ഹൈദരാബാദ്: (www.kvartha.com 30.08.2021) തെലങ്കാനയിലുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും അഞ്ച് മരണം. വികരബാദ്, രംഗ റെഢി ജില്ലകളിലുണ്ടായ വിവിധ സംഭവങ്ങളിൽ അഞ്ച് പേർ മരിച്ചു. ഞായറാഴ്ച രാത്രി നവദമ്പതികൾ സഞ്ചരിച്ച കാർ ഒഴുക്കില്പെട്ട് വധുവിനെ അടക്കം അഞ്ച് പേരെ കാണാതായിരുന്നു. തിങ്കളാഴ്ച മർപല്ലിയിലെ തിമ്മപുർ നദിയിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ഇതിൽ നവവധുവിൻ്റെ മൃതദേഹവും ഉൾപ്പെടും. ഒഴുക്കില്പെട്ട കാറിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. വരൻ നവാസ് റെഢിയേയും സഹോദരി രാധമ്മയേയും പ്രദേശവാസികൾ രക്ഷപ്പെടുത്തിയിരുന്നു.
വധു പ്രവേലിക, വധുവിൻ്റെ സഹോദരി ശ്രുതി, കാർ ഡ്രൈവർ രഘുവേന്ദർ റെഢി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആഗസ്ത് 26നായിരുന്നു നവാസിൻ്റേയും പ്രവേലികയുടേയും വിവാഹം. ഞായറാഴ്ച മൊമിൻ പേട്ടിൽ വിവാഹാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു കാർ അപകടത്തില്പെട്ടത്.
രംഗ റെഢി ജില്ലയിലെ ശങ്കരപള്ളി കോതപല്ലി നദിയിൽ മറ്റൊരു കാർ ഞായറാഴ്ച രാത്രി ഒഴുക്കില്പെട്ടു. കാറിലുണ്ടായിരുന്ന എഴുപതുകാരനായ വെങ്കയ്യയുടെ മൃതദേഹം നാട്ടുകാർ കണ്ടെടുത്തു. കാറിലുണ്ടായിരുന്ന മറ്റ് നാലു പേർ നീന്തി രക്ഷപ്പെടുകയായിരുന്നു.
SUMMARY: In a similar incident, a car was washed away in the flood waters in Kothapally stream in Shankarpally mandal of Ranga Reddy district on Sunday night. A 70-year-old man was killed while four others managed to save themselves.