കരോലിന (യുഎസ്): (www.kvartha.com 14.06.2019) നിരപരാധികളും നിഷ്‌കളങ്കരുമായ അഞ്ചു പിഞ്ചോമനകളെ ക്രൂരമായി കൊന്ന പിതാവിന് ഒടുവില്‍ കോടതി തൂക്കുകയര്‍ തന്നെ വിധിച്ചു. സൗത്ത് കാരോലിനയിലെ തിമോത്തി ജോണ്‍സിനാണു (37) യുഎസിലെ കോടതി വധശിക്ഷ വിധിച്ചത്.
കൊലപാതക പരമ്പരയില്‍ ഇയാള്‍ കുറ്റക്കാരനാണെന്നു കഴിഞ്ഞ ആഴ്ച കോടതി കണ്ടെത്തിയിരുന്നു. മക്കളെ കൊന്ന മുന്‍ ഭര്‍ത്താവിനോട് ദയ കാണിക്കണമെന്ന യുവതിയുടെ അപേക്ഷ തള്ളിയാണു കോടതി ഇപ്പോള്‍ തൂക്കുകയര്‍ വിധിച്ചിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2014 ഓഗസ്റ്റിലാണ് കൊലപാതകക്കുറ്റത്തിനു തിമോത്തി ജോണ്‍സ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്. ലഹരിക്കടിമയായ ജോണ്‍സ്, ദാമ്പത്യം തകര്‍ന്ന വൈരാഗ്യത്തിലും മുന്‍ ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കുന്നതിനുമാണു മക്കളെ കൊലപ്പെടുത്തിയത് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. മക്കളെ മുന്‍ ഭാര്യ അംബര്‍ കൈസര്‍ക്ക് ഒരിക്കലും കിട്ടരുതെന്നും തിമോത്തി ആഗ്രഹിച്ചിരുന്നു.
അമ്മയുമായി ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നു സംശയിച്ചാണ് ആറു വയസുകാരനായ നഥാനെ കൊന്നതെന്നാണു ജോണ്‍സിന്റെ കുറ്റസമ്മത മൊഴി. പിന്നാലെയാണു മറ്റു മക്കളെയും ഇല്ലാതാക്കാന്‍ അയാള്‍ തീരുമാനിച്ചത്.
എട്ടു വയസുകാരി മെറ, ഏഴുവയസുകാരന്‍ ഇല്ലിയാസ് എന്നിവരെ കഴുത്തു ഞെരിച്ചാണു കൊന്നത്. കഴുത്തു ഞെരിക്കാന്‍ തന്റെ കൈ വലുതായതിനാല്‍ രണ്ടും ഒന്നും വയസുള്ള ഗബ്രിയേല്‍, അബിഗേല്‍ എന്നീ മക്കളെ ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയാണ് കൊന്നതെന്നും ജോണ്‍സ് കോടതിയില്‍ മൊഴി നല്‍കി.
അതേസമയം ജോണ്‍സിനെ തൂക്കുകയറില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ അഭിഭാഷകര്‍ പരമാവധി ശ്രമിച്ചു. നരകതുല്യമായ ബാല്യകാലവും മാതാപിതാക്കളുടെ മാനസിക വൈകല്യവും ജോണിന്റെ സമനില തെറ്റിച്ചെന്നായിരുന്നു അഭിഭാഷകന്റെ വാദം. ജോണിന്റെ മുത്തശ്ശിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. പന്ത്രണ്ടാം വയസ്സില്‍ അവര്‍ ജോണിന്റെ അച്ഛനു ജന്മം നല്‍കി. ജോണിന്റെ അമ്മയ്ക്കു സ്‌കിസോഫ്രീനിയ എന്ന മാനസിക അസുഖമായിരുന്നു. ജോണിനു മൂന്ന് വയസ്സുള്ളപ്പോള്‍ അവര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. വര്‍ഷങ്ങളോളം അവരുടെ ജീവിതം അവിടെയായിരുന്നു.
അച്ഛന്‍ സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്നും ആചാരങ്ങളുടെ പേരില്‍ ശുചിമുറിയില്‍ ചത്ത കോഴിക്കൊപ്പം പൂട്ടിയിട്ടിരുന്നുവെന്നും ജോണിന്റെ അമ്മയുടേതായി ആശുപത്രിയില്‍നിന്നു ലഭിച്ച രേഖകളില്‍ പറയുന്നതായി സാമൂഹിക പ്രവര്‍ത്തകരും അഭിഭാഷകനും കോടതിയെ ബോധിപ്പിച്ചു.
