Follow KVARTHA on Google news Follow Us!
ad

രമേശ് ചെന്നിത്തലയ്ക്ക് താലത്തില്‍ വച്ചുകിട്ടിയ സോളാര്‍ സമ്മാനം; അങ്ങനെയുമുണ്ട് രാഷ്ട്രീയം

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പിണറായി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളുടെ ഗുണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും Kerala, Trending, Ramesh Chennithala, Oommen Chandy, Case, Investigates, Congress, Report, CPM, News,
തിരുവനന്തപുരം: (www.kvartha.com 12/10/2017) സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പിണറായി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളുടെ ഗുണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കിട്ടുമോ. അദ്ദേഹത്തിന് ചെറുതല്ലാത്ത ഗുണം കിട്ടുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ സംസാരം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പെടെ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ കുടുങ്ങിയതു മാത്രമല്ല കാരണം. ഭാവിയില്‍ രമേശിന് വെല്ലുവിളി ഉയര്‍ത്താനിടയുള്ള ഐ ഗ്രൂപ്പിലെ ചിലരുംകൂടി സോളാര്‍ കുരുക്കില്‍ പെട്ടതോടെയാണിത്.


എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആണ് ഇതില്‍ പ്രധാനി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു താല്‍പര്യമുള്ള നേതാവും എന്‍ എസ് എസ് നേതൃത്വത്തിന് രമേശിനെക്കാള്‍ പ്രിയങ്കരനുമാണ് വേണുഗോപാല്‍. അദ്ദേഹം സോളാറുമായി ബന്ധപ്പെട്ട ബലാത്സംഗക്കേസില്‍ പ്രതിയാകുന്നത് ചെറിയ ചലനങ്ങളല്ല ഐ ഗ്രൂപ്പില്‍ ഉണ്ടാക്കുന്നത്. രമേശിന് പാര്‍ട്ടിയിലെ രണ്ടു പക്ഷത്തു നിന്നും അടുത്ത കാലത്തെങ്ങും വെല്ലുവിളികളുണ്ടാകില്ല എന്ന് അദ്ദേഹത്തിന്റെ കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും യു ഡി എഫിനെ പ്രതിരോധത്തിലാക്കാന്‍ ഉതകുന്ന രാഷ്ട്രീയ ആയുധമായിക്കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മും സോളാര്‍ റിപോര്‍ട്ടിലെ ശുപാര്‍ശകളില്‍ തീരുമാനമെടുത്തത്. ഇതേ തെരഞ്ഞെടുപ്പുകള്‍ തന്നെയാണ് രമേശിനു മുന്നിലുമുള്ളത്. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് യു ഡി എഫിന് കഴിയുന്നത്ര വലിയ വിജയം കേരളത്തില്‍ നേടിക്കൊടുക്കുക, അത് ചൂണ്ടിക്കാട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുക എന്നീ ലക്ഷ്യങ്ങളിലേക്ക് സോളാര്‍ നടപടികളോടെ രമേശ് കൂടുതല്‍ അടുത്തതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉമ്മന്‍ ചാണ്ടി കെ പി സി സി പ്രസിഡന്റായേക്കാം എന്ന സാധ്യത സമീപ ദിവസങ്ങളില്‍ ശക്തമായി നിലനില്‍ക്കുകയായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടി ഉമ്മന്‍ ചാണ്ടിയുടെ നിയന്ത്രണത്തിലാകുമെന്ന പ്രതീതിയും നിലനിന്നിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ആ ഭീഷണിയും രമേശിനെ വിട്ടുപോയി. സോളാര്‍ വിജിലന്‍സ് കേസില്‍ പ്രതിയാകുന്നതോടെ സംഘടനാ തലത്തില്‍ ഏതെങ്കിലും പുതിയ ചുമതല ഏല്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകില്ല. ഫലത്തില്‍ പാര്‍ട്ടിയില്‍ നിന്നും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടി പുറത്താവുകയും രമേശ് ചെന്നിത്തല കേരളത്തിലെ കോണ്‍ഗ്രസില്‍ ഒന്നാമത്തെ നേതാവായി മാറുകയും ചെയ്യുമെന്ന നിലയിലേക്കാണ് പോക്ക്. അതില്‍ പിണറായിക്കും സി പി എമ്മിനും വിരോധമില്ലെന്നതാണ് മറ്റൊരു രാഷ്ട്രീയ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നത്.

ഉമ്മന്‍ ചാണ്ടിയെന്ന തന്ത്രശാലിയും ജനപ്രിയനുമായ നേതാവ് മുന്‍നിരയില്‍ നിന്ന് മാറേണ്ടി വരുന്നതിന്റെ നേട്ടം തങ്ങള്‍ക്കാകും എന്ന് സി പി എം കണക്കുകൂട്ടുന്നതാണ് കാരണം. രമേശിനെ രാഷ്ട്രീയമായി കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടേണ്ടി വരില്ലത്രേ. അതേസമയം, കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷത്തോളമായി പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചതിനേക്കാള്‍ വലിയ രാഷ്ട്രീയ നേട്ടമാണ് പരോക്ഷമായി പിണറായി സര്‍ക്കാര്‍ അദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Trending, Ramesh Chennithala, Oommen Chandy, Case, Investigates, Congress, Report, CPM, News, Yes, Ramesh also a beneficiary of solar report.