണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് കിട്ടിയ വലിയ ഭൂരിപക്ഷം യു.ഡി.എഫിൻ്റെ ആത്മവിശ്വാസം വർദ്ധിക്കുന്നു. 2009 ലെ മണ്ഡല പുനർനിർണയത്തിന് ശേഷം യു.ഡി.എഫിന് കണ്ണടച്ച് വിജയിക്കാൻ പറ്റുന്ന സീറ്റ് ആണ് കോട്ടയം ലോക്സഭാ സീറ്റെന്ന് പറയേണ്ടി വരും. മണ്ഡല പുനർനിർണയത്തിന് മുൻപ് ഇടതുപക്ഷത്തെ സുരേഷ് കുറുപ്പ് ഇവിടെ നിന്ന് തുടർച്ചയായി ജയിച്ചിട്ടുണ്ടെങ്കിലും പുനർനിർണയത്തിന് ശേഷം യു.ഡി.എഫ് സ്ഥാനാർത്ഥികൾ മാത്രമേ ഇവിടെ നിന്നും വിജയിച്ചിട്ടുള്ളു. അതും വൻ ഭൂരിപക്ഷത്തിൽ തന്നെ. കോട്ടയം മണ്ഡലം രൂപീകൃതമായതിനുശേഷം മണ്ഡലത്തിന്റെ ചരിത്രത്തില്‍ 11 തവണ കോണ്‍ഗ്രസ് പക്ഷത്ത് നിന്ന മണ്ഡലം അഞ്ച് തവണ ചുവന്നു. ഇതില്‍ നാല് തവണയും ജയിച്ചത് കെ സുരേഷ്‌ കുറുപ്പായിരുന്നു.

കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും പി സി ചാക്കോയും ആന്റോ ആന്റണിയും കുറുപ്പിന് മുന്നില്‍ കീഴടങ്ങിയവരാണ്. എറണാകുളം, ചാലക്കുടി പോലെ കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ഏറെ വിജയപ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് കോട്ടയം. 1984ല്‍ യുഡിഎഫ് ഇരുപതില്‍ 19 ഇടത്തും ജയിച്ചപ്പോള്‍ കോട്ടയം മാത്രം ഇടത്തോട്ട് ചാഞ്ഞു. അന്ന് ജയിച്ചത് കെ സുരേഷ് കുറുപ്പും. പൊതുവെ കോണ്‍ഗ്രസിനൊപ്പം കേരള കോണ്‍ഗ്രസിനും വളക്കൂറുള്ള മണ്ഡലം. ക്രൈസ്തവ സഭകളുടെ നിലപാട് ഏത് തിരഞ്ഞെടുപ്പിലും നിര്‍ണായകമാണ്.

പിറവം, പാല, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നാണ് കോട്ടയം ലോക്‌സഭാ മണ്ഡലം. ഇതിൽ ഏറ്റുമാനൂരും വൈക്കവും മാത്രമാണ് ഇടതുപക്ഷത്തിൻ്റെ കയ്യിലുള്ള നിയമസഭാ സീറ്റുകൾ. ഏറ്റുമാനൂര്‍ മന്ത്രി വാസവന്റെ മണ്ഡലമാണ്. വൈക്കം ഉറച്ച ഇടത് കോട്ടയാണ്. ഈ ഏഴിൽ അഞ്ചിടത്തും യു.ഡി.എഫ് എംഎല്‍എമാരാണുള്ളത്. അത്, പിറവം, കടുത്തുരുത്തി, പാല, കോട്ടയം, പുതുപ്പള്ളി സീറ്റുകൾ. പിണറായിയുടെ തുടര്‍ഭരണം വന്നപ്പോഴും അഞ്ച് സീറ്റ് ഉറച്ച് നിന്നതാണ് യുഡിഎഫിന്റെ പ്രതീക്ഷ.

