Follow KVARTHA on Google news Follow Us!
ad

മോദി രാജേഷ്, ചോതി രാജേഷ്, മനോജ് താഴെപ്പുരയില്‍; സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചത് നിരവധി പേരെ; കൈക്കലാക്കിയത് 56 ലക്ഷത്തോളം രൂപ; ഒടുവില്‍ പിടിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kannur,News,Cheating,Arrested,Police,Cinema,Kerala,
കണ്ണൂര്‍: (www.kvartha.com 29.06.2021) മോദി രാജേഷ്, ചോതി രാജേഷ്, മനോജ് താഴെപ്പുരയില്‍, ഈ മൂന്ന് യുവാക്കള്‍ സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചത് നിരവധി പേരെ. കൈക്കലാക്കിയത് 56 ലക്ഷത്തോളം രൂപ. ഒടുവില്‍ പിടിയില്‍.

പേരാവൂര്‍ കേന്ദ്രീകരിച്ച് ഈ മൂന്നംഗസംഘം നടത്തിയ സിനിമാ തട്ടിപ്പ് കോഴിക്കോട് ഉള്‍പെടെ മറ്റു ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ ശ്രമം നടത്തി. പണം നഷ്ടപ്പെട്ടവരുടെ പരാതിയെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കേസെടുത്തതോടെയാണ് ഇവരുടെ പദ്ധതി പൊളിഞ്ഞത്. തട്ടിപ്പിലൂടെ നേടിയ പണംകൊണ്ട് ഒരാള്‍ റബര്‍ത്തോട്ടം വാങ്ങുകയും മറ്റൊരാള്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തതായി തട്ടിപ്പുകാരില്‍ ഒരാളുടെ ഓഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്.

Offering chances in cinema and looting money; Finally 3 arrested, Kannur, News, Cheating, Arrested, Police, Cinema, Kerala

ഇതൊക്കെ ഒരു നാടകമാണെന്നും സിനിമ നിര്‍മിക്കലല്ല പണം ഉണ്ടാക്കലാണ് ലക്ഷ്യമെന്നും പ്രതികളിലൊരാള്‍ സുഹൃത്തിനോട് പറയുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ഭരണമുന്നണിയിലെ ഘടകകക്ഷിയില്‍പെട്ട ഒരാളാണ് താനെന്നും ഭാവിയില്‍ എം എല്‍ എ ആവേണ്ട ആളാണെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും കേസില്‍പെട്ട ഒരാള്‍ പറയുന്ന ഓഡിയോയും പുറത്തായി.

പേരാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ കബളിപ്പിക്കലിന് ഇരയായവര്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സമാന അനുഭവങ്ങള്‍ പലരും പുറത്ത് പറയാന്‍ തുടങ്ങിയത്. മാനക്കേടുകൊണ്ട് ഒന്നും വെളിപ്പെടുത്താത്തവരാണ് ഏറെയും.

കൂത്തുപറമ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീഷ്മ കലാസാംസ്‌കാരിക സമിതി പ്രവര്‍ത്തകരായ മോദി രാജേഷ്, ചോതി രാജേഷ്, മനോജ് താഴെപ്പുരയില്‍ എന്നിവര്‍ക്കെതിരെയാണ് വഞ്ചനാക്കുറ്റത്തിന് കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അന്‍പതിലധികം പേരില്‍നിന്നാണ് സംഘം പണം വാങ്ങിയത്.

പ്രതിസ്ഥാനത്തുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെന്നും അന്വേഷണം തുടരുകയാണെന്നും കേസന്വേഷിക്കുന്ന കൂത്തുപറമ്പ് സി ഐ സുനില്‍കുമാര്‍ അറിയിച്ചു. തെളിവുകള്‍ ശേഖരിച്ചു വരികയാണ്.
11 പേരാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇരിട്ടി, പേരാവൂര്‍, മട്ടന്നൂര്‍ ഭാഗങ്ങളിലുള്ള ഒട്ടേറെ പേരില്‍നിന്ന് ഇവര്‍ പണം തട്ടിയതായി പൊലീസ് പറഞ്ഞു. പലരും പരാതി നല്‍കിയിട്ടില്ല.

