കണ്ണൂര്‍: (www.kvartha.com 12.08.2020) യാതൊരു വഴിയില്ലാതായായപ്പോൾ വിമാനം സ്വന്തമായി വാടകയ്ക്കു വിളിച്ചു വ്യവസായി തന്റെ ബിസിനസ് സാമാജ്യത്വത്തിലേക്ക് യാത്ര തിരിക്കുന്നു. പ്രമുഖ വ്യവസായി ഡോ. എം പി ഹസന്‍ കുഞ്ഞിയാണ് വിമാനം 'വിളിച്ച്' ഖത്തറിലേക്ക് പോകുന്നത്. ലോക്ഡൗണ്‍ കാരണം ആറു മാസമായി നാട്ടിലായിരുന്ന അദ്ദേഹം 14-ന് രാവിലെ 11.30 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പ്രൈവറ്റ് എയര്‍ ജെറ്റ് (ചാലഞ്ചര്‍ 605) വിമാനത്തില്‍ ഖത്തറിലേക്ക് പോകുന്നത്.
40 ലക്ഷം രൂപയോളമാണ് ചെലവ്. പ്രൈവറ്റ് ജെറ്റുകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയുമെന്നും അതുവഴി കൂടുതല്‍ വരുമാന സാധ്യതയുണ്ടെന്ന് തെളിയിക്കുകയുമാണ് ഇത്തരത്തിലുള്ള യാത്രയുടെ ലക്ഷ്യമെന്ന് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഡയറക്ടര്‍ കൂടിയായ ഹസന്‍ കുഞ്ഞി പറയുന്നു.
ടൂറിസം രംഗത്തേക്കും ആരോഗ്യ ടൂറിസം രംഗത്തേക്കും മറ്റു രാജ്യങ്ങളില്‍ നിന്ന് ചെറിയ പ്രൈവറ്റ് ജെറ്റുകളില്‍ ആളുകള്‍ക്ക് എത്താന്‍ കഴിയും. ഖത്തറില്‍ നിന്ന് പ്രൈവറ്റ് ജെറ്റ് വരുത്തിച്ച് കണ്ണൂരില്‍ നിന്നു യാത്ര ചെയ്യുന്ന ആദ്യ യാത്രക്കാരനാണ് ഹസന്‍ കുഞ്ഞി. അദ്ദേഹത്തിന് പോകാന്‍ 12 സീറ്റുള്ള വിമാനമാണ് ഖത്തറില്‍ നിന്ന് യാത്രക്കാരില്ലാതെ എത്തുക. അതില്‍ തിരിച്ചുപോകുന്നത് അദ്ദേഹവും ഭാര്യ സുഹറാബിയും മാത്രം. ജെറ്റ് ക്രാഫ്റ്റിന്റെതാണ് വിമാനം.
മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന മെഡ്‌ടെക് കോര്‍പറേഷന്‍ ചെയര്‍മാനാണ് കണ്ണൂര്‍ താണയില്‍ താമസിക്കുന്ന ഹസന്‍ കുഞ്ഞി. ഖത്തര്‍, യു എ ഇ, ഇന്ത്യ എന്നിവിടങ്ങളില്‍ വിതരണ ശൃംഖലയുണ്ട്. ലോജിസ്റ്റിക്‌സ് രംഗത്തുള്ള ഫ്രൈറ്റെക്‌സ് ലോജിസ്റ്റിക്‌സ്, ഫാഷന്‍ രംഗത്തുള്ള പ്ലാനറ്റ് ഫാഷന്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ള എച്ച് കെ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെയും ചെയര്‍മാനാണ്.
Keywords: Kerala, News, Kannur, Airport, Business Man, Wife, Private Jet, Air Plane, Book, Qatar, Travel, Expatriate businessman books Private Plane to fly to Qatar.