ഇനി കോട്ടയത്തിൻ്റെ രാഷ്ട്രീയ ചരിത്രം നോക്കാം. കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പ്, 1952 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു സി പി മാത്യുവാണ് വിജയിച്ചത്. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം 1957 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള മാത്യു മണിയങ്ങാടന്‍ കോട്ടയത്തു നിന്ന് പാര്‍ലമെന്റിലെത്തി. 1962ല്‍ ലും മണിയങ്ങാടന്‍ തന്നെയായിരുന്നു കോട്ടയത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തിയത്. 1967ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് കോട്ടയം ആദ്യമായി ചുവക്കുന്നത്. കെ.എം എബ്രഹാം ആണ് കോട്ടയത്തുനിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ച ആദ്യത്തെയാള്‍. 1971മുതലാണ് മണ്ഡലം കേരളാ കോണ്‍ഗ്രസിന്റെ കൈ പിടിക്കുന്നത്. വര്‍ക്കി ജോര്‍ജ്ജായിരുന്നു കേരളാ കോണ്‍ഗ്രസ് ടിക്കറ്റില്‍ ആദ്യമായി ജയിച്ചത്.

1977 ലും 80 ലും സ്‌കറിയ തോമസ് കേരളാ കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റിലെത്തി. 1984ല്‍ മണ്ഡലം വീണ്ടും ചുവന്നു. ഇടതു ടിക്കറ്റില്‍ മത്സരിച്ച കെ സുരേഷ് കുറുപ്പ് വിജയിച്ചു പാര്‍ലമെന്റിലെത്തി. 1989 ല്‍ മണ്ഡലം വീണ്ടും കോണ്‍ഗ്രസിനെ തുണച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച രമേശ് ചെന്നിത്തല വീണ്ടും 91 ലും 96 ലും ജയിച്ച് ഹാട്രിക് തികച്ചു. പക്ഷേ നാലാം അങ്കത്തില്‍ ചെന്നിത്തലയെ കോട്ടയം കൈവിട്ടു. അതും സുരേഷ് കുറുപ്പിന്റെ മടങ്ങിവരവില്‍. 98 മുതല്‍ 2004 വരെ ഇടതുപക്ഷത്തെ കെ സുരേഷ് കുറുപ്പായിരുന്നു കോട്ടയത്തിന്റെ ജനപ്രതിനിധി. പിന്നീട് ആണ് മണ്ഡലപുനനിർണയത്തിൽ കോട്ടത്തിൻ്റെ രൂപം മാറിയത്. അതുകൊണ്ട് തന്നെ സുരേഷ് കുറുപ്പിനെ തോൽപ്പിച്ച് 2009ലും 2014ലും കേരളാ കോണ്‍ഗ്രസില്‍ നിന്ന് ജോസ് കെ മാണി വിജയിച്ചുകയറി.

കഴിഞ്ഞ നിയമസഭയിലേക്ക് എല്‍ഡിഎഫ് ചരിത്രം വിജയം നേടിയപ്പോഴും പാലാക്കാര്‍ ജോസ് കെ മാണിയെ തോല്‍പിച്ചു. 2019 -ൽ കേരളാ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച തോമസ് ചാഴിക്കാടന്‍ വിജയിച്ചുകയറി. അന്ന് യുഡിഎഫിന്റെ ഭാഗമായിരുന്നു കേരളാ കോണ്‍ഗ്രസ്. 106259 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ചാഴിക്കാടന്റെ ജയം. പരാജയപ്പെട്ടതാകട്ടെ ഇപ്പോഴത്തെ മന്ത്രി വി.എന്‍ വാസവനും. ചാഴികാടൻ നേടിയ വോട്ടുകൾ 440,46 വോട്ടുകൾ ആയിരുന്നു. 46 .3 ശതമാനം വോട്ടുകൾ ചാഴികാടൻ കരസ്ഥമാക്കി. വി.എൻ വാസവൻ നേടിയ വോട്ടുകൾ 314, 787 വോട്ടുകൾ (34.6 ശതമാനം). എൻ.ഡി.എയുടെ പി സി തോമസ് നേടിയത് 155,185 വോട്ടുകൾ (17 ശതമാനം). ഇങ്ങനെയാണ് 2019 ലെ തെരഞ്ഞെടുപ്പ് നില.

