കണ്ണൂര്‍: (KVARTHA) കയ്യില്‍ കാശില്ലാത്തവന്റെ ഗീര്‍വാണം പോലെ അവതരിപ്പിക്കപ്പെട്ട സംസ്ഥാന ബജറ്റില്‍ ധനമന്ത്രി ഒളിപ്പിച്ചുവയ്ക്കുന്ന 'പ്ലാൻ ബി' സ്വകാര്യ സമ്പദ് വ്യവസ്ഥയെ പരമാവധി ആശ്രയിക്കുകയെന്ന പഴയതന്ത്രം തന്നെയെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കിഫ്ബിയിലും മസാലബോണ്ടിലും കുരുങ്ങി കേന്ദ്രവിലക്ക് നേരിടുന്ന കേരളം സ്വയംപര്യാപ്തത നേടാന്‍ ശ്രമിക്കുന്നത് കോര്‍പറേറ്റ് മുതലാളിമാരിലൂടെയാണെന്ന ലക്ഷ്യമാണ് സിപിഎമ്മിനും സര്‍ക്കാരിനുമുളളതെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാണ്.
വിദേശത്തു നിന്നും വായ്പയെടുക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കിയിട്ടുണ്ടെങ്കിലും നിക്ഷേപങ്ങള്‍ വിവിധ പദ്ധതികള്‍ക്കായി സ്വീകരിക്കുന്നത് ഫെറാനിയമപ്രകാരം തെറ്റല്ല. അതുകൊണ്ടു തന്നെ ഈ പഴുതു ഉപയോഗിച്ചാണ് വരുന്ന രണ്ടുവര്‍ഷങ്ങളില്‍ മുന്‍പോട്ടുപോകാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍ പ്ലാൻ ബി ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ധനമന്ത്രി പറയുന്നത്. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഇതിനെ കുറിച്ചു ആലോചിക്കും.
കടംവാങ്ങി കൂട്ടി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുക, അതുതിരിച്ചടക്കേണ്ട കാലമാകുമ്പോള്‍ കേന്ദ്രത്തെ കുറ്റംപറയുക, തങ്ങളോടുളള അവഗണനായണെന്നു വിശേഷിപ്പിക്കുകയെന്നിങ്ങനെ ഒരു കുടുംബത്തില്‍ ധൂര്‍ത്തപുത്രന്‍മാര്‍ ചെയ്യുന്ന പരിപാടികളാണ് സംസ്ഥാനസര്‍ക്കാര്‍ ചെയ്യുന്നതെന്ന് മേരിജോര്‍ജെന്ന സാമ്പത്തിക വിദഗ്ദ്ധ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വരാന്‍ പോകുന്ന വന്‍സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാന്‍ കടമെടുപ്പ് തന്നെയാണ് സര്‍ക്കാര്‍ മുഖ്യമാര്‍ഗമായി സ്വീകരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് സ്വകാര്യമൂലധന ശക്തികളെ കൂടെ ക്ഷണിച്ചു കടമെടുപ്പിന്റെയും നിക്ഷേപങ്ങളുടെയും മഹാമേളകള്‍ തന്നെ സര്‍ക്കാര്‍ നടത്താന്‍ ഒരുങ്ങുന്നത്. വിദേശസര്‍വകലാശാലകളെ കേരളത്തിന്റെ മണ്ണിലേക്ക് ക്ഷണിച്ചുകൊണ്ടുവരുന്നത് ഉന്നത വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ത്ഥികള്‍ മറുനാട്ടിലേക്ക് പോകുന്നതു തടയുന്നതിനാണെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി പറയുന്നത്. എന്നാല്‍ മന്ത്രിക്കറിയാവുന്ന മറ്റൊരുകാര്യം ഇവിടെ തൊഴില്‍ അവസരങ്ങള്‍ ഇല്ലായെന്നാണ്.
കോമാളിസംരഭങ്ങളായി സ്റ്റാര്‍ട്ടപ്പും ഐ.ടിയുമൊക്കെ മാറിയതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ നല്ലകരിയര്‍ തേടി വിദേശത്തേക്കു പോകുന്നത്. ആരെങ്കിലും എങ്ങനെയെങ്കിലും രക്ഷപ്പെടുന്നതിന് ശകുനംമുടക്കുകയാണ് ഇടതുസര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് തായ്ക്കണ്ടി ബര്‍മിങ് ഹാം യൂനിവേഴ്‌സിറ്റിയിലാണ് പഠിച്ചത്. ജോലി ദുബൈയിലുളള ബഹുരാഷ്ട്ര കമ്പനിയില്‍. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന വിവേകിനെ ഓര്‍ത്തെങ്കിലും കേരളത്തിലെ കുട്ടികളെ അവരുടെ പാട്ടിന് വിടുന്നതല്ലേ ഉചിതം. കഞ്ഞികൊടുത്തില്ലെങ്കിലും ഉള്ളകഞ്ഞിയില്‍ മണ്ണുവാരിയിടരുന്നതെന്നാണ് ഈ നാട്ടിലെ രക്ഷാകര്‍ത്താക്കളുടെ അപേക്ഷ.
Keywords: Budget, Politics, LDF Govt, Kannur, KIIFB, Kerala, Kerala Budget, K. N. Balagopal, CPM, Finance Minister, Criticize Kerala govt over budget.