സിനിമയുടെ പേരില്‍ പണം പിടുങ്ങിയവര്‍ക്കും സിനിമയില്‍ ചാന്‍സ് കിട്ടും എന്നറിഞ്ഞപ്പോള്‍ ഒന്നും ആലോചിക്കാതെ പണം നല്‍കിയവര്‍ക്കും സിനിമയെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഒട്ടേറെ പേര്‍ നേരത്തേയും കബളിപ്പിക്കപ്പെട്ടിരുന്നു. പണം തട്ടിയെടുക്കുന്നതിന് പുറമെ, മറ്റു ചൂഷണവും ഇവരുടെ ലക്ഷ്യമാണ്. ഇത്തരത്തില്‍ ചൂഷണത്തിന് ഇരയായവര്‍ ഒട്ടേറെയുണ്ടെങ്കിലും മാനഹാനി ഭയന്ന് ആരും പരാതി നല്‍കാറില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തതിലൂടെ പഴയങ്ങാടി സ്വദേശിയായ ഒരാള്‍ തട്ടിയെടുത്തത് കോടികളാണ്. മൂന്ന് സിനിമകളുടെ പേരിലാണ് ഇയാല്‍ പണം തട്ടിയത്.

കുറേ മുമ്പ് ഷോര്‍ട് ഫിലിം നിര്‍മിക്കുന്നവരുടെ സംഘടന (ഫെഫോ)യുടെ ഭാരവാഹികള്‍ എന്നപേരില്‍ ചിലര്‍ കണ്ണൂരിലെത്തി വാട്‌സ് ആപ് വഴി കുറേ അഭിനയമോഹികളെ വിളിച്ചു ചേര്‍ത്തിരുന്നു. എറണാകുളത്ത് സംസ്ഥാന കണ്‍വെന്‍ഷനും വിളിച്ചു. നാനൂറിലധികം പേര്‍ യോഗത്തിനെത്തി. അംഗത്വഫീസ് എന്ന നിലയില്‍ ഓരോരുത്തരില്‍ നിന്നും 250 രൂപ വീതം പിരിച്ചു. സിനിമാതാരങ്ങളുടെ സംഘടനയായ 'അമ്മ'യെപ്പോലെ ഒരു സംഘടന രൂപവത്കരിക്കുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ അംഗത്വഫീസ് അടച്ചവര്‍ക്ക് റസീറ്റ് പോലും ഇതുവരെ നല്‍കിയിട്ടില്ലെന്ന് ആ യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാള്‍ വെളിപ്പെടുത്തി. ഫീച്ചര്‍ സിനിമ നിര്‍മിക്കുന്നതിന്റെ ഓഹരിയെന്ന പേരിലും വന്‍തോതില്‍ പണം പിരിച്ചു. ഓഹരിക്കായി പണം നല്‍കിയവരും കബളിപ്പിക്കപ്പെട്ടു.

അറിയപ്പെടുന്ന സിനിമാതാരങ്ങളെ ഷൂടിങ് സ്ഥലത്ത് കൊണ്ടുവന്ന് പരിചയപ്പെടുത്തും. അവര്‍ക്ക് പണവും സിനിമാമോഹികളെക്കൊണ്ട് കൊടുപ്പിക്കും. വേങ്ങാട്ടുള്ള ഒരാളുടെ വീട്ടില്‍ വന്ന നടിക്ക് ആ വീട്ടുകാരില്‍ നിന്ന് 25,000 രൂപയാണ് വാങ്ങിക്കൊടുത്തത്. അവിടെ അന്നത്തെ ഷൂടിങ്ങിനുള്ള ഭക്ഷണച്ചെലവും ജനറേറ്റര്‍ വാടകയും നടിയുടെ യാത്രാ ചെലവുമൊക്കെ വാങ്ങി. മകനെ അഭിനയിപ്പിക്കാന്‍ പ്രവാസിമലയാളിയില്‍ നിന്ന് സംഘം ഒരുലക്ഷമാണ് വാങ്ങിയത്. ആദ്യം കുറച്ച് പണം വാങ്ങിയശേഷം ഓരോരോ കാര്യം പറഞ്ഞ് കൂടുതല്‍ പണം ഈടാക്കുന്നതാണ് സംഘത്തിന്റെ രീതി.

വളരെ ആസൂത്രിതമായാണ് തട്ടിപ്പ് നടത്തുന്നത്. സിനിമാ മോഹികളെ പ്രത്യേകിച്ചും കുട്ടികളെ വലയിലാക്കിയശേഷം പേരിന് കൃത്രിമ ഷൂടിങ് നടത്തും. അതിന്റെ ഉദ്ഘാടനം മന്ത്രിമാര്‍, എം എല്‍ എമാര്‍ എന്നിവരെക്കൊണ്ടുപോലും നടത്തും.

