നന്മകളുടെ പ്രതീക്ഷ കണി കണ്ടുകൊണ്ടാണ് വിഷു പുലരി തെളിഞ്ഞത്. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, അലക്കിയ, മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്‍മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി. കണി കണ്ടു കഴിഞ്ഞാൽ പിന്നെയുള്ള കൈനീട്ടം സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കമാണ്.
വിഷു ദിനത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളുണ്ടായിരുന്നു. ഗുരുവായൂരും ശബരിമലയും ഉൾപെടെ നിരവധി ക്ഷേത്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ശബരിമലയില്‍ പുലർചെ വിഷുക്കണി ദർശനം തുടങ്ങി. തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിഷുകൈനീട്ടം നൽകി. ഒരു ഐതിഹ്യമനുസരിച്ച്, രാവണൻ സൂര്യനെ കിഴക്ക് ഉദിക്കുന്നത് തടഞ്ഞിരുന്നു. പിന്നീട് രാവണനെ ശ്രീരാമൻ വധിച്ചതിന് ശേഷം സൂര്യൻ വീണ്ടും കിഴക്ക് ഉദിച്ചു തുടങ്ങിയ ദിവസമാണ് വിഷു ആഘോഷിക്കുന്നത്. മറ്റൊരു ഐതിഹ്യമനുസരിച്ച് ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷു. പ്രതീക്ഷയുടെ വിഷുകണിയൊരുക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും മലയാളികൾ വിഷു ആഘോഷിക്കുകയാണ്.
Keyords: Vishu, News, Kerala, Kerala-News, Thiruvananthapuram-News, Celebration, Tradition, Temple, Pray, Kerala celebrates Vishu with tradition.