Follow KVARTHA on Google news Follow Us!
ad

കവളപ്പാറയില്‍ നിന്നും മല കുത്തിയൊഴുകി വന്നപ്പോള്‍ പ്രകാശനും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഇനി ഒരു ജീവിതം ഉണ്ടാവില്ലെന്ന് കരുതിയതായും പ്രകാശന്‍

കവളപ്പാറയില്‍ നിന്നും മല കുത്തിയൊഴുകി വന്നപ്പോള്‍Malappuram, News, Rain, Trending, Kerala,
മലപ്പുറം: (www.kvartha.com 13.08.2019) കവളപ്പാറയില്‍ നിന്നും മല കുത്തിയൊഴുകി വന്നപ്പോള്‍ ചീരോളി പ്രകാശനും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇനി ഒരു ജീവിതം ഉണ്ടാവില്ലെന്നാണ് കരുതിയത്. ഉരുള്‍ പൊട്ടലില്‍ വീട് മുഴുവന്‍ മണ്ണിലാണ്ട് പോയി.

കാണാതായപ്പോള്‍ മരിച്ചുപോയവരുടെ പട്ടികയിലായിരുന്നു തന്നെയും കുടുംബത്തേയും ഉള്‍പ്പെടുത്തിയത്. അവിടെ നിന്നാണ് താന്‍ ജീവനോടെയുണ്ടെന്ന് പ്രകാശന്‍ പഞ്ചായത്ത് മെമ്പറോട് വിളിച്ചുപറയുന്നത്.

Escaped man response from Kavalappara landslide, Malappuram, News, Rain, Trending, Kerala

ഉരുള്‍പൊട്ടിലിനെ കുറിച്ച് പ്രകാശന്റെ വാക്കുകള്‍;

''ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ വീട്ടിലായിരുന്നു. ഒരു ഇരമ്പമായിരുന്നു. വെള്ളവും ചെളിയും അടിച്ചു കയറുവായിരുന്നു. ആ സമയത്ത് ഞാന്‍ കിടന്നുറങ്ങുവായിരുന്നു. കുട്ടികള്‍ മാത്രമാണ് ഉണര്‍ന്നെഴുന്നേറ്റിരുന്നത്.

കുട്ടികള്‍ ഉറക്കെ കരയുന്ന ഒച്ച കേട്ട് ഞാനെഴുന്നേറ്റോടി വന്നു. വീടിനുള്ളില്‍ മൊത്തം ഇരുട്ടായി. അയല്‍വാസികള്‍ അടുക്കള വഴി ഇറങ്ങി ഓടിക്കോ എന്ന് പറയുന്നത് കേട്ട് ഇറങ്ങി ഓടിയതാണ്'', ഓര്‍ക്കുമ്പോള്‍ ഇപ്പോഴും പ്രകാശന് ഉള്ളു കിടുങ്ങും.

''അന്ന് രാത്രി ഒരു സുഹൃത്തിന്റെ വീട്ടില്‍ കിടന്നു. പിറ്റേന്ന് രാവിലെ പൂളപ്പാടം ക്യാംപില്‍ വന്നു. എന്റെ ജ്യേഷ്ഠനെയും അനിയനെയും കാണാനില്ലായിരുന്നു. അവരുടെ കുട്ടികളെയടക്കം കൂട്ടി ഞാന്‍ ജ്യേഷ്ഠന്റെ മൂത്ത മോളുടെ വീട്ടില്‍ പോയി. അവിടെ സൗകര്യങ്ങള്‍ കുറവായപ്പോള്‍ പിന്നിങ്ങോട്ട് വേറെ ക്യാംപിലേക്ക് മാറിയതാ'', പറയുന്നിതിനിടയിലും പ്രകാശന്റെ കണ്ണ് നിറഞ്ഞൊഴുകി. ഒടുവില്‍ പൊട്ടിക്കരഞ്ഞു.

രക്ഷപ്പെട്ടെന്ന ആശ്വാസമില്ല ഉള്ളില്‍ പ്രകാശന്. അദ്ദേഹത്തിന്റെ ജ്യേഷ്ഠനെയും അനിയനെയും, അനിയന്റെ ഭാര്യയെയും കാണാനില്ല. അവരുടെ വിവരമൊന്നുമില്ല. വീടും മണ്ണ് മൂടിപ്പോയി.

കോട്ടയത്താണ് പ്രകാശനും കുടുംബവും താമസിക്കുന്നത്. ഒരു ദിവസത്തേക്ക് കവളപ്പാറയിലേക്ക് വന്നതായിരുന്നു അവര്‍. ''ഞാനൊരു ദിവസത്തേക്ക് വന്നതാ. കോട്ടയത്തേക്ക് തിരികെപ്പോകാന്‍ പറ്റാതായതുകൊണ്ടാണ് വീട്ടിലേക്ക് വന്നത്. അതുകൊണ്ട് ഈ കുട്ടികളെങ്കിലും രക്ഷപ്പെട്ടു. അതല്ലെങ്കില്‍ അതുമില്ല'', പ്രകാശന് വിങ്ങലടക്കാനാകുന്നില്ല.

ഉരുള്‍പൊട്ടല്‍ സാധ്യത ആരും മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് പ്രകാശനും കുടുംബവും ക്യാംപിലുള്ളവരും പറയുന്നു. പ്രകാശന്‍ കഴിയുന്ന ക്യാംപിലെ പലരുടെയും ബന്ധുക്കളും ഉറ്റവരും എവിടെയെന്നറിയില്ല. കണ്ണീരോടെ കാത്തിരിക്കുകയാണവര്‍. മൃതദേഹങ്ങളെങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കിലെന്ന പ്രാര്‍ത്ഥന മാത്രം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Escaped man response from Kavalappara landslide, Malappuram, News, Rain, Trending, Kerala.