അതേസമയം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ ഒരുതരത്തിലും ചോരാതിരിക്കാൻ സോഫ്റ്റ്വെയറിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കണമെന്ന് ബാങ്കുകളോട് നിർദ്ദേശിക്കുമെന്നും ഇതിന്റെ മാതൃക പ്രദർശിപ്പിക്കുമെന്നും ഐ.ജി മനോജ് എബ്രഹാം പറഞ്ഞു.
ബാങ്കുകളുടെ ഡേറ്റാബേസിൽ നിന്നാണ് അക്കൗണ്ടുടമകളുടെ വിവരങ്ങൾ ചോരുന്നത്. എന്നാല്‍ ഡേറ്റാബേസിൽ നിന്ന് വിവരങ്ങൾ ചോർന്നത് മനസിലാക്കിയാലും ബാങ്കുകൾ പുറത്തു പറയില്ല. അക്കൗണ്ടിലെ പണം സംരക്ഷിക്കുന്ന ബാങ്കുകൾ, വിവരങ്ങൾ ചോരുന്നത് കണ്ടില്ലെന്ന് നടിക്കും. കാർഡ് മാറ്റാനോ പാസ്വേർഡ് പുതുക്കാനോ ഉപഭോക്താക്കളോട് നിർദ്ദേശിക്കാറുമില്ല. ഡേറ്റാ ചോർന്നാലും തങ്ങൾക്ക് നഷ്ടമുണ്ടാവുന്നില്ലെന്ന മനോഭാവമാണ് ബാങ്കുകൾക്ക്.
ഈ സുരക്ഷാപിഴവ് മുതലെടുത്താണ് ബാങ്കിംഗ് തട്ടിപ്പുകൾ വ്യാപകമാവുന്നത്. ഈ വീഴ്ചകൾ ആവർത്തിക്കരുതെന്ന് ജനുവരി രണ്ടിന് ചേരുന്ന യോഗത്തില്‍ ബാങ്കുകൾക്ക് പോലീസ് കർശന നിർദ്ദേശം നൽകും. തലസ്ഥാനത്തെ നൂറുകണക്കിന് അക്കൗണ്ട് ഉടമകളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളാണ് ഡാർക്ക് നെറ്റ് വെബിൽ വില്പനയ്ക്ക് വച്ചിട്ടുള്ളത്.
ക്രെഡിറ്റ് കാർഡിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും നുഴഞ്ഞുകയറി ലക്ഷങ്ങൾ ഊറ്റിയെടുക്കുന്ന ജാർഖണ്ഡിലെ ജംതാരയിലെ ഹൈടെക്ക് കൊള്ളക്കാരെ നേരത്തേ സൈബർഡോം കണ്ടെത്തിയിരുന്നു. ഇവരുടെ വിവരങ്ങൾ ജാർഖണ്ഡ് ഡി.ജി.പിക്കും റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും കൈമാറിയിരുന്നു.
ബാങ്ക് ആപ്ലിക്കേഷനുകളിലെ ഗുരുതരമായ സുരക്ഷാവീഴ്ചകൾ ഉടനടി പരിഹരിക്കണമെന്ന് ബാങ്കുകളോടും ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് നാല് ബാങ്കുകൾ സുരക്ഷാ പിഴവുകൾ പരിഹരിച്ചു. തലസ്ഥാനത്ത് കാർഡ് വിവരങ്ങൾ ചോർത്തി പണം തട്ടിയെടുത്തെന്ന പരാതികളിൽ 150ലേറെ കേസുകളാണ് നിലവിലുള്ളത്.
സുരക്ഷിതമല്ലാത്ത ഇ-കോമേഴ്സ് വെബ്സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതും ചെറിയ തുകയ്ക്കു പോലും ക്രെഡിറ്റ് കാർഡുപയോഗിക്കുന്നതും വിവരങ്ങൾ ചോരാനിടയാക്കുമെന്ന് ഐ.ജി മനോജ് എബ്രഹാം പറഞ്ഞു. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ കാർഡ് വിവരങ്ങൾ നൽകരുത്. ഡോട്ട് കോം എന്ന് അവസാനിക്കുന്ന വെബ്സൈറ്റുകളിൽ ക്രെഡിറ്റ് കാർഡുപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നതിന് ഒറ്റത്തവണ പാസ്വേർഡ് (ഒ.ടി.പി) ആവശ്യമില്ല.
തിരുവനന്തപുരത്തെ സൈനിക വക്താവ് ധന്യാ സനലിന്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് പണം തട്ടിയെടുത്തത് ഇങ്ങനെയാണ്. ഹോട്ടൽ ബുക്കിംഗ് സൈറ്റുകളിലൂടെയും കാർഡ് വിവരങ്ങൾ ചോരുന്നുണ്ട്. ജനപ്രീതിയുള്ള ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ സോഫ്റ്റ്വെയറുകൾ താരതമ്യേന സുരക്ഷിതമാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍നിന്നു രക്ഷനേടാന്‍ ചില നിര്‍ദേശങ്ങളുമായി പോലീസും സൈബര്‍ വിദഗ്ധരും രംഗത്തെത്തിയിരിക്കയാണ്. ക്രെഡിറ്റ് കാര്‍ഡിലെ രാജ്യാന്തര ഇടപാടുകള്‍ക്കുള്ള സൗകര്യം തല്‍ക്കാലത്തേക്കെങ്കിലും റദ്ദാക്കുകയാണ് ഏറ്റവും നല്ലമാര്‍ഗമെന്നു വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. പണം നഷ്ടപ്പെട്ടാലുടന്‍ പോലീസില്‍ അറിയിച്ചാല്‍ തിരികെ നേടുന്നതിനായി ബാങ്കുകളുമായി ചേര്‍ന്ന് പ്രത്യേക സംവിധാനവും പോലീസ് പ്രവര്‍ത്തന സജ്ജമാക്കി.
