Follow KVARTHA on Google news Follow Us!
ad

വിദേശത്ത് നിന്ന് നാട്ടിലേക്ക് പോയവർക്ക് 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍; പ്രവാസികളിൽ പ്രതിഷേധം ശക്തം; മൂന്ന് വാക്സിനും കഴിഞ്ഞ് ആർടിപിസിആർ അടക്കം നെഗറ്റീവ് സെർടിഫികറ്റുകളുമായി എത്തുന്നവരോട് ക്രൂരത എന്തിനെന്ന് ചോദ്യം

Seven days of compulsory quarantine for international travelers; Protests are rising among expats #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com 09.01.2022) വിദേശത്ത് നിന്നെത്തുന്നവർക്ക് ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്ന കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ തീരുമാനത്തിനെതിരെ പ്രവാസികളിൽ പ്രതിഷേധം ഉയരുന്നു. രണ്ട് ഡോസ് വാക്‌സിനും, ബൂസ്റ്റർ ഡോസും ഉൾപെടെ മൂന്ന് വാക്സിനും കഴിഞ്ഞു ആർടിപിസിആർ അടക്കം നെഗറ്റീവ് സെർടിഫികറ്റുകളുമായി എത്തുന്നവരോട് ഈ ക്രൂരത എന്തിനെന്നാണ് ഇവർ ചോദിക്കുന്നത്.
 
Seven days of compulsory quarantine for international travelers; Protests are rising among expats



വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്നിങ്ങനെ തിരിച്ചാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തും. നെഗറ്റീവായാല്‍ ഏഴ് ദിവസം ഹോം ക്വാറന്റൈനും എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം. നെഗറ്റീവായാല്‍ വീണ്ടും ഏഴ് ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണം.

നാട്ടിൽ രാഷ്ട്രീയ പാർടികൾ അടക്കം കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വൻജനക്കൂട്ടങ്ങളെ സംഘടിപ്പിക്കുമ്പോൾ പ്രവാസികളോട് മാത്രം വിവേചനം കാണിക്കുന്നെന്ന വിമർശനവും ശക്തമാണ്. സാമൂഹിക അകലത്തിന്റെ കണിക പോലും പാലിക്കാത്ത പാര്‍ടി പരിപാടികളിലും, ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ക്കില്ലാത്ത മഹാമാരി പ്രവാസികള്‍ക്ക് മാത്രം എങ്ങിനെയാണ് ബാധിക്കുന്നതെന്ന് ആരോഗ്യമന്ത്രിയും, ആരോഗ്യമന്ത്രിക്ക് ബുദ്ധി പറഞ്ഞ് കൊടുക്കുന്ന ആരോഗ്യ വിദഗ്ധരും വ്യക്തമാക്കണമെന്ന് ഗൾഫിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അശ്‌റഫ് താമരശ്ശേരി ഫേസ്ബുകിൽ കുറിച്ചു.


അടച്ചിട്ട ഹാളുകളിലെ പരിപാടിക്ക് പരമാവധി 75 പേരും തുറസായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികൾക്ക് 150 പേരെയും മാത്രമേ അനുവദിക്കൂവെന്ന ജനുവരി നാലിലെ സർകാർ ഉത്തരവ് നിലനിൽക്കെ കഴിഞ്ഞ ദിവസം ഒരു സർകാർ പരിപാടിക്ക് തടിച്ചുകൂടിയത് ആയിരങ്ങളായിരുന്നു. പല പാർടികളുടെയും സമ്മേളനങ്ങളും ഇത്തരത്തിൽ നടന്നുവരുമ്പോഴാണ് പ്രവാസികൾക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏർപെടുത്തുന്നത്. പല സംഘടനകളും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

കോവിഡ് വകഭേദങ്ങളുടെ വ്യാപനം കൂടിയ സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ പ്രവാസി നിയന്ത്രണം മാത്രമാക്കി മാറ്റരുതെന്ന് യുഎഇ കെഎംസിസി ആവശ്യപ്പെട്ടു. പ്രവാസി സൗഹൃദ സംസ്ഥാനമെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തെ ഒരു പ്രവാസി ദ്രോഹ സംസ്ഥാനമാക്കരുതെന്ന് നാഷനല്‍ കമിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്‌മാനും ജനറല്‍ സെക്രടറി പി കെ അന്‍വര്‍ നഹയും, ട്രഷറര്‍ നിസാര്‍ തളങ്കരയും വ്യക്തമാക്കി.

കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ തീരുമാനം അശാസ്ത്രീയവും വിവേചനവുമായതിനാല്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഇൻഡ്യൻ കള്‍ചറല്‍ ഫൗൻഡേഷന്‍ (ഐ സി എഫ്) ആവശ്യപ്പെട്ടു. ഇത് സംബന്ധമായി കേരള മുഖ്യമന്ത്രിക്കും കേന്ദ്ര സഹമന്ത്രിക്കും കത്തയച്ചു. ഒമിക്രോണ്‍ വ്യാപനം കുറവുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈനും വ്യാപനം കൂടുതലുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് അതിര്‍ത്തികള്‍ തുറന്നിടുകയും ചെയ്യുന്ന നടപടി വിവേചനമാണെന്നും ഐ സി എഫ് വ്യക്തമാക്കി.

ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ഐ എം സി സി ശാർജ കമിറ്റി ജനറൽ സെക്രട്ടറി മനാഫ് കുന്നിൽ ആവശ്യപ്പെട്ടു. തീരുമാനം പ്രതിഷേധാർഹവും അപലപനീയവുമാണ്. അടിയന്തിര ആവശ്യങ്ങൾക്കായി സ്വദേശത്ത് എത്തുന്ന പാവപ്പെട്ട പ്രവാസികളെ പോലും തീരുമാനം ഏറെ വിഷമത്തിലാക്കും. പ്രവാസികളോട് കാണിക്കുന്ന ഇത്തരം മനുഷ്യത്വരഹിതമായ നടപടി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

തിരുമാനം പുനപ്പരിശോധിക്കണമെന്ന് ജിദ്ദ ഒഐസിസി മലപ്പുറം മുൻസിപൽ കമിറ്റി യോഗം ആവശ്യപ്പെട്ടു. ഗള്‍ഫില്‍ നിന്നും സ്വന്തം ചിലവില്‍ പിസിആര്‍ ടെസ്റ്റും ശേഷം വിമാനമിറങ്ങിയ ശേഷമുള്ള പരിശോധനയും കഴിഞ്ഞ് നെഗറ്റീവ് ഫലവുമായി വീട്ടിലെത്തുന്ന പ്രവാസികള്‍ ഒരാഴ്ച നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹമാണെന്ന് യോഗം കുറ്റപ്പെടുത്തി. യു എം ഹുസൈന്‍ മലപ്പുറം അധ്യക്ഷത വഹിച്ചു.


Keywords: UAE, World, United arab Emirates, Dubai, News, Gulf, Vaccine, COVID-19, Certificate, Airport, Seven days of compulsory quarantine for international travelers; Protests are rising among expats 

Post a Comment