ബിജെപിയുടെ എ ക്ലാസ് മണ്ഡലമല്ലെങ്കിലും പരമ്പരാഗതമായി നിശ്ചിത വോട്ട് ബാങ്കുള്ള മണ്ഡലമാണ് കോട്ടയം. ഇപ്പോഴത്തെ ജോസഫ് പക്ഷ കേരള കോണ്‍ഗ്രസിന്റെ വർക്കിങ് ചെയര്‍മാനായ പി സി തോമസായിരുന്നു കഴിഞ്ഞ തവണ എന്‍ഡിഎ സ്ഥാനാര്‍ഥി. അന്ന് ഒന്നര രക്ഷത്തിലധികം വോട്ട് നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ശബരിമല വിഷയം അതിന് മുഖ്യകാരണമായി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 20,000 ത്തിന് മേലെ വോട്ട് 2019 ല്‍ ബിജെപിക്ക് നേടാനായി. അതില്‍ തന്നെ പാലായിലാണ് ഏറ്റവും കൂടുതല്‍ വോട്ട് നേടിയത്. 26,533 വോട്ട്. ഇതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.

2004 ലോക്സഭാ തിരഞ്ഞെടുപ്പ് വരെ വാഴൂര്‍, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, പുതുപ്പള്ളി, കടുത്തുരുത്തി, വൈക്കം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതായിരുന്നു കോട്ടയം ലോക്സഭ മണ്ഡലം. എന്നാല്‍ മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം പാലായും എറണാകുളം ജില്ലയുടെ ഭാഗമായ പിറവവും കോട്ടയത്തോടു ചേര്‍ന്നു. ഇതോടെയായിരുന്നു മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റമുണ്ടായതും. 2019 ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം 12,02,284 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. വോട്ടര്‍ പട്ടിക വിശകലനം ചെയ്താല്‍ വോട്ടര്‍മാരില്‍ 56.3 ശതമാനവും ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരാണ്. ക്രിസ്ത്യന്‍ വിഭാഗം 38.7 ശതമാനവും വരുന്നു. 7.7 ശതമാനമാണ് മണ്ഡലത്തിലെ പട്ടികജാതി വിഭാഗം, 0.9 ശതമാനമാണ് പട്ടികവര്‍ഗ വിഭാഗത്തിന്റെ സാന്നിധ്യം. 2011ലെ സെന്‍സസ് പ്രകാരം മണ്ഡലത്തിലെ 70 ശതമാനത്തോളം വോട്ടര്‍മാരും ഗ്രാമീണമേഖല കേന്ദ്രീകരിച്ചാണ്. അവശേഷിക്കുന്ന 30 ശതമാനം നഗരകേന്ദ്രീകൃതവും.

കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ഇത്തവണ വോട്ടവകാശമുള്ളത് 12,54,823 പേർക്ക്. ഇതിൽ 6,47,306 സ്ത്രീകളും 6,07,502 പുരുഷൻമാരും 15 ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു. 18-19 വയസുള്ള 15698 വോട്ടർമാരുണ്ട്. 85 വയസിന് മുകളിലുള്ള 17,777 വോട്ടർമാരും 12,016 ഭിന്നശേഷി വോട്ടർമാരുമുണ്ട്. പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, പാലാ, പിറവം നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കോട്ടയം ലോക്‌സഭാ മണ്ഡലം. ഏറ്റവുമധികം വോട്ടർമാരുള്ളത് പിറവം നിയമസഭാ മണ്ഡലത്തിലാണ്, 2,06,051 പേർ. കുറവ് വൈക്കം നിയമസഭാമണ്ഡലത്തിലും, 1,63,469-പേർ. പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ, 39804 പേർ.

കോട്ടയത്ത് ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്ന പ്രധാന വിഷയം റബ്ബറിൻ്റെ വിലയിടിവ് തന്നെയാണ്. അത് കോട്ടയം ലോക്സഭാ മണ്ഡലത്തിൻ്റെ മുക്കിലും മൂലയിലും വരെ ചർച്ചയായിരിക്കുന്നു എന്ന് വേണം പറയാൻ. വൈക്കം സത്യാഗ്രഹത്തിന്റെ പോരാട്ട വീര്യം പേറുന്ന മണ്ണിൽ ആര് വിജയക്കൊടി നാട്ടും. മൂന്ന് മുന്നണികളുടെയും അഭിമാന പ്രശ്നം തന്നെയാണ് കോട്ടയത്ത് ജയിക്കുക എന്നുള്ളത്. ആര് ജയിക്കും എന്ന് പറയാൻ പറ്റാത്ത കലങ്ങിയും തെളിഞ്ഞുമുള്ള മത്സരം. വിജയി അറിയാൻ ഫലം വരും വരെ കാത്തിരിക്കേണ്ടി വരും.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Lok Sabha election: Tough fight in Kottayam.

إرسال تعليق