Follow KVARTHA on Google news Follow Us!
ad

പെണ്‍ജന്മം കാലകറ്റി ഇരുന്നാലെന്താണ് കുഴപ്പം; പുരുഷന്റെ ലൈംഗിക കാഴ്ചപ്പാട് തകര്‍ത്തത് 'യക്ഷി'

ഞാന്‍ മലമ്പുഴയിലേക്ക് എത്രയോ തവണ പഠനയാത്രാസംഘങ്ങളെ നയിച്ച് പോയിട്ടുണ്ട്. മലമ്പുഴ പൂന്തോട്ടവും, റോപ് വേ യാത്രയും Kookanam-Rahman, Article, Women, Malampuzha, Yakshi, Statue, Kerala, Tour.
കൂക്കാനം റഹ് മാന്‍

(www.kvartha.com 24.09.2016) ഞാന്‍ മലമ്പുഴയിലേക്ക് എത്രയോ തവണ പഠനയാത്രാസംഘങ്ങളെ നയിച്ച് പോയിട്ടുണ്ട്. മലമ്പുഴ പൂന്തോട്ടവും, റോപ് വേ യാത്രയും ആസ്വദിച്ചു കഴിഞ്ഞാല്‍ പിന്നെ ആകാംക്ഷയോടെ ചെല്ലുക യക്ഷിയുടെ അടുത്തേക്കാണ്. പഠനയാത്രാ സംഘത്തിലെ സ്ത്രീകളില്‍ പലരും കണ്ണുപൊത്തും, ചിലര്‍ കാണാതെ മാറി നില്‍ക്കും, ചില ആണ്‍പിള്ളേര്‍ താണും ചെരിഞ്ഞും നോക്കി ആസ്വദിക്കും. കാനായി കുഞ്ഞിരാമനെന്ന പ്രശസ്ത ശില്പി 'യക്ഷി' യെ സൃഷ്ടിക്കുമ്പോള്‍ സ്ത്രീയുടെ നഗ്നത പ്രദര്‍ശിപ്പിക്കാനുള്ള ഒരു മാധ്യമം എന്ന നിലയിലല്ല കണ്ടത്. യക്ഷിയെന്നാല്‍ അതിഭയങ്കരമായ ശക്തിയുടെ പ്രതീകമാണ്. കാമാവേശത്തിന്റെ അടയാളമാണ്. 'അവള്‍ യക്ഷിയെപോലെയാണെന്ന്' ചില സ്ത്രീകളെ വിവക്ഷിക്കാറുണ്ട്. സ്വതന്ത്രമായി സഞ്ചരിക്കുകയും ഇടപെടുകയും ചെയ്യുന്ന സ്തീകളെയാണ് അങ്ങിനെ പറയപ്പെടുന്നത്.

