കോവിഡ് നിയന്ത്രണങ്ങൾ ഏറെക്കുറെ നീക്കിയതോടെ രണ്ടുവർഷത്തിന് ശേഷം സഊദി അറേബ്യയിലെ മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറമുകളിൽ ലക്ഷക്കണക്കിന് പേർ സംഗമിച്ചു. തറാവീഹ്, ഖിയാമുല്ലൈൽ തുടങ്ങിയ പ്രത്യേക രാത്രി നിസ്‌കാരങ്ങൾ നിർവഹിച്ചും പ്രാർഥനകൾ കൊണ്ടും അവർ ഈ രാവ് പവിത്രമാക്കി. വളരെ ആത്മീയവും ശാന്തവുമായ അന്തരീക്ഷത്തിൽ രാത്രി ചെലവഴിക്കാൻ വിശ്വാസികൾക്ക് സൗകര്യപ്രദമായി സഊദി അധികൃതർ സൂക്ഷ്മവും കുറ്റമറ്റതുമായ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കിയിരുന്നു.
അബുദബിയിലെ ശെയ്ഖ് സാഇദ് ഗ്രാൻഡ് മസ്‌ജിദിൽ വിവിധ പ്രാർഥനകളിലായി 35,000 ത്തിലധികം വിശ്വാസികൾ പങ്കെടുത്തു. മസ്ജിദ് ഹോൾ, ഇടനാഴികൾ, പൂന്തോട്ട മുറ്റങ്ങൾ എന്നിവ വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. സ്വദേശികളും വിദേശികളും ചടങ്ങുകളിൽ ഒന്നിച്ചു. സുരക്ഷയ്ക്കായി അബുദബി പൊലീസും അരംഗത്തുണ്ടായിരുന്നു.
കേരളത്തിലെ വിവിധ പള്ളികളിലും രാത്രി പ്രാർഥനകളിൽ നിരവധി പേർ പങ്കാളികളായി. മക്കയും മദീനയും കഴിഞ്ഞാൽ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഒരുമിച്ച് കൂടുന്ന മലപ്പുറം സ്വലാത് നഗറിലെ പ്രാർഥന സമ്മേളനത്തിലും പതിനായിരങ്ങൾ പങ്കുകൊണ്ടു. കഴിഞ്ഞ ദിവസം പുലര്‍ചെ മുതല്‍ തന്നെ വിശ്വാസികള്‍ ചെറു സംഘങ്ങളായി സ്വലാത് നഗറിലേക്ക് ഒഴുകിയിരുന്നു. വൈകുന്നേരത്തോടെ പ്രധാന മൈതാനവും മഅദിന്‍ ഗ്രാന്റ് മസ്ജിദും നിറഞ്ഞ് കവിഞ്ഞു. മഗ് രിബ്, ഇശാഅ്, അവ്വാബീന്‍, തസ്ബീഹ്, തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങള്‍ പ്രധാന വേദിയിലും ഗ്രാന്റ് മസ്ജിദിലും വിവിധ ഓഡിറ്റോറിയങ്ങളിലും നടന്നു. കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാർഥനക്കും നേതൃത്വം നല്‍കി.
നിരവധി പുണ്യ സ്ഥലങ്ങളിലേക്കും വിശ്വാസികൾ സന്ദർശനത്തിനെത്തി. റമദാനിലെ അവസാന വെള്ളിയാഴ്ച കൂടിയാണിത്. റമദാൻ വിടപറയുന്നതിന്റെ സങ്കടവുമായാണ് വിശ്വാസികൾ മസ്‌ജിദുകളിൽ ജുമുഅ നിസ്കാരത്തിന് എത്തുക.
Keywords: Saudi Arabia, News, Ramadan, Religion, Muslim, Islam, Masjid, COVID-19, Madina, Abu Dhabi, Kerala, Worshippers mark 27th night of Ramadan.
< !- START disable copy paste -->