(KVARTHA) ഒരുപാട് കാലമായി കാണാൻ കാത്തിരുന്ന ദിലീപ് സിനിമ. അതാണ് പവി കെയർ ടേക്കർ. പേര് സൂചിപ്പിക്കും പോലെ പവി എന്ന കെയർ ടേക്കറുടെ കഥയാണ് ചിത്രം. ഗൾഫിൽ നിന്ന് തിരിച്ചെത്തി ഒരു അപ്പാർട്ട്മെൻ്റ് കെയർടേക്കറുടെ ജോലി ചെയ്യുന്ന അയാൾ ഒരു അവിവാഹിതനാണ്. റെസിഡൻഷ്യൽ കോംപ്ലക്‌സിനുള്ളിലെ അവൻ്റെ പതിവ് ദിനചര്യയിലൂടെ മാത്രം പോകുന്ന അയാളുടെ ജീവിതത്തിലേക്ക് ആജ്ഞാതയായ ഒരു പെൺകുട്ടി എത്തുന്നതോടെ അയാളുടെ പരുക്കൻ മനസ് പ്രണയത്തിലാവുകയും ജീവിതം രസകരമായ വഴിത്തിരിവിലേക്ക് മാറുകയും ചെയ്യുന്നതാണ് പവിയുടെ കഥാസാരം.
ആദ്യ പകുതി കോമഡിക്ക് കൂടുതൽ പ്രാധാന്യം കൊടുത്തും രണ്ടാം പകുതി പ്രണയവും ഇമോഷനും പ്രാധാന്യം കൊടുത്തെങ്കിലും ചിരിക്ക് ഒട്ടും കുറവു വന്നിട്ടില്ല. ദിലീപിനൊപ്പം എത്തുന്ന അഞ്ച് പുതുമുഖ നായികമാരാണ് പവി കെയര്‍ ടേക്കറിന്റെ മറ്റൊരു പ്രത്യേകത. എല്ലാവരും ചിത്രത്തിൽ മികച്ചു നിന്നു. അവർക്കൊപ്പം ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരുടെ പ്രകടനവും കയ്യടി നേടുന്നതാണ്. എന്നാൽ അതിലൊക്കെ ഉപരി ദിലീപ് എന്ന നടന്റെ ഒറ്റയാൾ വിളയാട്ടം ആണ് പവി കെയർ ടേക്കർ. ജനപ്രിയ നായകൻ ദിലീപിനെ കേരളത്തിലെ പ്രേക്ഷകർ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നുള്ളത് പവി കെയർ ടേക്കർ എന്ന സിനിമയുടെ ഗംഭീര വിജയം നമ്മളെ ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു.
ദിലീപ് എന്ന നടൻ ഒരു നല്ല കോമഡി ഫാമിലി എന്റർടെയ്നർ സിനിമ ചെയ്താൽ ആ സിനിമയെ തകർക്കാൻ വേണ്ടി കോടികൾ വാരിയെറിഞ്ഞു എത്രതന്നെ ഡീഗ്രേഡിങ് നടത്താൻ ശ്രമിച്ചാലും അതൊന്നും ഒരിക്കലും വിലപോകില്ല എന്നാണ് ഇത് തെളിയിക്കുന്നത്. ദിലീപിന്റെ ഒരു നൈസ് ഫീൽ ഗുഡ് പടം കാണാൻ സാധിച്ചു എന്ന് വേണം പറയാൻ. വിനീത് കുമാർ നൈസ് ആയിട്ട് തന്നെ അത് സ്ക്രീനിൽ കൊണ്ട് വന്നിട്ടുണ്ട്. രാജേഷ് രാഘവൻ്റെ തിരക്കഥയിൽ തമാശകളും ഫീൽ ഗുഡ് മൊമെന്റ്സും പിന്നെ ക്യൂട്ട് ആയിട്ടുള്ള പ്രണയതിന്റെ മൊമെന്റ്സും ആവോളം ഉണ്ട്. ദിലീപിന് സ്വീകാര്യം ആയിട്ടുള്ള ഒരുപാട് സിറ്റുവേഷൻ സിനിമയിൽ ഉണ്ട്. അതൊക്കെ ഭംഗിയായിട്ട് തന്നെ അദ്ദേഹം ചെയ്തിട്ടുണ്ട്. പട്ടിയും ആയിട്ടുള്ള കോമ്പോ തന്നെ അതിനു ഉദാഹരണം ആണ്.