രാത്രിയുടെ അന്ത്യയാമങ്ങളില്‍ പോലും നിര്‍ഭയം എവിടെയും സഞ്ചരിക്കാന്‍ മടിയില്ലാത്തവരാണ് വേശ്യകള്‍. പുരുഷന്റെ ബലാല്‍ക്കാരത്തെ അവള്‍ക്ക് ഭയമില്ല. യക്ഷിയുടെ സ്വഭാവമാണവള്‍ക്ക് എന്ന് പറയാറുണ്ട്. കാനായിയുടെ യക്ഷി നല്‍കുന്ന സന്ദേശം വേറിട്ട ഒന്നാണ് സ്ത്രീ രൂപങ്ങളെല്ലാം വിധേയത്വമുള്ളതും, പുരുഷനെ ആഹ്ലാദിപ്പിക്കുന്ന രൂപ ലാവണ്യമുള്ളതുമായിരുന്നു. അതിനു കടകവിരുദ്ധമായി സ്ത്രീക്ക് ഭയപ്പെടുത്തും വിധമുള്ള ഭാവങ്ങള്‍ ഉണ്ടെന്നും, അവള്‍ക്കും പുരുഷനെപോലെ തന്നെ സ്വതന്ത്രമായി എങ്ങിനെയും ഇരിക്കാമെന്നും തെളിയിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീയുടെ മേല്‍ പുരുഷന്‍ പലനിയന്ത്രണങ്ങളും അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. ഇരിക്കാനും വസ്ത്രമണിയാനും ഭാവങ്ങള്‍ പ്രകടിപ്പിക്കാനും ചില നിയമങ്ങള്‍ അവള്‍ക്കായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ആ ചിന്തയുടെ അടിവേരു പിഴുതെറിയാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് കാനായി ഇതിലൂടെ നടത്തിയിരിക്കുന്നത്. സ്വന്തം ശരീരം എങ്ങിനെ ചലിപ്പിക്കണമെന്നും, എന്തു ചെയ്യണമെന്നും സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അധികാരം പുരുഷന്മാരേ പോലെ തന്നെ സ്ത്രീകള്‍ക്കുമുണ്ട്. യക്ഷിയുടെ കാലകത്തിയുള്ള ഇരുത്തം, ലൈംഗികതയ്ക്കു വേണ്ടി പുരുഷനെ ആകര്‍ഷിക്കാന്‍ വേണ്ടിയുള്ളതല്ലയെന്നത് തര്‍ക്കമറ്റ കാര്യമാണ്. പുരുഷന്‍ ആഗ്രഹിക്കുമ്പോഴൊക്കെ ലൈംഗികതയ്ക്ക് തയ്യാറാവേണ്ടവളാണ് സ്ത്രീയെന്നാണ് പുരുഷ താല്‍പര്യം. ഇവിടെ യക്ഷി നഗ്നയാണ്. പക്ഷേ ആ രൂപ ഭാവം പുരുഷനെ ആകര്‍ഷിക്കുകയല്ല, മറിച്ച് ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. സ്ത്രീക്ക് ഇങ്ങിനെയും ഒരു ഭാവമുണ്ടെന്നും, അവളെ ലൈംഗിക ഉപകരണമായിട്ട് മാത്രം കരുതുന്ന പുരുഷന്മാരെ ഭയചകിതരാക്കി മാറ്റി നിര്‍ത്താനും അവള്‍ക്കാവുമെന്ന് യക്ഷിയിലൂടെ കാനായി വിളംബരം ചെയ്യുകയാണ്.

സ്ത്രീ സമത്വവും, സ്ത്രീ സ്വാതന്ത്ര്യവും ആവോളം അനുവദിച്ചു കിട്ടിയ നാടാണ് കേരളം. സമൂഹം അനുവദിച്ചു നല്‍കിയ സ്വാതന്ത്ര്യം അനുഭവ ഭേദ്യമാക്കുന്നതില്‍ സ്ത്രീകള്‍ പിന്നോട്ടല്ലേയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. 1969 ലാണ് കാനായി 'യക്ഷി' യെന്ന നഗ്ന ശില്പം പ്രദര്‍ശനത്തിനൊരുക്കിയത്. പെണ്ണിന് ഇങ്ങിനെയൊക്കെ ഇരിക്കാമെന്ന് ഭാവനാസൃഷ്ടി നടത്തിയ ഒരു കലാരൂപമായിരുന്നു അത്. പക്ഷേ ഇരിക്കാന്‍ അധികാരം കിട്ടിയ കസേരയില്‍ പോലും അന്തസ്സായി ഇരിക്കാന്‍ സ്ത്രീക്ക് സാധിക്കുന്നുണ്ടോ എന്ന് കൂടി ഇതൊപ്പം കൂട്ടിവായിക്കണം. മിക്കപ്പോഴും താന്‍ ഈ സ്ഥാനത്തിരിക്കാന്‍ അര്‍ഹയല്ല എന്ന നിലയിലാണ് സ്ത്രീകളുടെ ഇരിപ്പ്. കസേരയില്‍ ഒതുങ്ങിക്കൂടി ഇരിക്കാനാണ് സ്ത്രീക്ക് താല്‍പര്യം. ഇത് കുടുംബാന്തരീക്ഷത്തില്‍ നിന്ന് പഠിച്ചതാവാം അല്ലെങ്കില്‍ പഠിപ്പിച്ചതാവാം ധൈര്യമില്ലായിമയാണ് ഇതിന്റെ പ്രധാന കാരണമായി തോന്നുന്നത്.