മൂന്ന് തലമുറകളിലായി നടന്നു വന്ന പീഡനം, സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നുള്ള ലൈംഗികാതിക്രമം, മര്‍ദനം, വേശ്യാവൃത്തി, മയക്കുമരുന്ന് ഉപയോഗം, മക്കളോടുള്ള ക്രൂരത എന്നിവ ജോണിന്റെ മാനസികനിലയെ ബാധിച്ചതായും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
കുഞ്ഞുങ്ങളെ ഒന്നൊന്നായി ശ്വാസം മുട്ടിച്ച് കൊന്ന ശേഷം തിമോത്തി പ്ലാസ്റ്റിക് റാപ്പ് ഉപയോഗിച്ച് മൃതശരീരങ്ങള്‍ പൊതിഞ്ഞ് തന്റെ എസ്യുവി കാറില്‍ കൊണ്ടുവച്ചു. അമേരിക്കയുടെ തെക്കുകിഴക്കന്‍ പ്രവിശ്യകളിലൂടെ തുടര്‍ച്ചയായി ഒമ്പതു ദിവസം അലക്ഷ്യമായി വാഹനം ഓടിച്ചു കൊണ്ടിരുന്ന ഇയാള്‍ ഒടുവില്‍ അലബാമയിലെ കാംഡെന്‍ എന്ന സ്ഥലത്തെ മലമുകളില്‍ അഴുകിയ മൃതശരീരങ്ങള്‍ ഉപേക്ഷിച്ചു. തിരിച്ചുള്ള യാത്രയില്‍ സംശയം തോന്നിയ ട്രാഫിക് പോലീസുകാരന്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതോടെയാണ് ക്രൂരമായി കൊലപാതക പരമ്പര ലോകമറിഞ്ഞത്.
'എന്റെ കുഞ്ഞുങ്ങളോട് യാതൊരു വിധത്തിലുള്ള ദയാദാക്ഷിണ്യവും അയാള്‍ കാണിച്ചിരുന്നില്ല. പക്ഷേ അവര്‍ അഞ്ചുപേരും അയാളെ സ്‌നേഹിച്ചിരുന്നു. കുഞ്ഞുങ്ങള്‍ക്കു വേണ്ടിയാണു ഞാനിപ്പോള്‍ സംസാരിക്കുന്നത്..'- അഞ്ച് മക്കളെയും കൊന്ന തിമോത്തിക്കു വധശിക്ഷ നല്‍കരുതെന്നു മുന്‍ ഭാര്യ അംബര്‍ കൈസര്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടപ്പോള്‍ സൗത്ത് കാരലൈന കോടതിയിലുള്ളവര്‍ അമ്പരന്നു.
'എന്റെ കുട്ടികളോട് അദ്ദേഹം ഒരിക്കല്‍ പോലും ദയ കാട്ടിയിട്ടില്ല, എന്നാല്‍, എന്റെ കുട്ടികള്‍ അദ്ദേഹത്തെ ഒരുപാട് സ്‌നേഹിച്ചിരുന്നുവെന്നും എനിക്കുവേണ്ടി അല്ലാതെ കുട്ടികള്‍ക്കു വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്' എന്നുമായിരുന്നു ഭര്‍ത്താവിനെ വെറുതെ വിടാന്‍ അംബര്‍ കൈസര്‍ എന്ന യുവതി കോടതിയില്‍ നല്‍കിയ വിശദീകരണം. വാദം തുടരുന്നതിനിടെ, ജഡ്ജിമാരുടെ എന്ത് വിധിയും അംഗീകരിക്കാന്‍ തയാറാണെന്നും അംബര്‍ പറഞ്ഞിരുന്നു.
അഞ്ച് മക്കളെ കൊന്നതിന് കഴിഞ്ഞ ആഴ്ചയാണ് തിമോത്തി ജോണ്‍സ് ജൂനിയറിനെ കോടതി കുറ്റക്കാരനെന്ന് വിധിച്ചത്. 2014 ആഗസ്റ്റില്‍ ലക്സിംഗ്ടണ്‍ ഹോമിലെ വസതിയില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കേസില്‍ കുട്ടികളുടെ അച്ഛനായ കൊലയാളിക്ക് പരോളില്ലാതെ ജീവപര്യന്തം നല്‍കണോ അതോ വധശിക്ഷ നല്‍കണോ എന്ന കാര്യം പരിഗണിക്കുന്നതിനിടെയാണ് യുവതിയുടെ അപ്രതീക്ഷിത വാദം.