പിണറായിക്കാരായ ദമ്പതികളെ കുട്ടികള്‍ക്ക് സിനിമയില്‍ അവസരം തരാമെന്നു പറഞ്ഞാണ് തെറ്റിദ്ധരിപ്പിച്ചത്. രണ്ടുകുട്ടികള്‍ക്കും അഭിനയിക്കാന്‍ അവസരം നല്‍കുന്നതിനായി ഷൂടിങ് സമയത്ത് അവരുടെ ഭക്ഷണച്ചെലവിലേക്കെന്ന് പറഞ്ഞ് 20,000 രൂപ വീതം വാങ്ങി. ദിവസങ്ങള്‍ക്കുശേഷം കുട്ടിയുടെ അച്ഛന്റെ ഫോടോ അയച്ചുകൊടുക്കാന്‍ പറഞ്ഞു. തങ്ങളുടെ അടുത്ത സിനിമയിലെ നായകനാക്കാമെന്നായിരുന്നു വാഗ്ദാനം.

സംഘം ഇതിനായി അഞ്ചുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. അതിന് തയ്യാറാവാത്തതിനെത്തുടര്‍ന്ന് പണം ഒരുലക്ഷമാക്കി കുറച്ചു. പൊലീസ് ഓഫീസറുടെ വേഷമാണ് പറഞ്ഞത്. ഇതിനായി പൊലീസ് ഡ്രസും വാങ്ങിപ്പിച്ചു. രണ്ടുഘട്ടങ്ങളിലായി 50,000 വീതം നല്‍കി.

ഷൂടിങ്ങിനെന്ന് പറഞ്ഞ് പുരളിമലയിലേക്ക് കൊണ്ടുപോയി. പക്ഷേ നടന്നില്ല. ഉടന്‍ അത്യാവശ്യമായി അരലക്ഷംകൂടി വേണമെന്ന് പറഞ്ഞു. മക്കളുടെ കാര്യമായതിനാല്‍ കൊടുക്കേണ്ടിവന്നു. ഓര്‍മയില്‍ എന്ന സിനിമയാണ് ഷൂട് ചെയ്യുന്നത്. അതിനിടെ കടാങ്കോട് മാക്കം എന്ന സീരിയല്‍ ഉടന്‍ തുടങ്ങുമെന്ന് പറഞ്ഞു. അതിനും പണം ആവശ്യപ്പെട്ടു. മൊത്തം നഷ്ടപ്പെട്ടത് 2.75 ലക്ഷം രൂപയാണ്. ഷൂടിങ് നടന്നുമില്ല. കെണിയില്‍ പെട്ട് വഞ്ചിക്കപ്പെട്ടവര്‍ പറയുന്നു.

ബോബന്‍ ആലുംമൂടന്‍ എന്ന നടന്റെ മക്കളായാണ് അഭിനയിപ്പിക്കുകയെന്ന് പറഞ്ഞിരുന്നു. കുറേദിവസം ഒരേ ബംഗാളി പാട്ടുകള്‍ പാടിപ്പിച്ച് സമയം കളഞ്ഞു.

മോദി രാജേഷ് എന്നയാളാണ് പലരോടും പണം വാങ്ങിയതെന്ന് ഇരയാക്കപ്പെട്ടവര്‍ പറയുന്നു. ചിലരെ സമാധാനിപ്പിക്കാന്‍ മുദ്രപ്പത്രത്തില്‍ എഴുതിക്കൊടുത്തു.

അതിനിടെ 'താമരനൂല്‍' എന്ന പടം കോഴിക്കോട്ട് ഷൂട് ചെയ്യുന്നുണ്ടെന്നും കൂടുതല്‍ പേര്‍ക്ക് അവസരമുണ്ടാകുമെന്നും പറഞ്ഞു. അതിന്റെ പേരില്‍ വന്‍ തട്ടിപ്പിന് ഒരുങ്ങുന്നതിനിടെയാണ് പൊലീസ് കേസെടുത്തതെന്ന് വഞ്ചിക്കപ്പെട്ടവര്‍ പറയുന്നു.

Keywords: Offering chances in cinema and looting money; Finally 3 arrested, Kannur, News, Cheating, Arrested, Police, Cinema, Kerala.

Post a Comment