ആണുങ്ങള്‍ക്ക് എങ്ങിനെ വേണമെങ്കിലും ഇരിക്കാം. പെണ്ണുങ്ങള്‍ക്ക് അത് പറ്റില്ലായെന്ന് അവരുടെ മനസ്സില്‍ ആരോ കൊത്തിവെച്ചിട്ടുണ്ട്. പുരുഷന് കാലിന്‍ മേല്‍ കാല് വെച്ചോ കാലകത്തിയോ കാല് ചലിപ്പിച്ചോ എങ്ങിനെ വേണമെങ്കിലും സ്വതന്ത്രമായി ഇരിക്കാം. അതേ തസ്തികയില്‍ അതേ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് അത് പോലെ ഇരിക്കാന്‍ പറ്റാത്തതെന്തുകൊണ്ട്? കസേരയില്‍ അടിങ്ങിയെതുങ്ങി കാലടുപ്പിച്ച് വെച്ച് വിടവുകാണാതെ അതിനുമുകളില്‍ ധരിച്ചിക്കുന്ന വസ്ത്രത്തിന്റെ മുകള്‍ ഭാഗം ഇട്ടു മുട്ടിറക്കം വരെ മറച്ചിട്ടേ സ്ത്രീകള്‍ ഇരിക്കൂ. കാലിന്മേല്‍ കാലുകയറ്റിവെയ്ക്കാനോ, കാല് ചലിപ്പിക്കാനോ സ്ത്രീകള്‍ക്ക് ഭയമാണ്. ചില സ്ത്രീകള്‍ കാലുകള്‍ രണ്ടും ഒരുവശത്തേക്ക് ചെരിച്ചുവെച്ചാണ് ഇരിക്കാറ്. ആഫീസുകളില്‍ ചെന്നാല്‍ ഇത്തരം പെണ്ണിരുത്തം നമുക്കുകാണാം.

പെണ്ണിരുത്തം ഇങ്ങിനെയൊക്കെ ഭയമുള്ളതാവാന്‍ കാരണമുണ്ട്. ചെറുപ്പകാലം തൊട്ട് പെണ്‍കുട്ടികളെ വളര്‍ത്തുന്നതില്‍ കാണിക്കുന്ന ചില 'അരുതു'കളാണ് അതിന് നിദാനം. വീടിന്റെ മുന്‍ഭാഗത്തേയോ തുറസ്സായ സ്ഥലങ്ങിലേയോ ഇരിപ്പെല്ലാം സ്ത്രീകള്‍ക്ക് നിഷിദ്ധമാണ്. പെണ്ണ് മലര്‍ന്ന് കിടക്കരുത്, കാലകറ്റിയോ കാലിന്മേല്‍ കാല് കയറ്റിയോ ഇരിക്കരുത്, ഉറക്കെ ചിരിക്കരുത്, തറയില്‍ കാലുരസി നടക്കരുത്, ഇതൊക്കെ നിഷിദ്ധമാക്കപ്പെട്ടതിനാലാണ് ഇന്നും സ്ത്രീകള്‍ക്ക് സ്വതന്ത്രേച്ഛയോടെ മുന്നേറാന്‍ പറ്റാത്തത്. അടങ്ങിയൊതുങ്ങി ജീവിക്കുന്നവളാവണം സ്ത്രീ. അങ്ങനെ അല്ലാത്ത പെണ്ണുങ്ങളെ 'തലതെറിച്ചവള്‍' എന്ന പേരിനര്‍ഹയാക്കി. കുടുംബത്തിന്റെ മാന്യത അളക്കുന്നത് ആ കുടുംബത്തിലെ അടങ്ങിയൊതുങ്ങി ജീവിക്കുന്ന സ്ത്രീകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തിയാണ്. സ്ത്രീയെന്നാല്‍ സൗന്ദര്യജീവിയാണ്. ദുര്‍ബലയാണ്. എല്ലാം അംഗികരിക്കപ്പെടേണ്ടവളാണ്. എന്നാല്‍ പുരുഷന്‍ കരുത്തിന്റേയും അധ്വാനത്തിന്റെയും അടയാളമാണ്. പുരുഷന്‍ കല്പിക്കേണ്ടവനാണ്. സ്ത്രീ അനുസരിക്കേണ്ടവളാണ്, ഇതൊക്കെയാണ് സമൂഹത്തിന്റെ കാഴ്ചപ്പാട്.