കുറച്ചു കുറവുകൾ ഒക്കെ ഉണ്ടെങ്കിലും ഒരുപാട് നാളിന് ശേഷം ഉള്ള ദിലീപിന്റെ ഒരു നല്ല ചിത്രം, അതാണ് ഈ സിനിമ. ദിലീപിൻ്റെ മുൻപ് ഇറങ്ങിയ തങ്കമണി ഒക്കെ വച്ച് നോക്കിയാൽ ഒരുപാട് ഒരുപാട് ആശ്വാസം ആണ് പവി കെയർ ടേക്കർ. ടിപ്പിക്കൽ ദിലീപ് ചിത്രങ്ങളുടെ വിളയാട്ടം മാത്രമല്ല പവി കെയർ ടേക്കർ. ഒരു തരത്തിൽ ദിലീപ് എന്ന റൊമാന്റിക് ഹീറോയെ സിനിമ ഉപയോഗപെടുത്തുക കൂടിയാണ്. കോമഡി രംഗങ്ങളെ എലവേറ്റ് ചെയ്യിപ്പിക്കാനുള്ള കഴിവ് ദിലീപിൽ നിന്നും വിട്ടുപോയിട്ടില്ല എന്ന് സിനിമ നമ്മളെ മനസിലാക്കി തരുന്നുണ്ട്. ദിലീപിന് മാത്രമായുള്ള ചില ശൈലികളുണ്ട്, അതിന്റെ കൃത്യമായ പ്ലേസ്മെന്റ് കൂടിയാണ് ഈ സിനിമ.
പുതിയ തലമുറയുടെ പ്രേക്ഷകരുടെ പൾസ് അറിയുന്ന വിനീത് കുമാറിനെ പോലുള്ള ഒരു സംവിധായകന് ദിലീപിനെ പോലുള്ള ഒരു നടനെ എങ്ങനെ അവതരിപ്പിക്കണം എന്നുള്ളതിൽ കൃത്യമായ ധാരണയുണ്ടെന്ന് ഈ സിനിമ കാണുമ്പോൾ മനസിലാകും. ഒപ്പം അരവിന്ദന്റെ അതിഥികൾ എഴുതിയ രാജേഷ് രാഘവന്റെ തിരക്കഥയും പ്രതീക്ഷ നൽകിയ ഘടകമായിരുന്നു. ആ പ്രതീക്ഷയ്ക്ക് ഒട്ടും മങ്ങലേറ്റിട്ടില്ലെന്ന് തന്നെ പറയാം. മിഥുൻ മുകുന്ദന്റെ പാട്ടുകൾ സൂപ്പർ ആണ്. മനോഹരമായൊരു ചിത്രത്തിലൂടെ നമ്മൾ എല്ലാവരും കാണാൻ കൊതിച്ചിരുന്ന തിയേറ്ററുകളെ പൊട്ടി ചിരിപ്പിക്കുകയും കയ്യടിപ്പിക്കുകയും ചെയ്തിരുന്ന ആ ചാർമിങ് ആയുള്ള ദിലീപിനെ നമുക്ക് തിരിച്ച് കിട്ടിയിരിക്കുന്നു. മികച്ച ഹാസ്യാത്മകതയോടെ സ്‌ക്രീനിൽ തിരികെ എത്തിയിരിക്കുകയാണ് അദ്ദേഹം.
പെർഫോമൻസ് മാത്രമല്ല. തമാശയും പ്രണയവും സെന്റിമെൻസും ഒത്തിണങ്ങിയ ആദ്യാവസാനം പ്രേക്ഷനെ തൃപ്തിപ്പെടുത്തുന്ന മനോഹരമായൊരു ചിത്രം കൂടി ആണ് പവി കെയർ ടേക്കർ. കുട്ടികളും കുടുംബങ്ങളും യുവപ്രേക്ഷകരും ചിരിച്ചു കയ്യടിച്ച് രസിച്ചു ഇടയ്‌ക്കൊക്കെ കണ്ണ് നനഞ്ഞും നല്ലൊരു സിനിമ കണ്ടിറങ്ങുന്ന സന്തോഷത്തോടെയാണ് തിയേറ്റർ വിടുന്നത്. നല്ല തമാശകളും വൈകാരിക രംഗങ്ങളുമൊക്കെയായി ദിലീപ് നിറഞ്ഞാടിയപ്പോഴൊക്കെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ട്.
പവി കെയർ ഇപ്പോൾ സിനിമ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നതും അതുകൊണ്ട് തന്നെ. കുട്ടികളെയും കുടുംബങ്ങളെയും ചിരിപ്പിക്കാൻ ദിലീപ് എന്ന നടനല്ലാതെ മറ്റാർക്കും സാധിക്കില്ലെന്ന് തെളിയിക്കുന്നതാണ് ഈ സിനിമ. ഓരോ ഷോ കഴിയുംതോറും കുടുംബ പ്രേക്ഷകരുടെ തിരക്ക് കാരണം കേരളത്തിലെ ഒട്ടുമിക്ക തിയേറ്ററുകളിലും സ്പെഷ്യൽ ഷോകൾ ആഡ് ചെയ്തിരിക്കുകയാണ്. സിനിമ തിയേറ്ററിൽ പോയി കാണുക. ഒരു തവണ ആസ്വദിക്കാം, അത്രമാത്രം.