(KVARTHA) തീ തുപ്പും വെന്തുരുകും യുദ്ധപെരുമഴ തീമഴ
യുദ്ധം ചെയ്തവനോ പോരാളി ?
മരിച്ചുവീണവൻ നിരപരാധി?
മരിച്ചവർക്കിവിടെ അന്ത്യ കൂദാശയില്ല
വായ്ക്കരിയിടാനും പുഷ്പചക്രം
ചാർത്താനും പൊതിയാനുമാളില്ല.
അവർക്കുവേണ്ടി കരയാൻ പ്രാർത്ഥിക്കാനാരുമില്ല
ചീഞ്ഞളിഞ്ഞ് പുഴുവരിക്കാതെ
ആറടി മണ്ണിലലിഞ്ഞാൽ ഭാഗ്യം
ഒരൊറ്റ സ്ഫോടനത്തിൽ ആറായിരം പേർ
മരിക്കണമെന്നവർ ആഗ്രഹിച്ചത്രേ
കുറ്റവാളിയോ നിരപരാധിയോ
എന്നറിയണമെന്നില്ല, ചിന്തിക്കാൻ നേരമില്ല.
മരിക്കാതെ പോയവർ ഭാഗ്യശാലികളോ ?
മുറിവേറ്റ അംഗഹീനർ ജീവചവങ്ങൾ നിർഭാഗ്യർ
വീണ്ടുപോയവർ മരിച്ചവരുടെ കൈകളിൽ
ആശ്വാസം കണ്ടെത്തുന്നതുപോലെ
ഇരുളിൽ സ്ഫോടന വെളിച്ചത്തിൽ
പ്രതീക്ഷ കണ്ടെത്തുന്നതെങ്ങനെ ?
തീച്ചൂട് നിറഞ്ഞ ഈ സന്ധ്യയിൽ
ഞാനെൻ്റെ നഷ്ടലോകത്തിൻ്റെ
തപ്ത നിശ്വാസങ്ങളെ കോർക്കാം
അതുകൊണ്ട് കഴിയുമെനിക്കിന്നും
ഏറ്റവും നഷ്ടസ്വപ്നങ്ങളെ വാർത്തെടുക്കാൻ
ആയുധപ്പുരകളിൽ ആണവായുധം
യുദ്ധഭൂമിയിൽ ആയുധപ്പെരുമഴ തീമഴ
കാലമേ ... കാലമേ.. നീ ചൊൽക
മാനവഹൃദയങ്ങൾ ദേവാലയമാകുമോ ?
വെടിയൊച്ചയിൽ ക്ഷേത്ര വാതിലുകളടഞ്ഞു
പള്ളിമുറ്റത്തെ കൽക്കുരിശു ചരിഞ്ഞു
ഒരിക്കലും കണ്ണുതുറക്കാത്ത ദൈവങ്ങളെ
തോരാത്ത കണ്ണീരിറ്റ് പ്രാർത്ഥിക്കുന്നവരെ
കാണാത്ത നിങ്ങളല്ലോ ഭാഗ്യം കിട്ടിയവർ
മുറിച്ചു മാറ്റാത്ത കൊട്ടിയടച്ച അതിർത്തികളും
കെട്ടടങ്ങാത്ത അധികാര പ്രമത്തത പെരുകുന്തോറും
യുദ്ധങ്ങളും തുടർന്നുകൊണ്ടേ ഇരിക്കും
യുദ്ധത്തിനോടല്ലേ നിരായുധയുദ്ധം വേണ്ടത്
എന്തേ യുദ്ധത്തിനോട് യുദ്ധം ചെയ്യാൻ
കീശയിൽ ആയുധമില്ലാതെ പോകുന്നത് ?
Keywords: Poem, War, Battle, Conflict, Blast, War rain-rain of fire.