ക്രെഡിറ്റ് കാര്‍ഡുകള്‍ ഓഫ് ചെയ്ത് വെക്കുന്നതിലൂടെ ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്നാണ് പോലീസ് പറയുന്നത്. പോലീസിന്റെ ആവശ്യത്തെ തുടർന്ന് എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്കുകൾ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ആപ്പ് വഴി ഓഫാക്കാവുന്ന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമില്ലാത്തപ്പോൾ ആപ്പിലെ സ്വിച്ചിലൂടെ കാർഡ് ഓഫാക്കാവുന്നതാണ്.
ഓഫായിരിക്കുമ്പോൾ സ്വന്തമായി എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ പോലും കഴിയില്ല. എല്ലാ ബാങ്ക് ആപ്ലിക്കേഷനുകളിലും ഈ സംവിധാനം വരുന്നതോടെ കാർഡുകൾ കൂടുതൽ സുരക്ഷിതമായി മാറും.
കാർഡ് ഉപയോഗിക്കുമ്പോൾഏറെ കരുതലുകള്‍ എടുക്കണം. എല്ലായിടത്തും കാർഡുപയോഗിച്ച് ഇടപാട് നടത്തുന്നത് അത്ര സുഖമുള്ള ഏര്‍പാടല്ല. വിശ്വാസ്യതയുള്ള വെബ്സൈറ്റുകളിലും സ്ഥാപനങ്ങളിലുമേ കാർഡുപയോഗിക്കാവൂ. ചെറിയ ഇടപാടുകൾക്ക് പണം തന്നെ നൽകണം. ഇത്തരം കാര്യങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ പരിഭ്രമിക്കേണ്ട സാഹചര്യമില്ല.
ഒരു ലക്ഷത്തിലേറെ മലയാളികളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഡാര്‍ക് നെറ്റിലേക്കു ചോര്‍ന്നുവെന്ന് ഉറപ്പായതോടെ ആരുടെ പണവും ഏതു നിമിഷവും നഷ്ടമായേക്കാമെന്ന സാഹചര്യമുണ്ട്. പക്ഷെ ആശങ്കപ്പെടാതെ ജാഗ്രത പുലര്‍ത്തിയാല്‍ തട്ടിപ്പില്‍നിന്നു രക്ഷനേടാനാവും. രാജ്യാന്തര വെബ്സൈറ്റുകളിലെ ഇടപാടില്‍ മാത്രമേ ഒടിപി നല്‍കാതെ പണം തട്ടിയെടുക്കാന്‍ സാധിക്കുകയുള്ളൂ.
അതിനാല്‍ ബാങ്കുമായി ബന്ധപ്പെട്ട് ക്രെഡിറ്റ് കാര്‍ഡിലെ രാജ്യാന്തര ഇടപാടുകള്‍ നടത്താനുള്ള സൗകര്യം തല്കാലത്തേക്കു റദ്ദാക്കുകയാണ് ഏറ്റവും സുരക്ഷിതമാര്‍ഗം. പിന്നീട് ആവശ്യമുള്ളപ്പോള്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടാല്‍ ഈ സൗകര്യം വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാൻ കഴിയുമെന്നതിനാല്‍ നമ്മുടെ ആവശ്യങ്ങള്‍ നടക്കുകയും ചെയ്യും. ഇതിനൊപ്പം ഒടിപി ചോദിച്ച് ഒരു ബാങ്കില്‍നിന്ന് പോലും വിളിക്കില്ലെന്ന സത്യം മനസിലാക്കിയാല്‍ പണം സുരക്ഷിതമാക്കാം.
ക്രെഡിറ്റ് കാര്‍ഡിന്റെ ലിമിറ്റ് ചെറിയ തുകയായി നിജപ്പെടുത്തിയാല്‍ തട്ടിപ്പിന് ഇരയായാല്‍ പോലും വലിയ നഷ്ടമൊഴിവാക്കാം. പണം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അതുതിരിച്ചു കിട്ടാനുള്ള സംവിധാനവും പൊലീസ് ഒരുക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്കടക്കം രാജ്യത്തെ എല്ലാ ബാങ്കുകളുമായുള്ള പ്രത്യേക ഗ്രൂപ്പുണ്ട്. പണം നഷ്ടമായെന്നു സന്ദേശമെത്തി രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ പോലീസിനെ അറിയിച്ചാല്‍ ഈ ഗ്രൂപ്പിലേക്കു കൈമാറും. തട്ടിപ്പുകാരുടെ കൈവശമെത്തും മുന്‍പ് തടയാനും തിരികെ ലഭിക്കാനും ഇത് സഹായകമായേക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Credit card fraud Kerala police to take action, Thiruvananthapuram, News, Business, Technology, Protection, Bank, Banking, Police, Cheating, Kerala.
Keywords: Credit card fraud Kerala police to take action, Thiruvananthapuram, News, Business, Technology, Protection, Bank, Banking, Police, Cheating, Kerala.