ടെൽ അവീവിൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൻ്റെ ദൃശ്യങ്ങൾ ഇസ്രാഈൽ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇസ്രാഈൽ ദേശീയ സുരക്ഷാ മന്ത്രിക്കെതിരെയും കടുത്ത ഭാഷയിൽ മുദ്രാവാക്യങ്ങൾ ഉയർന്നതായി ഹാരെറ്റ്സ് പത്രം റിപ്പോർട്ട് ചെയ്തു. ടെൽ അവീവ് കൂടാതെ രാജ്യവ്യാപകമായി മറ്റ് 50 ഓളം സ്ഥലങ്ങളിൽ റാലികൾ നടക്കുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു.
ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിൻ്റെ ആദ്യ മാസങ്ങൾ മുതൽ ടെൽ അവീവിലും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം ശനിയാഴ്ച പ്രതിഷേധങ്ങൾ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. ബന്ദികളെ മോചിപ്പിക്കുന്നതിനടക്കം വെടിനിർത്തൽ ചർച്ചകൾ കെയ്‌റോയിൽ നടക്കാനിരിക്കെയാണ് ഏറ്റവും പുതിയ പ്രകടനങ്ങൾ. ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവയുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ.
ഒക്‌ടോബർ ഏഴിന് 1,200-ഓളം പേർ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്‌ത ഹമാസിന്റെ ആക്രമണത്തെത്തുടർന്നാണ് ഇസ്രാഈൽ ഗസ്സയ്‌ക്കെതിരെ ശക്തമായ യുദ്ധം പ്രഖ്യാപിച്ചത്. ബന്ദികളായ നൂറിലധികം പേരെ മോചിപ്പിച്ചെങ്കിലും മറ്റുള്ളവർ ഇപ്പോഴും ഗസ്സയിൽ തടവിലാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ, ഗസ്സയിൽ ഇസ്രാഈൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 33,137 ഫലസ്തീനികൾ കൊല്ലപ്പെടുകയും 75,815 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതിനിടെ, ദമാസ്‌കസിലെ കോൺസുലർ കെട്ടിടങ്ങളിലൊന്നിൽ ഈ ആഴ്ച ആദ്യം നടത്തിയ ആക്രമണത്തിന് ഇറാൻ തിരിച്ചടിക്കുമെന്ന ഭയത്തിനിടയിൽ, ലോകമെമ്പാടുമുള്ള 28 ഇസ്രാഈലി എംബസികൾ അടച്ചുപൂട്ടി. ന്യൂഡൽഹിയിലെ എംബസിയും മുംബൈയിലെ കോൺസുലേറ്റും അടച്ചുപൂട്ടിയവയിൽ പെടുന്നു.
Keywords: News, Malayalam-News, World, Israel-Palestine-War, Thousands of Israelis protest against government, urging captive deal.