ലക്‌നൗ: (www.kvartha.com 17.10.2021) യുപിയില്‍ 17കാരിയെ അഞ്ചുവര്‍ഷമായി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പിതാവും അമ്മാവനും ഉള്‍പെടെ ഏഴ് പേര്‍ അറസ്റ്റില്‍. സമാജ്‌വാദി പാര്‍ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ടി എന്നിവയുടെ ജില്ല പ്രസിഡന്റുമാരും അറസ്റ്റിലായവരില്‍ പെടുന്നു. ലളിത്പൂര്‍ ജില്ലയില്‍ ബുന്‍ഡേല്‍ഖണ്ഡ് പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം.
പെണ്‍കുട്ടിയും മാതാവും ലളിത്പുര്‍ സ്‌റ്റേഷനിലെത്തി 28 പേര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ കൂടാതെ 10 വയസായ മകനെയും പിതാവ് ലൈംഗികമായി ഉപദ്രവിച്ചതായി മാതാവ് പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ ഒരുക്കി.
ഒക്‌ടോബര്‍ 12നാണ് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ബലാത്സംഗം ചെയ്ത 28 പേരെക്കുറിച്ച് പൊലീസില്‍ വെളിപ്പെടുത്തിയത്. ഇതില്‍ 25 പേരെ അറിയാമെന്നും മൂന്നുപേരെ പരിചയമില്ലെന്നും പെണ്‍കുട്ടി അറിയിച്ചു. പിതാവിനെയും അമ്മാവനെയും കൂടാതെ രാഷ്ട്രീയ നേതാക്കള്‍, ബന്ധുക്കള്‍, അയല്‍വാസികള്‍ തുടങ്ങിയവരുടെ പേരുകളാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയെ മെഡികല്‍ പരിശോധനക്ക് വിധേയമാക്കുകയും പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പില്‍ രേഖപ്പെടുത്തുകയും ചെയ്തു.
പെണ്‍കുട്ടിയുടെ മൊഴിക്ക് പിന്നാലെ കേസെടുത്ത പൊലീസ് ഏഴുപേരെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രതികള്‍ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പറഞ്ഞതായി ലലിത്പൂര്‍ സൂപ്രണ്ട് നികില്‍ പതക് പറഞ്ഞു.
പെണ്‍കുട്ടി ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് നിര്‍ബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ച് ബലാത്സംഗം ചെയ്യുകയും പിന്നീട് പെണ്‍കുട്ടിയെ വിവിധ ഹോടെലുകളില്‍ കൂട്ടിക്കൊണ്ടുപോയി നിരവധിപേര്‍ക്ക് കുട്ടിയെ കാഴ്ചവച്ചതായും നികില്‍ പതക് അറിയിച്ചു. പിതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് പരാതി നല്‍കാന്‍ വൈകിയതെന്നും പെണ്‍കുട്ടി പറഞ്ഞതായി നികില്‍ പതക് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് എസ് പി, ബി എസ് പി ജില്ല പ്രസിഡന്റുമാരായ തിലക് യാദവ്, ദീപക് അഹിര്‍വാര്‍ എന്നിവരെ ഒരു ഹോടെലില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ എന്‍ജിനീയര്‍ മഹേന്ദ്ര ദുബെയെയും ഹോടെലില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.