(www.kvartha.com 05.12.2021) ബാബറി മസ്ജിദ് സംഘ്പരിവാര്‍ വര്‍ഗ്ഗീയവാദികള്‍ ശ്രീ രാമന്റെ പേര് ദുരുപയോഗം ചെയ്തു കൊണ്ടു തകര്‍ത്തിട്ട് 29 വര്‍ഷം തികയുന്നു. 1400 ലേറെ വര്‍ഷക്കാലം മുസ്ലിം പള്ളി ആയിരുന്ന മസ്ജിദിന്റെ താഴിക കുടങ്ങള്‍ പൗരാണിക ഇസ്ലാമിക അടയാളം വിളിച്ചോതുന്ന ഒന്നായിരുന്നു. ഇസ്ലാമിനെതിരെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന സംഘ്പരിവാര്‍ എന്ന ഒരു കൂട്ടം ഹൈന്ദവ മതനാമ ചൂഷകരെ ഇതിനു പ്രേരിപ്പിച്ചതും ഇത്തരം ഇസ്ലാമിക അടയാളങ്ങള്‍ ആവാം.
പുജാരിയായ ഏതോ ഒരു മജിസ്റ്റ്രേട്ടിന്റെ ഉത്തരവാണെന്നും പറഞ്ഞു കൊണ്ടു ഒരു സുപ്രഭാതത്തില്‍ പള്ളി പുട്ടുന്നു, പിന്നീട് രഹസ്യമായ് തുറന്നു ചില പ്രതിമകള്‍ പള്ളിക്കുള്ളില്‍ സ്ഥാപിക്കുന്നു, അതിനുശേഷം കുപ്രചാരണം നടത്തുന്നു, ഇത് പള്ളി അല്ല ശ്രീരാമ ജന്മ ഭുമി ആണെന്ന്. ഈ ആസൂത്രിത സംഘ്പരിവാര്‍ നാടകത്തിനു പിന്നില്‍ ബി ജെ പി എന്ന പാര്‍ട്ടിയും നന്നായി അഭിനയിച്ചു. അങ്ങിനെ ബി ജെ പി വളര്‍ന്നു. ഇപ്പോളവർ രാജ്യം തന്നെ ഭരിക്കുന്നു.
ഒടുവില്‍ കേസ്സായി മാറി. മുസ്ലിംകള്‍, പള്ളി ബാബര്‍ ചക്രവർത്തി നിര്‍മ്മിച്ചതാണെന്നതിനുള്ള ആധികാരിക രേഖകള്‍ കോടതിയില്‍ നല്‍കിയപ്പോള്‍ സംഘ്പരിവാര്‍ ചുവടു മാറ്റി അക്രമത്തിന്റെ പാത തിരഞ്ഞെടുത്തു. അതോടനുബന്ധിച്ച് രാജ്യത്തു കൊടും വര്‍ഗ്ഗീയ കലാപം, കൊള്ള, കൊല എന്നിവ നടത്തി സംഘ്പരിവാര്‍ രാജ്യത്തെ തന്നെ ഞെട്ടിച്ചു .
ഒടുവില്‍ ഇന്ത്യയിലെ പരമോന്നത കോടതി ഇന്ത്യ ഭരിക്കുന്ന ഭരണാധികാരികളോട് ഉത്തരവിട്ടു. ബാബറി മസ്ജിദ് സംരക്ഷിക്കണം എന്ന്. എന്നാല്‍ കോണ്‍ഗ്രസ് ഇന്ത്യയിലെ മുസ്ലിംകളെ വഞ്ചിച്ചു. അന്നത്തെ കോണ്‍ഗ്രസ്സും പ്രധാനമന്ത്രിയും സംഘ്പരിവാറിനു തണലേകി. അങ്ങിനെ സുപ്രീം കോടതി വിധി കാറ്റില്‍ പറത്തിക്കൊണ്ട് സംഘപരിവാറിന്റെ കരാള ഹസ്തങ്ങളാല്‍ 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു .
