ലോക മലയാളികള്‍ ഓണമുണ്ടു. കാസര്‍കോട് ജില്ലയിലെ ഗളിഞ്ചന്‍, ആടി, വേടന്, മാരിതെയ്യങ്ങള്‍ ഓണത്തിന്റെ വരവറിയച്ചു കൊണ്ട് കര്‍ക്കിടകം പതിനെട്ടിനു മുമ്പെത്തെന്നെ തുടി താളത്തിലും, മണിമുഴക്കിമുഴക്കിയും ഐശ്വര്യം വിതച്ചു കടന്നു പോയെങ്കിലും മദ്ധ്യമലബാറില് ഓണപ്പൊട്ടന്മാര് വീട്ടിലെ മൂശേട്ടകളെ തൂത്തെറിയാന്‍ അത്തം തൊട്ട് ഓണം വരെ ഗ്രാമങ്ങള്‍ തോറും നിറഞ്ഞാടി.
തൃശൂരില്‍ പുലിയറങ്ങിയും,തൃക്കാക്കരയിലും,തൃപ്പുണിത്തുറയിലും ഓണ വില്ലു കുലച്ചപ്പോള്‍ കൊല്ലത്തെ പെണ്കൊടികളുടെ സൗന്ദര്യം താളത്തിന് ഈണം ചേര്‍ത്ത തിരുവാതിരക്കളി മോന്തി കുടിച്ചു. ആലപ്പുഴയിലും, കുട്ടനാട്ടും വഞ്ചിപ്പാട്ടു മൂളി കായല്ക്കൂട്ടങ്ങള് ഓണച്ചുവടുവെച്ചു. ആറമുളയില്‍ അരിമാവും ശര്‍ക്കരയും കലക്കി എറുമ്പിന് പോലും ഓണ സദ്യ വിളമ്പിയപ്പോള്‍ തൃക്കരിപ്പൂരില്‍ പൂര്‍വികരായ കുരങ്ങന്മാര് അഥിതികളായി. പ്രവാസി മലയാളികള്‍ ഇനിയും ഓണാഘോഷത്തിന്റെ ആരവങ്ങളില്‍ നിന്നും മുക്തരായിട്ടില്ല. കാഞ്ഞങ്ങാട് കൂര്‍മന്‍ എഴുത്തച്ചന് പ്രഥമ പുരസ്കാരം കഥാകൃത്ത് സുബൈദക്ക് നല്കുന്ന ചടങ്ങ് മഴയെ വെല്ലുവിളിച്ചു കൊണ്ട് നടന്നതടക്കമുള്ള എടുത്തു പറയേണ്ട നിരവധി ഓണ വിശേഷങ്ങള്‍ കൊണ്ട് മലയാളം സമ്പന്നമായി .
ഉത്രാടത്തിന് കല്‍ക്കരി സദ്യ ഒരുക്കി ബി.ജെ.പി.
കൊച്ചിയിലെ കലൂര്‍ ജംഗ്ഷനില്‍ ഉത്രാടദിനത്തില്‍ ഓണത്തപ്പനെ വരവേറ്റത് കല്‍ക്കരി സദ്ധ്യ ഒരുക്കിയാണ്. അഭിനവരാജന് മന്‍മോഹന്‍സിംഗ് ഇന്ത്യയെ വാമനമേധാവിത്വത്തിന് പണയപെടുത്തിയതിന്റെ പ്രതിഷേധമായായിരിക്കണം ബിജെപിയുടെ ഈ കല്‍ക്കരി സദ്യ. രാജ്യം കൈയ്യില്‍ കിട്ടിയപ്പോള്‍ അതില്‍ അഴിമതി വിതച്ച് കല്‍ക്കരി കുഴിച്ചെടുക്കുന്ന മന്‍മോഹന്‍സിംഗ് ഒടുവില്‍ കുറ്റസമ്മതം നടത്തിയിട്ട് എന്ത് കാര്യം. ശോഭനമായ എല്ലാറ്റിനെക്കാളും ശോഭയാര്‍ന്നതാണ് സത്യവിശ്വാസം. അത് കളഞ്ഞു കുളിച്ചവര്‍ക്ക് എങ്ങനെ മാവേലിയുടെ പിന്‍ഗാമികളായ ഭരണ കര്ത്താക്കളാകാനാകും. കള്ളപറയും ചെറു നാഴിയുമില്ലാത്ത പരമമായ സത്യത്തില്‍ കാച്ചിയെടുത്ത പഴമയുടെ തനിമയുറങ്ങുന്ന മലയാളനാടിനെ അയല്‍ സംസ്ഥാനങ്ങള്‍ക്ക് പണയപ്പെയുത്തി നാം ഓണമുണ്ടു. ഓണം കഴിഞ്ഞതോടെ നമ്മുടെ ഖജനാവ് കാലിയായി. അടുത്ത മാസം ശമ്പളം കൊടുക്കണമെങ്കില്‍ കടം കൊള്ളണം.