എന്റെ മക്കള്‍ എന്തെല്ലാം അനുഭവിച്ചുവെന്ന് ഞാന്‍ കണ്ടതാണ്. ഒരു അമ്മ എന്ന നിലയില്‍ തനിക്ക് അയാളുടെ മുഖം വലിച്ചു കീറാന്‍ കഴിയുമെങ്കില്‍ ഞാന്‍ അതും ചെയ്യും. അതാണ് എന്റെ ഉള്ളിലെ മാതൃത്വമെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. കേസിന്റെ കാര്യത്തില്‍ ബഹുമാനപ്പെട്ട കോടതി എന്ത് തീരുമാനം എടുത്താലും അതെല്ലാം ഞാന്‍ അംഗീകരിക്കുമെന്നും പ്രോസിക്യൂട്ടര്‍ സൂസന്ന മേയുടെ എതിര്‍വാദത്തിനിടെ യുവതി പറയുകയുണ്ടായി.
ജോണ്‍സിനായി താന്‍ പ്രാര്‍ഥിക്കാറുണ്ടെന്നും വധശിക്ഷയെ വ്യക്തിപരമായി എതിര്‍ക്കുന്നുവെന്നും അംബര്‍ പറഞ്ഞു. ഭര്‍ത്താവുമായുള്ള അഭിപ്രായ ഭിന്നതകളാണ് വിവാഹമോചനമെന്ന തീരുമാനത്തിലേക്കു നയിച്ചത്. വിവാഹമോചന കേസ് നടത്താന്‍ അഭിഭാഷകനെ വയ്ക്കാന്‍ പോലും സാമ്പത്തിക ശേഷിയില്ലായിരുന്നു. ഇതേതുടര്‍ന്ന് കുഞ്ഞുങ്ങളെ നല്ല സാമ്പത്തിക നിലയും കമ്പ്യൂട്ടര്‍ എഞ്ചിനീയറുമായ തിമോത്തിക്കു വിട്ടുകൊടുത്തു. ആഴ്ചയില്‍ ഒരിക്കല്‍ മക്കളെ അയാളുടെ വീട്ടില്‍ചെന്ന് കാണാനും ദിവസവും ഫോണില്‍ വിളിക്കാനുമുള്ള അനുമതിയും നേടി.
വിവാഹമോചനത്തിനുശേഷം മക്കളെ കാണാന്‍ പലപ്പോഴും ജോണ്‍സ് അനുവദിച്ചിരുന്നില്ലെന്നും അംബര്‍ പറയുന്നു. 'മക്കളെ അയാള്‍ക്കൊപ്പം ജീവിക്കാന്‍ വിട്ടതില്‍ ഇപ്പോള്‍ ഖേദിക്കുന്നു. കാണാന്‍ പോകാതിരുന്നതുകൊണ്ട് തനിക്ക് സ്‌നേഹമില്ലെന്ന് അവര്‍ കരുതിക്കാണും. എനിക്കവരെ വേണ്ടെന്ന ചിന്തയോടെയാണ് എന്റെ കുഞ്ഞുങ്ങള്‍ മരിച്ചതെങ്കില്‍, അതെനിക്കു മരണതുല്യമാണ്' കോടതി മുറിയില്‍ അംബര്‍ പൊട്ടിക്കരഞ്ഞു.
'ജോണ്‍സ് നല്ല അച്ഛനായിരുന്നു എന്നാണ് ഞാന്‍ കരുതിയത്, സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലയിലായിരുന്നു അയാള്‍. എന്നെ അയാള്‍ എപ്പോഴും ഉപദ്രവിക്കുമായിരുന്നു. കുട്ടികളുടെ മുന്നില്‍വച്ച് തല്ലുമായിരുന്നു, മുഖത്ത് തുപ്പിയിട്ടുണ്ട്. എന്നെ വെട്ടിമുറിച്ച് കഷണങ്ങളാക്കി പന്നികള്‍ക്കു നല്‍കുമെന്നു പലപ്പോഴായി ഭീഷണിപ്പെടുത്തുമായിരുന്നു' എന്നും അംബര്‍ പറഞ്ഞു.
മകന്‍ നഥാന് അമ്മ എഴുതിയ കത്ത് അവര്‍ കോടതിയില്‍ വായിച്ചു. 'മക്കളേ..നിങ്ങള്‍ മാത്രമാണ് ഈ അമ്മയുടെ ലോകം. നിങ്ങളെ തന്നതില്‍ ദൈവത്തോടു തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്..'. ഇതുവായിച്ചു വിതുമ്പിയ അംബറിനെ കണ്ട് കോടതിമുറിയിലിരുന്ന പലരുടെയും നിയന്ത്രണം വിട്ടെങ്കിലും തിമോത്തി ജോണ്‍സ് കുലുങ്ങിയില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: South Carolina Man Sentenced to Death for Killing His 5 Children, America, News, Court, Crime, Criminal Case, Parents, Children, Murder, Video, World.
Keywords: South Carolina Man Sentenced to Death for Killing His 5 Children, America, News, Court, Crime, Criminal Case, Parents, Children, Murder, Video, World.