എന്നാല്‍ ഇതിനെതിരെ ആ കാലത്ത് മുസ്ലിം പക്ഷത്ത് നിന്നു ശബ്ദിച്ചതാവട്ടെ ഇബ്രാഹിം സുലൈമാന്‍ സേട്ടും ഇടത്പക്ഷവും മാത്രമായിരുന്നു. സേട്ടുവിനൊപ്പം അന്നത്തെ അദേഹത്തിന്റെ പാര്‍ട്ടിയായ കേരളത്തിലെ മുസ്ലിം ലീഗു പോലും ഒപ്പമുണ്ടായിരുന്നില്ല എന്നതും ചരിത്രത്തിന്റെ താളുകളില്‍ ഇന്നും ഒരു തീരാകളങ്കമായി അവശേഷിക്കുകയാണ്.
എന്നാല്‍ ഈ കേസ്സിനോട് പിന്നീട് വന്ന റാവുവിന്‍റെ പിൻഗാമികളാവട്ടെ കടുത്ത നിസ്സംഗതയാണ് കാണിച്ചത്. ഒടുവില്‍ സുപ്രീം കോടതി പോലും ഈ വിഷത്തില്‍ കടുത്ത ഭാഷയില്‍ അന്നത്തെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തത് സംബന്ധിച്ചു കേസ്സില്‍ അപ്പീല്‍ നല്‍കാന്‍ എന്ത് കൊണ്ട് കാല താമസം വരുത്തി എന്ന അന്നത്തെ കോണ്ഗ്രസ് സര്‍ക്കാരിനോടുള്ള ചോദ്യവും അതിനുള്ള ഉത്തരവും ലളിതം. മൃദുഹിന്ദുത്വ സമീപനത്തിലൂടെ ഹിന്ദു വര്‍ഗീയ വോട്ടുകള്‍ സമാഹരിക്കാന്‍ യു പി എ സര്‍ക്കാരും കോണ്‍ഗ്രസ്സും നടത്തി പോരുന്ന വിട്ടു വീഴ്ചകളുടെ പരമ്പരയിലെ പുതിയ കണ്ണിയായിരുന്നു അപ്പീല്‍ കൊടുക്കുന്നതില്‍ വരുത്തിയ മന:പൂര്‍വ്വമായ കാല താമസം .
ഈ കേസ് നിയമത്തിന്റെ വഴിയേ പോകുന്ന നിലയുണ്ടാക്കിയാല്‍ ഹിന്ദുത്വ വോട്ടുകള്‍ തങ്ങള്‍ക്ക് എതിരായി പോകുമോ എന്ന് കോണ്ഗ്രസ് ആശങ്കപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ ബാബറി മസ്ജിദ് തകര്‍ത്തവര്‍ ശിക്ഷിക്കപ്പെടാതെ നോക്കാനുള്ള രാഷ്ട്രീയ കരു നീക്കങ്ങള്‍ കേസ് നടപടികളുടെ അണിയറയില്‍ നടത്തിയിരുന്നു.
