Follow KVARTHA on Google news Follow Us!
ad

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനുള്ള പോലീസ് നീക്കം പൊളിഞ്ഞു

കാസര്‍കോട്: മന്ത്രിയെ തടയാന്‍ ശ്രമിച്ചുവെന്നതിന് പത്രലേഖകര്‍ക്കെതിരെ കേസെടുക്കാനുള്ള പോലീസ് നീക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പൊളിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് കാസര്‍കോട്ട് ഒരു സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി കെ.സി.ജോസഫിനെ കണ്ട് കാസര്‍കോട്ട് പത്രലേഖകര്‍ക്ക് നേരെ പോലീസ് നടത്തിവരുന്ന അക്രമങ്ങളെക്കുറിച്ച് പരാതി അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് അതിന് സമ്മതിക്കാതെ ഉന്തുംതള്ളും നടത്തിയിരുന്നു. പിന്നീട് മന്ത്രിയെ കാസര്‍കോട്ട് ഡിസിസി ഓഫീസിലെത്തിയാണ് മാധ്യപ്രവര്‍ത്തകര്‍ കണ്ട് പരാതി അറിയിച്ചത്.

പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മന്ത്രിയെ കാണാന്‍ ശ്രമിച്ചപ്പോള്‍ ഉന്തും തള്ളും നടത്തിയ പോലീസ് ഇതിന്റെ പേരില്‍ മന്ത്രിയെ തടയാന്‍ ശ്രമിച്ചുവെന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കാനുള്ള ഗുഡാലോചന നടത്തിയതായി പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പോലീസിന്റെ ഈ നീക്കം ഡി.ഐ.ജി., എസ്. ശ്രീജിത്ത് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പൊളിക്കുകയായിരുന്നു. പോലീസ് വാഹനത്തില്‍ ഉദ്യോഗസ്ഥരുടെ മക്കളെ സ്‌കൂളുകളിലേക്കും മറ്റും കയറ്റിക്കൊണ്ടുപോകുന്നത് ചിത്രീകരിച്ച് മടങ്ങിയ ഇന്ത്യാവിഷന്‍ വാര്‍ത്താസംഘത്തെ പാറക്കട്ട എസ്പി ഓഫീസിന് സമീപം വെച്ച് പോലീസ് തല്ലിചതച്ചിരുന്നു. ഈ സംഭവത്തില്‍ പോലീസിനെ ആക്രമിച്ചതിനും വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനും പോലീസ് രണ്ട് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 

ഇന്ത്യാവിഷന്‍ ലേഖിക ഫൗസിയ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. ദേശാഭിമാനി ലേഖകന്‍ രാജേഷ് മാങ്ങാടിനെ കെഎപി പോലീസുകാര്‍ മാങ്ങാട് വെച്ച് മര്‍ദ്ദിക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇക്കാര്യങ്ങളെക്കുറിച്ച് മന്ത്രിയെ പരാതി അറിയിക്കാന്‍ ചെന്നതിന്റെ പേരിലാണ് മന്ത്രിയെ തടഞ്ഞുവെന്ന് വരുത്തി തീര്‍ത്ത് മറ്റൊരു കള്ളക്കേസും കൂടി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തലത്തില്‍ ഗൂഡാലോചന നടന്നത്. മന്ത്രിയെ പരാതി അറിയിക്കാന്‍ ചെല്ലുന്നത് പോലും മന്ത്രിയെ തടയാനാണെന്ന് വരുത്തി തീര്‍ക്കുന്ന പോലീസ് നടപടി വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡി.വൈ.എസ്.പിയോട് ഡി.ഐ.ജി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: attack, Case, Deshabhimani, India Vision, Journalist, Kasaragod, Kerala, Police



Post a Comment