ന്യൂഡെല്‍ഹി: (www.kvartha.com 29.11.2020) എന്റെ മകന്‍ പട്ടാളത്തിലാണ്, രാജ്യത്തിനായി കാവല്‍ നില്‍ക്കുന്നു, എന്നിട്ടും ഞങ്ങളെ വിളിക്കുന്നത് ഖലിസ്ഥാന്‍ ഭീകരവാദികളെന്നാണെന്ന് കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന 72 കാരനായ ഭീം സിംഗ് കര്‍ഷകന്‍ വേദനയോടെ പറയുന്നു. ദശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വേദനയോടെ പറയുകയാണ് ഈ വൃദ്ധന്‍.
'എന്റെ മകന്‍ രാജ്യാതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുകയാണ്. എന്നാല്‍ സ്വന്തം ശബ്ദമുയര്‍ത്തിയതിന് അവന്റെ അച്ഛനെ കാണുന്നത് ഭീകരവാദിയെപ്പോലെയാണ്'-ഭീം സിംഗ് പറഞ്ഞു. പോലീസ് ബാരിക്കേഡുകളും ജലപീരങ്കികളും കണ്ണീര്‍ വാതക, ലാത്തി പ്രയോഗങ്ങളും അതിജീവിച്ച് രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുകയാണ് ഭീം സിംഗ് അടക്കമുള്ള നൂറ് കണക്കിന് പേര്‍.
'എന്റെ മകന്‍ മാത്രമല്ല, എന്റെ ബന്ധുക്കളും ഇന്ത്യന്‍ സൈന്യത്തിലാണ്. എന്നാല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കര്‍ഷക നിയമം കാരണം അവരുടെയെല്ലാം കുടുംബങ്ങളും കടത്തിലും ദാരിദ്ര്യത്തിലുമാണ്' - ഭീം സിംഗ് കൂട്ടിച്ചേര്‍ത്തു. കരിമ്പ്, ബാര്‍ലി, ഗോതമ്പ് എന്നിവ കൃഷിചെയ്യുകയാണ് ഭീം സിംഗും കുടുംബവും. കഴിഞ്ഞ 14 മാസമായി കൃഷി ചെയ്‌തെടുത്ത വിളവൊന്നുപോലും വില്‍ക്കാനായിട്ടില്ലെന്നും ഇതിനെല്ലം കാരണം കോര്‍പ്പറേറ്റ് ഫാം ബില്‍ ആണെന്നും അദ്ദേഹം അറിയിക്കുന്നു.
'ഞങ്ങള്‍ നാല് സഹോദരങ്ങളും ഓരോ മക്കളെ രാജ്യസേവനത്തിന് അയച്ചിരിക്കുകയാണ്. ഞങ്ങള്‍ രാജ്യത്തിന്റെ ആഹാരത്തിനായി പയറും ഗോതമ്പും ഒക്കെ കൃഷി ചെയ്യുന്നു, പക്ഷേ ഇന്ന് ഞങ്ങളെ കുറ്റവാളികളെപ്പോലെ ഈ മൈതാനത്ത് പൂട്ടിയിട്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഞങ്ങളെ ഭീകരവാദികളെന്നാണ് വിളിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിച്ചില്ലെങ്കില്‍ ഈ റോഡില്‍ ഞങ്ങള്‍ക്ക് പിന്തുണയുമായി ഞങ്ങളുടെ ഭാര്യമാരും മക്കളും പേരക്കുട്ടികളും എല്ലാവരും എത്തും. പൊതുജനത്തെ ബുദ്ധിമുട്ടിക്കുക എന്ന ഉദ്ദേശം ഞങ്ങള്‍ക്കില്ല. രാജ്യത്തിനായി കൃഷി ചെയ്യുന്നവരുടെ ദുരിതം ജനങ്ങള്‍ മനസ്സിലാക്കണം. ഞങ്ങളെപ്പോലെ മിക്ക കര്‍ഷകരും കടക്കെണിയിലാണ്. ഖലിസ്ഥാനികളുടെ പിന്തുണ ഞങ്ങള്‍ക്കില്ല ' - ഭീം സിംഗ് വ്യക്തമാക്കുന്നു.