ഹിന്ദു വോട്ടുകള്‍ക്ക് വേണ്ടി ബി ജെ പി യെ പോലെ തന്നെ വര്‍ഗ്ഗീയ കളത്തില്‍ മത്സരിക്കുകയാണ് കോൺഗ്രസ്. ബാബറി മസ്ജിദ് തകര്‍ത്ത കേസ്സില്‍ ഉത്തരവാദിത്വമുള്ള സീനിയര്‍ ഓഫീസര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ആ സത്യവാങ്മൂലത്തില്‍ സി ബി ഐ അപ്പീല്‍ കൊടുക്കുന്നതില്‍ വരുത്തിയ കാല താമസത്തിന്റെ കാരണം വിശദീകരിക്കണമെന്നുമാണ് സുപ്രീംകോടതി അന്ന് നിര്‍ദേശിച്ചിട്ടുള്ളത്. ഇന്ത്യന്‍ മതനിരപേക്ഷകതക്ക് ഏറ്റ ആഘാതമാണ് ബാബറി മസ്ജിദ് തകര്‍ത്ത സംഭവമെങ്കില്‍ അതിനേറ്റ അപമാനമാണ് ആ കേസ്സിലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നിടത്തേക്ക് എത്തുന്നത് തടയാന്‍ പാകത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ കാലതാമസം വരുത്തിയത്. ഇത് വര്‍ഗ്ഗീയ ശക്തികളെ പ്രീണിപ്പിക്കാനുള്ള ഒത്തു കളിയാണെന്ന് വേണം കരുതാന്‍.
കാരണം അപ്പീല്‍ സമര്‍പ്പിക്കുന്നതില്‍ ചെറിയ കാല താമസമൊന്നുമല്ല വരുത്തിയത്, 167 ദിവസത്തെ താമസം. അപ്പീൽ സുപ്രീം കോടതി തളളാൻ ഇത് മതിയായ കാരണമായിരുന്നു. കോടതി അത് തള്ളിക്കോട്ടെ എന്ന മനോഭാവം അന്നത്തെ കോൺഗ്രസ് സർക്കാരിനില്ലായിരുന്നെങ്കിൽ സി ബി ഐ ഈ കാല താമസം വരുത്തില്ലായിരുന്നു .167 ദിവസത്തെ കാല താമസം വരുത്തിയവര്‍ക്ക് ഒരാഴ്ചക്കുള്ളിൽ കാരണം ബോധിപ്പിക്കേണ്ട അവസ്ഥയാണന്ന് വന്നുപെട്ടതും .
കോടതി ഇടപെടലിന്റെ ഫലമായി ബി ജെ പി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരടക്കം 18 പേർക്കെതിരായ ഗുഡാലോചനാകുറ്റം ഒഴിവാക്കിയ സ്പെഷൽ കോടതി നടപടിയെ ശരിവെച്ച അലഹബാദ് ഹൈകോടതി ഉത്തരവിനെതിരായി സുപ്രീം കോടതിയെ അപ്പീലുമായ് സമീപിക്കുന്നതിലാണ് സി ബി ഐ കാല താമസം വരുത്തിയത് .
എല്‍ കെ അദ്വാനിയും ജോഷിയും ഉമാ ഭാരതിയുമൊക്കെ നോക്കി നില്‍ക്കെയാണ് ബാബറി മസ്ജിദ് സംഘപരിവാര്‍ പൊളിച്ചടുക്കിയത്. ഈ നേതാക്കളാണ് ഇതിനു കാര്‍മികത്വം വഹിച്ചത്. അപ്പീല്‍ കൊടുക്കുന്നതിലെ കാലതാമസം ഈ സംഘപരിവാര്‍ -ബി ജെ പി നേതാക്കളെ രക്ഷപ്പെടുത്താനുള്ളതായിരുന്നുവെന്നത് പകല്‍ പോലെ വ്യക്തവുമാണ് .
കാല താമസത്തിന് അന്നത്തെ കോൺഗ്രസ് സര്‍ക്കാര്‍ അന്ന് കാണിച്ച കാരണങ്ങള്‍ ബാലിശമാണ്. അപ്പീല്‍ എഴുതിയുണ്ടാക്കേണ്ട അഭിഭാഷകന് അസുഖമായിരുന്നു, അദ്ദേഹം 2 ജി സ്പെകട്രം കേസ്സിന്റെ തിരക്കിലായിരുന്നു, നിരവധി പേജുകള്‍ ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താൻ ഉണ്ടായിരുന്നു എന്നൊക്കെയാണ് അന്നവര്‍ പറഞ്ഞത്.
