മുംബൈ: (www.kvartha.com) സർകാർ ജോലി ഉറപ്പാക്കാൻ ഉദ്യോഗാർഥികൾ വ്യാജ കായിക സർടിഫികറ്റുകൾ സമർപിക്കുന്നത് ഏറെ നാളായുള്ള പ്രശ്‌നമാണ്, എന്നാൽ ഇപ്പോൾ ഈ രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിനും റിക്രൂട്മെന്റ് പ്രക്രിയയിൽ സുതാര്യത കൊണ്ടുവരുന്നതിനുമായി സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. നാഷനൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (NIC) വികസിപ്പിച്ച ഈ സോഫ്‌റ്റ്‌വെയർ മഹാരാഷ്ട്ര സർകാരിന്റെ വിവിധ വകുപ്പുകളിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ ഉദ്യോഗാർഥികൾ സമർപിച്ച സ്‌പോർട്‌സ് സർടിഫികറ്റുകളുടെ ആധികാരികത പരിശോധിക്കാൻ ഉപയോഗിക്കും.
സോഫ്‌റ്റ്‌വെയറിന്റെ പരീക്ഷണം അവസാന ഘട്ടത്തിലാണെന്നും ഇതിന്റെ ഉപയോഗം ഉടൻ ആരംഭിക്കുമെന്നും മഹാരാഷ്ട്ര സ്‌പോർട്‌സ് കമീഷണർ ഓം പ്രകാശ് ബകോറിയയെ ഉദ്ധരിച്ച് പിടിഐ റിപോർട് ചെയ്തു. മഹാരാഷ്ട്ര സർകാരിന്റെ എല്ലാ വകുപ്പുകളിലും സംസ്ഥാനതല ടൂർണമെന്റുകളിലെങ്കിലും വിജയിച്ചവർക്ക് അഞ്ച് ശതമാനം സംവരണമുണ്ട്. ഈ ക്വാടയിൽ സമർപിച്ച കായിക സർടിഫികറ്റുകൾ പരിശോധിക്കുന്നതിനുള്ള നിലവിലെ പ്രക്രിയ സമയമെടുക്കുന്നതാണ്.
ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്തരം രേഖകളുടെ ആധികാരികത പരിശോധിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥന് ഏറെക്കുറെ അസാധ്യമാണ്. ഇത്തരമൊരു സാഹചര്യത്തിൽ റിക്രൂട്മെന്റ് നടപടികളിൽ ഏർപെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് എൻഐസി സോഫ്‌റ്റ്‌വെയർ ഏറെ സഹായകമാകും. പ്രശ്‌നം പരിഹരിക്കാൻ എൻഐസിയുടെ സഹായം സ്വീകരിച്ചിട്ടുണ്ടെന്നും ഈ പ്രക്രിയയിൽ താരങ്ങളുടെ സർടിഫികറ്റുകൾ എൻഐസിയുടെ ക്ലൗഡ് സ്റ്റോറേജ് പ്ലാറ്റ്‌ഫോമായ മേഘ്‌രാജിൽ അപ്‌ലോഡ് ചെയ്യുമെന്നും ബകോറിയ പറഞ്ഞു.
ഡാറ്റ സേവ് ചെയ്യുന്നതിന് നിലവിലെ ശേഷി 70 ജിബിയാണ്, അത് ആവശ്യാനുസരണം വർധിപ്പിക്കും. ഓഗസ്ത് എട്ടിന് പുതിയ സോഫ്‌റ്റ്‌വെയറിന്റെ പ്രവർത്തനം തുടങ്ങാനാണ് ആലോചിക്കുന്നത്. ലോഞ്ച് ചെയ്തതിന് ശേഷം, ഓരോ പുതിയ സർടിഫികറ്റിനും ക്യുആർ കോഡ് ഉണ്ടായിരിക്കും. ശേഷം ആധികാരികത പരിശോധിക്കാൻ എവിടെയും ഏത് അധികൃതർക്കും ഇത് സ്കാൻ ചെയ്യാം. ഈ സോഫ്റ്റ്‌വെയർ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
New software | സർകാർ ജോലികൾക്ക് വ്യാജ കായിക സർടിഫികറ്റ് നൽകുന്നവർക്ക് ഇനി പണികിട്ടും; പുതിയ സോഫ്റ്റ്‌വെയർ വഴി ആധികാരികത പരിശോധിക്കും
New software to tackle fake sports certificates submitted for govt jobs#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