പയ്യാവൂര്‍: (www.kvartha.com 30.08.2020) യുവതി മക്കള്‍ക്ക് വിഷം കൊടുത്ത് ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നിൽ വ്യാപാരത്തിലൂടെയുണ്ടായ കോടികളുടെ സാമ്പത്തിക ബാധ്യതയാണെന്ന് പൊലീസ്. സംഭവത്തില്‍ ഐസ്‌ക്രീമില്‍ ചേര്‍ത്ത എലിവിഷം ഉള്ളില്‍ച്ചെന്ന് രണ്ടരവയസ്സുകാരി മരിച്ചിരുന്നു. പയ്യാവൂര്‍ പൊന്നുംപറമ്പിലെ ചുണ്ടക്കാട്ടില്‍ ഹൗസില്‍ അനീഷ്‌സ്വപ്ന ദമ്പതികളുടെ മകള്‍ അന്‍സില അനീഷ് ആണ് മരിച്ചത്. അമ്മ സ്വപ്നയും മൂത്തമകള്‍ അസിന്‍ മരിയയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. എലിവിഷം ഐസ്‌ക്രീമില്‍ ചേര്‍ത്ത് സ്വപ്നയും മക്കളും കഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് പയ്യാവൂരിലെ സ്വകാര്യ ക്ലിനിക്കില്‍ ഫോണ്‍ചെയ്ത് വിവരമറിയിക്കുകയായിരുന്നു.
ആശുപത്രി അധികൃതര്‍ പൊലീസുമായി ബന്ധപ്പെട്ട് സ്വപ്നയെയും മക്കളെയും പയ്യാവൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായിരുന്ന അന്‍സിലയെ കോഴിക്കോടേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ മരിച്ചു. പയ്യാവൂര്‍ ടൗണില്‍ അക്കൂസ് കളക്ഷന്‍ എന്ന ടെക്‌സ്‌റ്റൈല്‍സ് നടത്തുകയാണ് സ്വപ്ന. ഭര്‍ത്താവ് അനീഷ് ഇസ്രയേലിലാണ്. കോടികളുടെ സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹം രാത്രിയോടെ കാഞ്ഞിരക്കൊല്ലി വിമലാമ്പിക പള്ളിയില്‍ സംസ്‌കരിച്ചു.
Keywords: Kannur, Kerala, News, Death, Hospital, Police, Kozhikode, Medical College, Financial liability of crores due to death