തിരുവനന്തപുരം: (www.kvartha.com 19.09.2017) സ്ത്രീപീഡനത്തേക്കുറിച്ച് പ്രമുഖ ടിവി ചാനല്‍ ലേഖിക തയ്യാറാക്കിയ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. പക്ഷേ, റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പീഡനക്കേസിലെ പ്രതികള്‍ക്ക് ലഭിച്ചു. ഇതേത്തുടര്‍ന്ന് ലേഖികയ്ക്ക് ഫോണിലൂടെ വധഭീഷണി. കൂടെ നിന്നവര്‍ ചതിച്ചതുകൊണ്ട് തന്റെ ജീവന് സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ലേഖിക ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെ സംഭവം വിവാദമായി മാറുകയാണ്. സംസ്ഥാന വനിതാ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ട് സ്വന്തം നിലയില്‍ കേസെടുത്തേക്കുമെന്നാണ് സൂചന.
കോഴിക്കോട് ആസ്ഥാനമായ ചാനലിന്റെ എറണാകുളം ബ്യൂറോയിലെ ലേഖികയ്ക്കാണ് ദുരനുഭവമുണ്ടായത്. റിപ്പോര്‍ട്ട് പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നു സംശയിക്കുന്ന വീഡിയോ എഡിറ്ററെ ചാനല്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പക്ഷേ, അതുകൊണ്ടും പ്രശ്‌നം തീര്‍ന്നേക്കില്ല. ചാനലിലെ മറ്റു പലരേയും എതിര്‍കക്ഷികളാക്കി കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ തയ്യാറായേക്കും എന്നതാണ് സ്ഥിതി. സ്വന്തം നിലയില്‍ വനിതാ കമ്മീഷന്‍ കേസെടുത്താല്‍ അതുമായി സഹകരിക്കുമെന്ന് ലേഖിക സഹപ്രവര്‍ത്തകരെ അറിയിച്ചതായാണു വിവരം. ഒരു മാധ്യമ പ്രവര്‍ത്തകയ്ക്കും ഇത്തരമൊരു ദുരനുഭവം ഇനിയുണ്ടാകരുതെന്ന ഉറച്ച നിലപാടിലാണത്രേ ലേഖിക.സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചിട്ടാണ് വിവാദ റിപ്പോര്‍ട്ട് താന്‍ തയ്യാറാക്കിയതെന്ന് ലേഖിക ഫേസ്ബുക് പോസ്റ്റില്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ അത് സംപ്രേഷണം ചെയ്തില്ല. ദിവസങ്ങള്‍ക്കുള്ളിലാണ് വധഭീഷണി ഫോണ്‍വിളികള്‍ ലഭിച്ചുതുടങ്ങിയത്. ഇതേക്കുറിച്ച് ചാനല്‍ അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ വീഡിയോ എഡിറ്ററെ സസ്‌പെന്‍ഡ് ചെയ്ത് പ്രശ്‌നം ഒതുക്കാനുള്ള ശ്രമമാണ് ഉണ്ടായത്.
ബ്യൂറോയിലെയോ ന്യൂസ് ഡെസ്‌കിലെയോ മാനേജ്‌മെന്റിലെയോ ആരെങ്കിലും സ്ത്രീപീഡനക്കേസിലെ പ്രതികള്‍ക്കു വേണ്ടി നിലകൊള്ളുന്നതായി ലേഖികയുടെ ഫേസ്ബുക് പോസ്റ്റില്‍ ആരോപിക്കുന്നില്ല. പക്ഷേ, വധഭീഷണി ലഭിച്ചിട്ടും സ്ഥാപനം ഈ പ്രശ്‌നത്തില്‍ അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ചില്ല എന്ന വികാരം ജീവനക്കാര്‍ക്കിടയില്‍ പൊതുവേയുണ്ട്.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വീഡിയോ എഡിറ്റര്‍ക്ക് പ്രതികളുമായോ അവരുമായി അടുപ്പമുള്ള വേറെ ആരെങ്കിലുമായോ ഉള്ള സൗഹൃദത്തിന്റെ പേരില്‍ സമ്മര്‍ദത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് പൂഴ്ത്തിയതാകാം എന്നാണ് ജീവനക്കാര്‍ക്കിടയിലെ സംസാരം. എന്നാല്‍ റിപ്പോര്‍ട്ട് പ്രതികള്‍ക്ക് ചോര്‍ന്നു കിട്ടിയതും അത് ലേഖികയുടെ ജീവനുതന്നെ ഭീഷണിയായി മാറിയതും സസ്പന്‍ഷനില്‍ അവസാനിപ്പിക്കാവുന്ന കുറ്റമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Also Read: കടലാക്രമണം രൂക്ഷം; പത്തുവീടുകള്‍ തകര്‍ന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Threat, Report, Phone call, Suspension, Threat against TV Channel Reporter.