കണ്ണൂർ: (KVARTHA) വടകരയിൽ തെരഞ്ഞെടുപ്പ് അങ്കം മുറുകവെ സി.പി.എമ്മിന് പണി പാളി. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ബൂമറാങ് പോലെ തിരിച്ചടിക്കുകയാണ്. തനിക്കെതിരെ അശ്ലീല വീഡിയോകൾ സൃഷ്ടിച്ചു പ്രചരിപ്പിച്ചു വെന്നായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ ആരോപണം. യു.ഡി.എഫ് സ്ഥാനാർത്ഥി അറിയാതെ അതു നടക്കില്ലെന്നും കെ. കെ ശൈലജ ആരോപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 20ന് നടത്തിയ വാർത്താസമ്മേളനത്തിൽ തനിക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചില്ലെന്ന് കെ.കെ. ശൈലജ വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് പരസ്യമായി തിരുത്തുകയായിരുന്നു.
തന്നെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റർ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു കെ.കെ. ശൈലജയുടെ തിരുത്ത്. എന്നാൽ കെ.കെ. ശൈലജ കളംമാറ്റി ചവുട്ടി ഒരു ചുവട് പുറകോട്ടു പോയതോടെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ സ്വരം ശക്തമാക്കിയിരിക്കുകയാണ്. അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ഷാഫി ശൈലജയ്ക്ക് വക്കീൽനോട്ടീസ് അയച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ കെ.കെ. ശൈലജ വാർത്താസമ്മേളനം വിളിച്ച് ആരോപണങ്ങൾ പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടികളുമായി മുൻപോട്ടു പോകുമെന്നാണ് ഷാഫിയുടെ മുന്നറിയിപ്പ്.
തൻ്റെ പ്രായമായ മാതാവിനെ പോലും സി.പി.എം പ്രവർത്തകർ വെറുതെ വിടുന്നില്ലെന്നും അത്രയധികം സൈബർ അക്രമങ്ങളാണ് താൻ നേരിട്ടു കൊണ്ടിരിക്കുന്നതെന്നും ഷാഫി വികാര നിർഭരമായി ഈക്കാര്യത്തെ കുറിച്ചു തലശേരിയിൽ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ സഹതാപ തരംഗമുണ്ടാക്കാനും പാനൂർ സ്ഫോടനത്തിൻ്റെ ക്ഷീണം മറയ്ക്കാനും സി.പി.എം സ്വീകരിച്ച കുറുക്കുവഴികളിലൊന്നായിരുന്നു കെ.കെ. ശൈലജയെ സോഷ്യൽ മീഡിയയിലുടെ വേട്ടയാടിയെന്ന ആരോപണമാണ് യുഡി. എഫ് ഉന്നയിക്കുന്നത്.
എന്നാൽ ഈ സംഭവത്തിൽ വ്യാജമോർഫിങ് നടത്തി കെ.കെ ശൈലജയുടെ ചിത്രം വാട്സ് ആപ്പ്, ഫേസ്‌ബുക്ക് പേജുകളിൽ പ്രചരിപ്പിച്ചത് ഉന്നത സി.പി.എം നേതാവിൻ്റെ മകനാണെന്ന ആരോപണവും പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പാർട്ടി നേതാവിൻ്റെ മകനായ ഈ യുവാവ് ഒരു സി.പി.എം എംഎൽഎയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കൈകാര്യം ചെയ്യുന്നയാൾ കൂടിയാണെന്നാണ് ആരോപണം. വരും ദിവസങ്ങളിൽ ഇയാളുടെ സൈബർ ഇടപെടലുകളെ കുറിച്ചു പൊലീസ് അന്വേഷണമാരംഭിച്ചാൽ കോഴിക്കോട്ടെ പാർട്ടി നേതൃത്വം വെട്ടിലായേക്കുമെന്നും ഇവർ പറയുന്നു.
Keywords: Vadakara, Politics, Election, CPM, Lok Sabha Election, UDF, Candidate, Allegations, LDF, KK Shailaja, Shafi Parambil, Press Conference, Legal Notice, Cyber Attack, Cyber attack controversy in Vadakara.