മുംബൈ: (www.kvartha.com 31.12.2021) ഒമിക്രോണ്‍ രോഗബാധ വര്‍ധിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പുതുവര്‍ഷാഘോഷങ്ങള്‍ പൂര്‍ണമായും വിലക്കിയ മുംബൈയില്‍ ജനുവരി ഏഴ് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യത്തെ ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി.
മഹാരാഷ്ട്രയിലാണ് ഒമിക്രോണ്‍ ബാധിതന്‍ മരിച്ചത്. നൈജീരിയയില്‍ നിന്നെത്തിയ 52 കാരന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് മരിച്ചത്. വൈറോളജി ഇൻസ്റ്റിറ്റ്യൂടില്‍ നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.എന്നാല്‍, മരണകാരണം കോവിഡ് അല്ലെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ 198 പേര്‍ക്കാണ് വ്യാഴാഴ്ച കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 450 ആയി.
മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച 5,368 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22 മരണം റിപോര്‍ട് ചെയ്തു. മുംബൈയില്‍ വ്യാഴാഴ്ച 3,671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് ഒമിക്രോണ്‍ കേസുകളും കോവിഡ് ബാധയും ഉയരുകയാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 1000 ത്തിന് അടുത്തായി. 961 പേര്‍ക്ക് ഒമിക്രോണ്‍ രോഗം ബാധിച്ചെന്ന് സ്ഥിരീകരിച്ചു. ഡെല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവുമധികം ഒമിക്രോണ്‍ രോഗബാധ റിപോര്‍ട് ചെയ്തിട്ടുളളത്.