പറമ്പിലും പാടത്തും കായ്കനികളില്ല. തുമ്പയും മന്ദാരവും ചെത്തിയും പൂക്കുന്നില്ല. വയല്‍പൂക്കളും മുക്കുറ്റിയും നാടു നീങ്ങി. പുതുനെല്ല് കുത്തിയ തവിട്ടരിക്ക് പകരം ആന്ധ്രയിലെ ഐ.ആര്.എട്ട് അരി. കേരളത്തിന്റെ തുമ്പക്കും മുക്കുറ്റിക്കും പകരം തമിഴിനാട് പൂപ്പാടങ്ങളിലെ ജമന്തിയും എന്‍ഡോസള്‍ഫാന്‍ തളിച്ച വാടാര്‍മല്ലിയും, പച്ചക്കറികളും, ശവം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മലിന്‍ കലര്‍ന്ന പാലും നാം ആവോളം കുടിച്ചുന്മത്തരാവുന്നു. പറിച്ചെടുത്ത് മാസങ്ങള്‍ കഴിഞ്ഞാലും വാടാത്ത കറിവേപ്പിലകള്‍ മൃദുലത ഉറപ്പിന് വഴിമാറികൊടുത്ത തക്കാളിയും നേന്ത്രക്കായയും കേരളത്തില്‍ ആധുനിക രോഗങ്ങളുടെ വിത്ത് വിതക്കുന്നു. ഏറ്റവും കൂടുതല്‍ ഷുഗര്‍, പ്രഷര്‍ രോഗികളുടെ നാടായി നാം ആഡ്യത്ത്വമുള്ള രോഗങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി നില്ക്കുന്നു.
അടുത്ത ഓണത്തിനെങ്കിലും നമുക്ക് നമ്മുടെ തൊടിയില്‍ നിര്‍മിച്ച ചേനയും ചേമ്പും വഴുതിനയുമായി ഓണമുണ്ണാം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തുടര്‍ വര്‍ഷങ്ങള്‍ അതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യട്ടെ. കേരളത്തിന്റെ സ്വന്തം രുചിയും സന്തോഷവും കൊച്ചുമക്കള്‍ ആസ്വദിച്ചറിയട്ടെ. ഇപ്പോള്‍ 70 ലക്ഷം കുടുംബങ്ങള്‍ പൂവിടുന്നത് തമിഴ് ഗ്രാമത്തിലെ വിഷം തെളിച്ച പൂക്കള്‍ കൊണ്ടാണ്. 325 ലക്ഷം ജനങ്ങളുള്ള കേരളം 200 കോടിയുടെ മദ്യം ഒറ്റ വലിക്ക് കുടിച്ചു തീര്‍ത്തു. കേരളത്തിലെ ഓണം കൊണ്ട് ഒരുവര്‍ഷം കഴിഞ്ഞുകൂടാനുള്ള വകയുണ്ടാക്കുന്ന ഗ്രാമങ്ങളുണ്ട് തമിഴ്നാട്ടില്‍. ഒരു ദിവസത്തെ മദ്യവില്പനകൊണ്ട് മദ്യവര്‍ജന സംഘടനയായ കോണ്‍ഗ്രസിന്റെ ഗവര്‍മെന്റ് ഒരു മാസത്തെ ചിലവിനുള്ള വകയുണ്ടാക്കുന്നു. മാവേലിയുടെ പോയ്പ്പോയ നാളുകള്‍ ഇനിയും അകലെ.