സി ബി ഐക്ക് ഒരു അഭിഭാഷകന്‍ മാത്രമായിരുന്നോ അന്നുണ്ടായിരുന്നത് ?, നില നില്‍ക്കാത്ത വാദങ്ങളുമായ് കോടതിയില്‍ ചെന്ന് കാല പരിധിക്ക് ശേഷം അപ്പീല്‍ കൊടുക്കുക, അത് കോടതിയെ കൊണ്ട് തള്ളികുക, അങ്ങനെ മൃദുഹിന്ദുത്വ നിലപാടിലൂടെ വര്‍ഗ്ഗീയ വോട്ടുകള്‍ സമാഹരിക്കുക, മത നിരപേക്ഷതാ വിരുദ്ധമായ ഈ നിഗൂഡ തന്ത്രമാണ് അന്ന് കോൺഗ്രസ് സര്‍ക്കാര്‍ നടത്തിയതെന്ന് വ്യക്തം. കോടതിക്ക്ക്ഷ മിക്കാനരുതാത്തവിധമുള്ള കാല താമസമാണ് അപ്പീല്‍ സമര്‍പ്പിക്കുന്ന കാര്യത്തില്‍ സി ബി ഐ വരുത്തിയിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ അപ്പീല്‍ തള്ളി കളയണമെന്നുമാണ് അപ്പോള്‍ എല്‍ കെ അദ്വാനിയുടേയും ജോഷിയുടെയും അഭിവാഷകന്‍ വാദിച്ചിരുന്നതും. ഈ വാദത്തിനു ഇടമുണ്ടാക്കി കൊടുക്കുക എന്ന ദൗത്യമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സി ബി ഐ നിര്‍വ്വഹിച്ചിരുന്നത് .
ഇത്രമേല്‍ ഗുരുതരമായ ഒരു കേസ്സില്‍ സി ബി ഐ ഇങ്ങിനെയൊരു വീഴ്ച്ച വരുത്താന്‍ ധൈര്യപ്പെടില്ല എന്ന് വ്യക്തം. യു പി എ സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാട് പ്രകാരമുള്ളതാണ് ഈ തന്ത്രം എന്ന് സംശയരഹിതമായ വസ്തുതയാണ്. അതിനാല്‍ ഈ വിഷയത്തില്‍ അന്നത്തെ കോണ്ഗ്രസ് സര്‍ക്കാര്‍ കാണിച്ച മൃദു ഹിന്ദു പ്രീണന നിലപാട് ആ സര്‍ക്കാരിനു പിന്തുണ നല്‍കിയവര്‍ അറിയാതിരിക്കാന്‍ വഴിയില്ല. ഒടുവില്‍ മതന്യൂനപക്ഷം ആശങ്കപ്പെട്ടത് പോലെ തന്നെയാണ് കോടതിവിധിയും വന്നത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടതുമില്ല. മസ്ജിദ് തകര്‍ത്ത ഭൂമി ഹൈന്ദവ ക്ഷേത്രമായി മാറുകയും ചെയ്യുന്ന ഖേദകരമായ അവസ്ഥയും വന്നു. ഇതിനൊക്കെ ഉത്തവാദികളായ കോണ്‍ഗ്രസ്സും കേരളത്തിലെ യു ഡി എഫും രാഷ്ട്രീയത്തിന്റെ നിലയില്ലാത്ത കയത്തില്‍ മുങ്ങി മരിച്ചുകൊണ്ടിരിക്കുന്ന കാഴ്ച്ചയും നാം കാണേണ്ടി വരുന്നത് കാലം ഇവര്‍ക്ക് നല്‍കിയ ശിക്ഷയായ് വേണം കരുതാന്‍.
Keywords: News, Article, Masjid, Muslim, Islam, India, National, Religion, Foreign, Country, BJP, Political party, Case, Court, Supreme Court, Congress, Top-Headlines, Black Day, December 6; Black Day.
< !- START disable copy paste -->