ജാൻസി: (www.kvartha.com 30.08.2021) പതിമൂന്നുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ. കൊലപാതക ശേഷം സംശയം തോന്നാതിരിക്കാൻ പട്ടണത്തിലെത്തി നിരവധി ആളുകളെ കണ്ട് സംസാരിച്ച പ്രതിയെ പോസ്റ്റുമോർടം റിപോർട് പുറത്തുവന്ന ശേഷമാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ രണ്ട് വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. ശ്വാസം മുട്ടിച്ചാണ് പ്രതി അമിത് ശുക്ല മകൾ ഖുശി ശുക്ലയെ കൊലപ്പെടുത്തിയതെന്ന് ജാൻസി എസ് എസ് പി ശിവഹരി മീന മാധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ചയാണ് പ്രതി അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ആഗസ്റ്റ് 25നാണ് ഖുശിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല നടക്കുമ്പോൾ ഖുശി വീട്ടിൽ തനിച്ചായിരുന്നു. അമിത് ശുക്ല രണ്ടാമത് വിവാഹം കഴിച്ച ആകാൻശ അവരുടെ മാതാപിതാക്കളെ കാണാനായി പോയിരുന്നു.
താൻ വീട്ടിൽ മടങ്ങിയെത്തുമ്പോൾ കട്ടിലിനടിയിൽ ഖുശിയെ ബോധരഹിതയായി കണ്ടെത്തിയെന്നായിരുന്നു അമിത് ശുക്ലയുടെ മൊഴി. തുടർന്നിയാൾ ഖുശിയെ കമ്യൂണിറ്റി ഹെൽത് സെൻ്ററിൽ എത്തിച്ചുവെങ്കിലും കുട്ടി മരിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. തുടർന്ന് പോസ്റ്റുമോർടത്തിന് ശേഷമാണ് മരണം കൊലപാതകമാണെന്ന് വ്യക്തമാകുന്നത്. കഴുത്തു ഞെരിച്ചാണ് ഖുശിയെ കൊലപ്പെടുത്തിയിയത്. ഖുശിയുടെ ശരീരത്തിൽ കയറിയിരുന്ന് പ്രതി കഴുത്ത് ഞെരിച്ചതിനാൽ വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു.
അമിത് ശുക്ലയുടെ രണ്ടാം ഭാര്യ ആകാൻശയുമായി ഖുശി നിരന്തരം കലഹത്തിലായിരുന്നു. ആകാൻശയ്ക്ക് ആദ്യ വിവാഹത്തിൽ ഖുശിയുടെ പ്രായമുള്ള ഒരു മകളുണ്ട്. ഖുശിയുമായി യാതൊരു വിധത്തിലും ഒത്തുപോകാനാകില്ലെന്ന് ആകാൻശ വ്യക്തമാക്കിയതോടെയാണ് അമിത് ശുക്ല ഖുശിയെ ഒഴിവാക്കാൻ തീരുമാനിച്ചത്. ജാൻസി എസ് എസ് പി ശിവഹരി മീനയാണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചത്. അമിത് ശുക്ലയേയും രണ്ടാം ഭാര്യ ആകാൻശയേയും ഞായറാഴ്ച അറസ്റ്റ് ചെയ്തതായി എസ് എസ് പി അറിയിച്ചു.
SUMMARY: SSP Jhansi said that as per the post-mortem report, Khushi had been killed and her ribs were also found broken.