നാളികേര പൂക്കളം തീര്‍ത്ത് പ്രതിഷേധം
നാളികേരത്തിന്റെ വില ഇടിഞ്ഞതിലുള്ള പ്രതിഷേധം അറിയിക്കാന്‍ തേങ്ങ കൊണ്ട് അത്തപ്പൂക്കളം തീര്ത്തിരിക്കൂകയാണ് അടൂര്‍ മങ്കൂഴിയിലെ ഒരു കൂട്ടം കര്‍ഷകര്‍.
കേര കര്‍ഷകരെ സഹായിക്കുന്നതിനോ ഇളനീര് വെള്ളം പാക്ക് ചെയ്ത് കയറ്റി അയക്കുന്നതിനോ ഇളനീര് കൂഴമ്പുകള് കൊണ്ട് വ്യവസായാടിസ്ഥാനത്തിന് വിഭവങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനോ തയ്യാറാവാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ ഈ അപൂര്‍വ പൂക്കളം ഒരുക്കിയിരിക്കുന്നത്.
വിജിലന്‍സിന്റെ ഓണക്കാലം
ഓണത്തിനിത്തവണ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ വിജിലന്‍സ് വിഭാഗം വേണ്ടതിലധികം പണികൊടുത്തു. (പൊതുവെ യു.ഡി.എഫിന്റെ ഭരണകാലം അവരുടെ വിശ്രമകാലമെന്നായിരുന്നു വെയ്പ്). വിജിലന്‍സ് ജീപ്പുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു നടന്നു. മഞ്ചേശ്വരത്തു നിന്ന് മാത്രം കോടികളുടെ നികുതി വെട്ടിപ്പുകള്‍ നടന്നതായി സൂചന ലഭിച്ചു. കോഴിക്കടത്തുകള് അടക്കം പല കള്ളക്കടത്തുകളും പിടിച്ചു. ഏതാനും റേഷന്‍ കടകളും വില്ലേജ് ഓഫിസര്‍മാരും വലയിലീയി. ചിലര്‍ ഓടി ഒളിച്ചു.
ചെക്ക് പോസ്റ്റിലെ ജോലി തരപ്പെടാന്‍ തലപ്പത്തു നിന്നും പ്രത്യേക രഹസ്യ ഇന്റര്‍വ്യൂ പാസ്സായി വരണമെന്നത് പരസ്യമായ രഹസ്യമാണ്. ഇത്തവണ ശുപാര്‍ശകളുടെ അളവു പതിവിലും കൂടിയിരുന്നുവത്രെ. അഴിമതി തുടച്ചുമാറ്റാന്‍ മാറേണ്ടത് നിലപാടുകളാണ്. വരേണ്ടത് മാവേലിയുടെ ഭരണവും.
ജനിക്കുന്നെങ്കില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടരായി ജനിക്കണം
ഓണം പിറക്കുന്നതിന് മുമ്പേ തന്നെ വില്ലന്‍ ഷവര്‍മ വിതച്ച ഭിതി കെട്ടടങ്ങി. ഹോട്ടലുകാര്‍ വീണ്ടും പഴയ ചട്ടിം കലവും വീണ്ടും അടുപ്പത്ത് കേറ്റി തുടങ്ങി. നിങ്ങള്‍ക്ക് ഈ കച്ചോടം ഒന്ന് വൃത്തിയായി ചെയ്യരുതോ എന്ന പോയ വാരത്തിന്റെ ചേദ്യത്തിന് ഒരു പ്രമുഖ ഹോട്ടലുടമയുടെ പ്രതികരണം കടുത്ത അമര്‍ഷത്തില്‍ പൊതിഞ്ഞതായിരുന്നു.
ആര്‍ക്കുമിവിടെ ഏതു സാഹചര്യത്തിലും ഹോട്ടല്‍ തൂടങ്ങാം. എത്ര വൃത്തി ഹീനമായ അന്തരീക്ഷത്തിലും എത്ര പഴകിയ ഭക്ഷണവും നല്‍കാം. പക്ഷെ മറ്റൊന്ന് കൂടി നല്‍കേണ്ടതുണ്ട്. കൈമടക്ക്. പ്യൂണ്‍ മുതല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തൊട്ട് മേലോട്ട്. അതിനോക്കെ ചില ഫോര്‍മാലിറ്റികളും നിരക്കുമൊക്കെ അലിഖിതമായുണ്ട്. ഇതൊക്കെ നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന ഏജന്റുമാരാണ് എല്ലാം നിയന്ത്രിക്കുന്നത്. പടച്ചു വിടുന്ന നിയമങ്ങള്‍ സംരക്ഷിക്കുന്നത് ജനങ്ങളെയല്ല ഹെല്‍ത്ത് ഉദ്യോഗസ്ഥരെയും കച്ചവടക്കാരെയും മാത്രം.
