Follow KVARTHA on Google news Follow Us!
ad

ജയിച്ചിട്ടും ജയിക്കാതെ ലീഗ്; സിപിഎമ്മിന് പഠിക്കാന്‍ പുതിയ പാഠങ്ങള്‍ നല്‍കി മുസ്ലിം സമുദായം

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ നേടിയ 23,310 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിന്റെ വിജയം സിപിഎമ്മിന്Thiruvananthapuram, News, Muslims, Muslim-League, UDF, By-election, Vengara; lessons for both League and Left
തിരുവനന്തപുരം: (www.kvartha.com 15.10.2017) വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ നേടിയ 23,310 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിന്റെ വിജയം സിപിഎമ്മിന് പരാജയത്തിലും നല്‍കുന്നത് വിജയലഹരി. 2016 ല്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച 38,057 വോട്ടുകളില്‍ നിന്ന് ഖാദറിന്റെ ഭൂരിപക്ഷത്തിലേക്കുള്ള ദൂരം 14,747 വോട്ടുകളുടേതാണ് എന്നതില്‍ നിന്ന് ലീഗിനു പലതും പഠിക്കാനും ഇടതുമുന്നണിക്കും സിപിഎമ്മിനും അഭിമാനിക്കാനുമുണ്ട്.

അതേസമയം തന്നെ സിപിഎം ഈ തെരഞ്ഞെടുപ്പുഫലത്തില്‍ നിന്നു പഠിക്കേണ്ട സുപ്രധാന പാഠവുമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്നേകാല്‍ വര്‍ഷം പിന്നിട്ട പിണറായി സര്‍ക്കാരിന്റെ പൊലീസില്‍ നിന്ന് മുസ്ലിം സമുദായത്തിന് തിക്തഫലങ്ങള്‍ പലതുമുണ്ടായിട്ടും ഫാസിസത്തിനെതിരായ സിപിഎമ്മിന്റെ നിലപാടില്‍ പ്രതീക്ഷയര്‍പ്പിച്ച് കൂടെ നില്‍ക്കാന്‍ മുസ്ലീങ്ങള്‍ തയ്യാറായിരിക്കുന്നു. അതാണ് ഖാദറിന്റെ ഭൂരിപക്ഷം കുറച്ചതും പി പി ബഷീറിന് ഇത്രയധികം വോട്ടുകള്‍ ലഭിച്ചതും. ബിജെപി നാലാം സ്ഥാനത്തേക്ക് പോയത് കേരളത്തിന്റെ മതേതര മനസ്സിനെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള താക്കീതാണ്. അതിലുമുണ്ട് ഒരുപോലെ ലീഗിനും സിപിഎമ്മിനും പാഠം. മതേതര നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ ലീഗും ഏതെങ്കിലും തരത്തിലുള്ള സംഘ്പരിവാര്‍ പ്രീണന നയമുണ്ടെങ്കില്‍ അത് തിരുത്താന്‍ സിപിഎമ്മും തയ്യാറാകണം.

എസ്ഡിപിഐ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നതിലാണ് ലീഗിനും സിപിഎമ്മിനം പഠിക്കാനുള്ള മൂന്നാമത്തെ പാഠം. മുസ്ലിം സമുദായത്തെ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ നേര്‍ മറുപുറമാക്കാന്‍ ശ്രമിക്കുന്നവരെ കണ്ടില്ലെന്നു നടിക്കരുത് എന്നതാണ് ആ പാഠം. 65,227 വോട്ടുകളാണ് യുഡിഎഫ് നേടിയത്. കഴിഞ്ഞ 41,917 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീറിനും. ബിജെപി സ്ഥാനാര്‍ത്ഥി കെ. ജനചന്ദ്രന് 5728 വോട്ടുളും എസ്ഡിപിഐയ്ക്കും സ്ഥാനാര്‍ത്ഥി നസീര്‍ 8648 വോട്ടുകള്‍ നേടി.

ഇടതുമുന്നണി വേങ്ങരയില്‍ ജയിക്കുമെന്ന് ഒരിക്കലും അവകാശപ്പെട്ടിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ലീഗിന് കനത്ത പ്രഹരമേല്‍പ്പിക്കും എന്നായിരുന്നു അവകാശവാദം. അത് ശരിയായി വന്നിരിക്കുന്നു. 2004 ല്‍ മഞ്ചേരിയിലുണ്ടായ സാഹചര്യമാണ് ഇപ്പോള്‍ വേങ്ങരയില്‍ എന്ന് പറഞ്ഞപ്പോള്‍പ്പോലും അതിന്റെ ഫലം ജയമായിരിക്കും എന്ന് അവകാശപ്പെടാന്‍ സിപിഎം നേതൃത്വം തയ്യാറാകാതിരുന്നത് യാഥാര്‍ത്ഥ്യബോധ്യത്തോടെ ചിന്തിച്ചതുകൊണ്ടാണ്. കാല്‍ക്കീഴിലെ ഓരോ പിടി മണ്ണിലും 2004 ലെ മഞ്ചേരിയും 2006 ലെ കുറ്റിപ്പുറവും 2016 ലെ താനൂരും ഒളിച്ചിരിപ്പുണ്ടെന്ന് ലീഗിനെ താക്കീതു ചെയ്യുന്ന ഫലമാണ് വേങ്ങരയിലേത്. മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിക്ക് ഇനിയുള്ള കാലം സ്വന്തം തട്ടകങ്ങളില്‍പ്പോലും അമിത ആത്മവിശ്വാസം വേണ്ട എന്നാണ് ഇതിന്റെ സൂചന. മുസ്ലിം സമുദായത്തെ ഏതുവിധമൊക്കെയാണ് പിണറായി സര്‍ക്കാരിന്റെ പൊലീസ് ബുദ്ധിമുട്ടിച്ചതെന്നും വിവേചനം കാണിച്ചതെന്നും വേങ്ങര ഫലത്തില്‍ നിന്നുകൊണ്ടൊന്നു ചിന്തിക്കാന്‍ പിണറായും കോടിയേരിയും മറ്റും തയ്യാറായാല്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ അവര്‍ക്കു സാധിക്കും.

പറവൂരില്‍ ലഘുലേഖ വിതരണം ചെയ്തവരെ കടന്നാക്രമിച്ച സംഘപരിവാറുകാര്‍ക്ക് സ്റ്റേഷന്‍ ജാമ്യവും ആക്രമിക്കപ്പെട്ടവര്‍ക്ക് 153 (എ) വകുപ്പ് പ്രകാരം ജയിലും നല്‍കിയ പൊലീസിനെ ഇനിയും കയറൂരി വിടരുതെന്നാണ് വേങ്ങരയുടെ പാഠം. എറണാകുളത്തെ പീസ് ഫൗണ്ടേഷനോട് കാണിച്ച അമിതാവേശം തൃപ്പൂണിത്തുറയിയെ ഘര്‍വാപസി യോഗാകേന്ദ്രത്തോട് കാണിച്ചില്ല എന്നതിലെ വിവേചനവും ഓര്‍ക്കണം. ഷംസുദ്ദീന്‍ പാലത്തിങ്കലിനും കെ പി ശശികലയ്ക്കും ഇരട്ടനീതി നല്‍കിയിട്ടും മു്സ്ലീങ്ങള്‍ സിപിഎമ്മില്‍ പ്രതീക്ഷവയ്ക്കുന്നു എന്നതും ഓര്‍ക്കേണ്ടിവരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, News, Muslims, Muslim-League, UDF, By-election, Vengara; lessons for both League and Left
< !- START disable copy paste -->