ഇത്തരം കാഴ്ചപ്പാടുകളോടുള്ള വെല്ലുവിളിയാണ് കാനായിയുടെ യക്ഷി ശില്‍പം. ഒരുപാട് നഗ്ന ശില്‍പങ്ങള്‍ നാടൊട്ടുക്കും നമുക്കു കാണാം. എന്നിട്ടുമെന്തേ കാനായിയുടെ യക്ഷി ശില്പം വിമര്‍ശനത്തിന് വിധേയമായി? മലയാളി പെണ്മയുടെ ഭാവങ്ങള്‍ക്കപ്പുറത്താണ് ഈ ശില്പ സന്ദേശം. കേരളീയ പുരുഷന്‍ നൂറ്റാണ്ടുകളായി രൂപികരിച്ചു നിര്‍മ്മിച്ച ലൈംഗികതയിലും, ശരീരത്തിലും അടക്കവും ഒതുക്കവുമുള്ള സ്ത്രീയെന്ന ബിംബത്തെ ഇവിടെ തകര്‍ക്കുകയാണ്. അത് ഉള്‍ക്കൊള്ളാന്‍ കേരളീയരായ സ്ത്രീ പുരുഷന്മാര്‍ അവരുടെ മനസ്സ് ഇതേവരെ പാകപ്പെടുത്തിയിട്ടില്ല. പുരുഷന്റെ സ്ത്രീയെക്കുറിച്ചുള്ള ധാരണകളില്‍ പലതും മാറ്റപ്പെടേണ്ടതുണ്ട്. സൗന്ദര്യത്തിനപ്പുറം സ്ത്രീക്ക് പുരുഷന്മാരെ പോലെ തന്നെ സമൂഹത്തില്‍ ഇടപെടാന്‍ അവസരമുണ്ടാവണം. അതിന് അതിര്‍ വരമ്പുകള്‍ പാടില്ല. ലൈംഗികാവയവ വ്യത്യാസമല്ലാതെ ബുദ്ധിയിലും, ധൈര്യത്തിലും, ചിന്തയിലും പുരുഷനൊപ്പം നില്‍ക്കുന്നവളാണ് സ്ത്രീ. ലാളിത്യം എന്നത് ചെയ്യുന്ന പ്രവര്‍ത്തിയിലല്ല, മനസ്സിലാണ് ഉണ്ടാവേണ്ടത്.

കൃത്യനിര്‍വ്വഹണങ്ങളും അതോടനുബന്ധിച്ചുള്ള ശാരീരിക ചലനങ്ങളും പുരുഷനെ പോലെ തന്നെ സ്ത്രീകള്‍ക്കും അര്‍ഹതപ്പെട്ടതാണ്. സ്ത്രീയായതിനാല്‍ പുരുഷനെപ്പോലെയോ, പുരുഷനൊപ്പമോ ഇരിക്കാനും, നടക്കാനും, ഇടപെടാനും അനുവദിക്കരുതെന്ന സമൂഹ കാഴ്ചപ്പാട് മാറ്റിയെടുത്തേ പറ്റൂ... സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള പ്രസംഗങ്ങളും, പ്രമേയങ്ങളും പ്രകടനങ്ങളും തല്‍സമയം കൊണ്ടവസാനിക്കുകയാണ്. കാണാനും, ചര്‍ച്ച ചെയ്യാനും, വിമര്‍ശിക്കാനും കാനായി കരിങ്കല്ലില്‍ തീര്‍ത്ത നഗ്ന സ്ത്രീ ശില്പം അരനൂറ്റാണ്ട് കഴിഞ്ഞിട്ടും മലമ്പുഴയില്‍ നിവര്‍ന്നിരിക്കുകയാണ്. ഈയൊരു സൃഷ്ടിയെ അതിന്റെ പുറമേ കണ്ട് ക്ഷോഭിക്കുന്നതിന് പകരം ഉള്‍ക്കാമ്പിലേക്ക് ചെന്ന് ആശയങ്ങള്‍ക്ക് രൂപം നല്‍കുകയും അതിന്റെ നന്മകളിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്യണം. അപ്പോള്‍ മാത്രമെ ശില്പത്തോടുള്ള മനോഭാവത്തേയും ശില്പി കാണിച്ച സന്ദേശത്തേയും ഉള്‍ക്കൊള്ളാന്‍ കഴിയൂ...

 Kookanam-Rahman, Article, Women, Malampuzha, Yakshi, Statue, Kerala, Tour.


Keywords: Kookanam-Rahman, Article, Women, Malampuzha, Yakshi, Statue, Kerala, Tour.