Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിയുമായി കശപിശ; നവ്‌ജോത് സിംഗ് സിദ്ദു മന്ത്രിസ്ഥാനം രാജി വച്ചു

മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള കശപിശയെ തുടര്‍ന്ന് പഞ്ചാബ് മന്ത്രിയും മുന്‍News, Politics, Resignation, Congress, BJP, Twitter, Allegation, Lok Sabha, Election, National
അമൃത്സര്‍: (www.kvartha.com 14.07.2019) മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള കശപിശയെ തുടര്‍ന്ന് പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജോത് സിംഗ് സിദ്ദു മന്ത്രിസ്ഥാനം രാജി വച്ചു. ഞായറാഴ്ച രാവിലെ ട്വിറ്ററിലൂടെയാണ് 55കാരനായ സിദ്ദു തന്റെ രാജിക്കാര്യം പൊതുജനങ്ങളെ അറിയിച്ചത്. ഇതിനു മുമ്പും സിദ്ദു രാജിവെക്കുന്നുവെന്ന് കാട്ടി കോണ്‍ഗ്രസ് പ്രസിഡന്റിനും മുഖ്യമന്ത്രിക്കും കത്തെഴുതിയിരുന്നുവെങ്കിലും പിന്നീട് തീരുമാനത്തില്‍ നിന്നും പിന്തിരിഞ്ഞിരുന്നു.

ലോക്‌സഭാ തെരഞ്ഞടുപ്പിന് തൊട്ടുപിന്നാലെ പരാജയത്തിന്റെ ഉത്തരവാദിത്തം ചുമത്തി സിദ്ദുവിനെ തദ്ദേശഭരണവകുപ്പിന്റെ ചുമതലയില്‍ നിന്ന് മുഖ്യമന്ത്രി ഒഴിവാക്കിയിരുന്നു. ഇതും മറ്റു ചില പടല പിണക്കങ്ങളുമാണ് രാജിക്ക് കാരണമെന്നാണ് അറിയാന്‍ കഴിയുന്നത്.

Navjot Singh Sidhu resigns from the Punjab Cabinet, News, Politics, Resignation, Congress, BJP, Twitter, Allegation, Lok Sabha, Election, National

പഞ്ചാബിലെ നഗരമേഖലയില്‍ വോട്ട് കുറഞ്ഞതിന് കാരണം തദ്ദേശഭരണവകുപ്പ് സിദ്ദു കൃത്യമായി കൈകാര്യം ചെയ്യാത്തതിനെത്തുടര്‍ന്നാണെന്ന് അമരീന്ദര്‍ സിംഗ് നേരത്തേ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജൂണില്‍ തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് സിദ്ദു വിട്ടു നിന്നിരുന്നു.

പാര്‍ട്ടിയ്ക്ക് തിരിച്ചടിയേറ്റതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി തന്റെ തലയില്‍ മാത്രം കെട്ടി വയ്ക്കുകയാണെന്ന് ആരോപിച്ചാണ് സിദ്ദു തുടര്‍ച്ചയായി മന്ത്രിസഭാ യോഗങ്ങളില്‍ നിന്നും വിട്ടു നിന്നത്. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ അതേസമയത്ത് ഫേസ്ബുക്കില്‍ ലൈവ് ചെയ്ത് സിദ്ദു പ്രതിഷേധമറിയിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് സിദ്ദുവിനെ പ്രധാനപ്പെട്ട വകുപ്പിന്റെ ചുമതലയില്‍ നിന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പുറത്താക്കിയത്. പിന്നീട് ഊര്‍ജവകുപ്പിന്റെ ചുമതലയാണ് സിദ്ദുവിന് നല്‍കിയത്. പക്ഷേ വകുപ്പില്‍ പ്രധാന ചുമതലകളൊന്നും നിര്‍വഹിക്കാന്‍ സിദ്ദു തയ്യാറായില്ല.

തെരഞ്ഞടുപ്പ് കാലത്തുടനീളം അമരീന്ദര്‍ സിംഗ് - നവജ്യോത് സിംഗ് സിദ്ദു പോര് കോണ്‍ഗ്രസിനെ അലട്ടിയിരുന്നു. തന്റെ ഭാര്യ നവ്‌ജ്യോത് കൗറിന് സീറ്റ് നല്‍കാതിരിക്കാന്‍ അമരീന്ദര്‍ സിംഗ് ഇടപെട്ടെന്നുവരെ സിദ്ദു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ 20 ദിവസത്തോളം തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം പങ്കെടുക്കാതിരിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടു പിന്നാലെ തോല്‍വിയില്‍ സിദ്ദുവിന് ഉത്തരവാദിത്തമുണ്ടെന്ന് തുറന്നടിച്ച അമരീന്ദര്‍ സിംഗ്, ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ സിദ്ദു പാകിസ്ഥാനിലേക്ക് പോയത് തിരിച്ചടിയായെന്നും പറഞ്ഞു. സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെക്കുറിച്ചുള്ള സിദ്ദുവിന്റെ പരാമര്‍ശങ്ങള്‍ വോട്ട് കുറച്ചെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു.

എന്നാല്‍ ഇതിന് മറുപടിയായി, ചിലര്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടത്തുകയാണെന്നും, വോട്ട് കുറഞ്ഞതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ മാത്രം കെട്ടിവയ്ക്കുകയാണെന്നും സിദ്ദു തിരിച്ചടിച്ചു.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വച്ച് പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്‌വയെ ആലിംഗനം ചെയ്ത സിദ്ദുവിന്റെ നടപടിക്കെതിരെ അമരീന്ദര്‍ സിംഗ് രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നതുമാണ്. അതിര്‍ത്തിയില്‍ സൈനികര്‍ പാക് തീവ്രവാദി ആക്രമണങ്ങളില്‍ മരിച്ചു വീഴുമ്പോള്‍ ഇത്തരമൊരു നടപടി സിദ്ദുവിന്റെ ഭാഗത്തു നിന്നുണ്ടായത് തെറ്റാണെന്നും അന്ന് അമരീന്ദര്‍ സിംഗ് തുറന്നടിച്ചിരുന്നു.

2017-ലാണ് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നവ്‌ജോത് സിംഗ് സിദ്ദു ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിനെ അമരീന്ദര്‍ സിംഗ് ഉള്‍പ്പടെയുള്ള ഒരു വിഭാഗം നേതാക്കള്‍ അന്ന് തന്നെ ശക്തമായി എതിര്‍ത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയപ്പോള്‍ അന്ന് ഉപമുഖ്യമന്ത്രി പദം വേണമെന്ന് സിദ്ദു ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നു. തുടര്‍ന്ന് ഒരു പ്രധാനപ്പെട്ട വകുപ്പിന്റെ ചുമതല സിദ്ദുവിന് നല്‍കുകയായിരുന്നു. അതാണ് പിന്നീട് മുഖ്യമന്ത്രി എടുത്തു കളഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Navjot Singh Sidhu resigns from the Punjab Cabinet, News, Politics, Resignation, Congress, BJP, Twitter, Allegation, Lok Sabha, Election, National.