തിരുവനന്തപുരം: (www.kvartha.com 21.11.2021) കുഞ്ഞിന്റെ വിഷയത്തില്‍ നടന്നത് ദത്തല്ല, കുട്ടിക്കടത്താണെന്ന് അനുപമ. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന സംഭവത്തില്‍ ഗുരുതര ആരോപണം. ലൈസന്‍സില്ലാത്ത ശിശുക്ഷേമ സമിതി എങ്ങനെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന് അനുപമ ചോദിക്കുന്നു. സെക്രടറി ഷിജുഖാനെതിരെ ക്രിമിനല്‍ കേസ് രെജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും, പുറത്താക്കണമെന്നും. ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിക്കു കത്തുനല്‍കും. സമരം ഉടന്‍ അവസാനിപ്പിക്കില്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
അമ്മയായ തന്നെയും, കുഞ്ഞിനെ ദത്തെടുത്ത അന്ധ്രാപ്രദേശിലെ സാധാരണ കുടുംബത്തെയുമാണ് ഷിജുഖാന്‍ തന്റെ പദവി ദുരുപയോഗം ചെയ്ത് ധര്‍മ്മ സങ്കടത്തിലാക്കിയത്. ആ ദമ്പതികളുടെ വിഷമത്തില്‍ തനിക്ക് അതിയായ ദുഖമുണ്ടെന്നും അമ്മയായ തന്നെ പോലെ അവരേയും ശിശുക്ഷേമ സമിതി അധികൃതര്‍ വഞ്ചിച്ചുവെന്നും അനുപമ പറഞ്ഞു.
ഈ വിഷയത്തില്‍ ശിശുക്ഷേമ സമിതിയില്‍ തന്റെ കുട്ടിയെ ലഭിച്ചത് മുതല്‍ ഷിജുഖാനെ അവിടത്തെ സൂപ്രണ്ട് ഉള്‍പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിച്ചുവെന്നും അങ്ങനെയാണ് കൈമാറിയ കുട്ടിയെ അമ്മത്തൊട്ടിലില്‍ ലഭിച്ചുവെന്ന് പറഞ്ഞതും ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കിയതെന്നും ഈ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുക്കണമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.
ശിശുക്ഷേമ സമിതിയുടെ ദത്ത് നല്‍കാനുള്ള ലൈസന്‍സ് കാലാവധി ജൂണ്‍ 30ന് അവസാനിച്ചിരുന്നു. 2016 ജൂലൈ ഒന്ന് മുതല്‍ 2021 ജൂണ്‍ 30 വരെയായിരുന്നു ലൈസന്‍സ് കാലാവധി. അതായത് അനുപമയുടേതെന്ന് സംശയിക്കുന്ന കുട്ടിയെ ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്ക് കൈമാറുമ്പോള്‍ ശിശുക്ഷേണ സമിതിക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്നത് വ്യക്തം.
ഈ കേസില്‍ ശിശുക്ഷേമ സമിതിയെ ശനിയാഴ്ച തിരുവനന്തപുരം കുടുംബ കോടതി വിമര്‍ശിച്ചിരുന്നു. ദത്ത് ലൈസന്‍സിന്റെ വ്യക്തമായ വിവരങ്ങള്‍ ശിശുക്ഷേമ സമിതി നല്‍കിയില്ലെന്നും ലൈസന്‍സില്‍ വ്യക്തത വേണമെന്നും കോടതി അറിയിച്ചു. ലൈസന്‍സ് നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ നിലപാട്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ 30 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. വിശദമായ വാദം കേള്‍ക്കാന്‍ കോടതി കേസ് മാറ്റിയിരിക്കുകയാണ്.
അതേസമയം, ദത്ത് കേസില്‍ ആന്ധ്രാ ദമ്പതികള്‍ കൈമാറിയ കുഞ്ഞിനെ ഉദ്യോഗസ്ഥ സംഘം ഞായറാഴ്ച തിരുവനന്തപുരത്തെത്തിക്കും. ഡി എന്‍ എ പരിശോധന നടത്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ നാട്ടിലെത്തിക്കണമെന്ന് നേരത്തെ ശിശുസംരക്ഷണ വകുപ്പ് ഉത്തരവിട്ടിരുന്നു.