തിരുവനന്തപുരം: (www.kvartha.com 07.01.2019) കേന്ദ്രസര്‍ക്കാരിനെതിരെ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന 48 മണിക്കൂര്‍ പൊതുപണിമുടക്ക് സംസ്ഥാന ഖജനാവിന് വരുത്തി വെക്കുന്നത് രണ്ടായിരം കോടി രൂപയുടെ വരുമാന നഷ്ടം. കഴിഞ്ഞ ഹര്‍ത്താലിലും അക്രമങ്ങളിലും വിവിധമേഖലകളിലായി രണ്ടായിരം കോടിയോളം നഷ്ടമുണ്ടായതിന് പിന്നാലെയാണ് ഖജനാവിന് നഷ്ടം വരുത്താന്‍ വീണ്ടുമൊരു പൊതുപണിമുടക്ക് കൂടി വരുന്നത്.
ദേശീയ പണിമുടക്കാണെങ്കിലും കേരളത്തിലായിരിക്കും ഇതിന്റെ അലയൊലികള്‍ കൂടുതല്‍ പ്രകടമാവുക. ഖജനാവിലേക്ക് പണം വരുന്ന ഉത്പാദന മേഖലകളെല്ലാം പണിമുടക്കില്‍ സ്തംഭിക്കും. ഭരണം നടത്തുന്ന ഇടതു മുന്നണിയുടെ എല്ലാ തൊഴിലാളി സംഘനകളും പ്രതിപക്ഷ തൊഴിലാളി സംഘടകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നാലര ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ ഒരു വര്‍ഷത്ത വരുമാനം.
അതനുസരിച്ച് 1232 കോടി രൂപയാണ് ഒരു ദിവസത്തെ വരുമാനം. ഇതില്‍ കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിട്ടി പോലുള്ളവ മാറ്റി നിറുത്തിയാല്‍ നഷ്ടം ആയിരം കോടിയാകും. ഈ കണക്ക് പ്രകാരമാണ് രണ്ട് ദിവസം കൊണ്ട് 2,000 കോടി നഷ്ടപ്പെടുന്നത്.
ഗതാഗതം കൂടി സ്തംഭിക്കുന്നതോടെ അത് ടൂറിസം മേഖലയേയും പ്രതികൂലമായി ബാധിക്കും. സീസണായതിനാല്‍ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വിദേശികള്‍ ധാരാളം ഉണ്ട്. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസുകളും നിലയ്ക്കുന്നതോടെ ഹര്‍ത്താല്‍ പ്രതീതിയാകും. സാധാരണക്കാര്‍ക്ക് പുറത്തിറങ്ങാനാവില്ല.
ഈ മാസം 16 മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ അനിശ്ചിതകാല പണിമുടക്കിന് തൊഴിലാളി സംഘടനകള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിനു പുറമെയാണ് രണ്ടു ദിവസത്തെ പണിമുടക്ക്. മന്ത്രിമാരുടെ ഓഫീസ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കില്ല. സെക്രട്ടേറിയറ്റിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹാജര്‍ 30 ശതമാനത്തിലും താഴെയാകും. ഫയല്‍നീക്കം വീണ്ടും രണ്ടു ദിവസം വൈകും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലയ്ക്കും.
പ്രളയവും ഹര്‍ത്താലുകളും അപഹരിച്ച അധ്യാപന ദിനങ്ങളുടെ കൂട്ടത്തില്‍ രണ്ടു ദിവസം കൂടി നഷ്ടമാകും. പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ദിവസം ക്ലാസ് നഷ്ടപ്പെടും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Nation wide strike; 2000 crore loss for Kerala, Thiruvananthapuram, News, Politics, Trending, Harthal, Kerala.
Keywords: Nation wide strike; 2000 crore loss for Kerala, Thiruvananthapuram, News, Politics, Trending, Harthal, Kerala.