ഹോട്ടലുകളിലെ വൃത്തിയില്ലാത്ത ടോയ്ലറ്റുകളെകുറിച്ച് പരാതി കൊടുത്താല്‍ പരാതിയുടെ ഫോട്ടോസ്റ്റാറ്റ് ആദ്യമെത്തുന്നത് ഹോട്ടല്‍ ഉടമയുടെ കൈയ്യിലായിരിക്കും. പിന്നെ അവരുടെ ഗുണ്ടകളുടെ ഭീഷണി പരാതിക്കാരനെ തേടിയെത്തും. ഈ ഓണവും ഉദ്യോഗസ്ഥരുടെ സമ്പല്‍സമൃദ്ധിയുടെ കാലമായിരുന്നു. ജനം വീണ്ടും മാലന്യം ഭക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ബിജുവിനിത് ഇരട്ട ഓണം
ഓര്‍മകള്‍ കൊണ്ട് ഇരട്ട പൂക്കളം തീര്‍ത്ത ഒരു മലയാളി ഇത്തവണ നമ്മോടൊപ്പം ഓണമുണ്ടു. കൊയിലാണ്ടിയിലെ ബിജുവാണ് ആ ഭാഗ്യവാന്. കഴിഞ്ഞ ഓണത്തിന് ഫിലിപെന്‍സിലെ കൊടും കാട്ടിലായിരുന്നു ബിജു. ഭീകരരുടെ തോക്കിന്മുനയില് 16 മാസത്തെ ദാരുണ ജീവിതം. ദിവസമോ ആഴ്ചയോ തിരിച്ചറിയാനാവാത്ത 16 മാസങ്ങള്‍. ഇത്തവണത്തെ അത്തം നാളിന് തലേദിവസമാണ് ഭീകരരുടെ കണ്ണു വെട്ടിച്ച് ബിജു നാട്ടിലേക്ക് പറന്നെത്തിയത്. കൊയിലാണ്ടിയിലെ മൂടാളിക്കാര്ക്ക് ഇത് വെറും ഓണമല്ല. ഗ്രാമത്തിന്റെ ജീവന് തിരിച്ചു കിട്ടിയതിന്റെ ആഘോഷം കൂടിയാണ്.
ഓണം കേവലം ഉട്ടോപ്യന്‍ ആശയമാണോ
മാവേലിയുടെ കേരളം ചിലപ്പോള്‍ ഉട്ടോപ്യന്‍ ആശയമായി തോന്നിയേക്കാം. എന്ത് തന്നെയായലും മാര്‍ക്സിനും, ഉട്ടോപ്യക്കും മുമ്പേതന്നെ സോഷ്യലിസത്തിന്റെ ആശയങ്ങളും, കള്ളവും, ചതിയും, പൊളത്തരവുമില്ലാത്ത ഒരു ക്ഷേമരാജ്യത്തിന്റെ സങ്കല്പവും മലയാളനാട്ടിലുണ്ടായിരുന്നുവെന്ന് അടയാളപ്പെടുത്തുന്നതിന്റെ ഫോസിലുകളാണ് മാവേലിയുടെ രാജഭരണകഥയും, ഇന്നത്തെ ഓണവും. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലമില്ലായ്മ തന്നെയല്ലെ ഉട്ടോപ്യയെ പോലെ മാവേലിയുടെ അനുരചന്മാരും മുന്നോട്ട് വെച്ചത്. ഓണപൂവിളികള്‍ ലോകത്തിലെ മുഴുവന്‍ മലയാളികളെയും ഒരു നൂലില്‍ കോര്‍ത്തിണക്കുന്നത് ഈ ആശയത്തിന്റെ മനോഹാരിതയിലാണ്.
മാനുഷ്യരെല്ലാരുമൊന്നുപോലെ എന്ന മനോഹരമായ ആശയം ഈ തലമുറ മരിച്ചുവീഴുന്നതിന് മുമ്പേ തന്നെ നേരിട്ടാസ്വദിച്ചറിയണമെന്ന് പോയ വാരം വെറുതെ ആഗ്രഹിച്ചു പോവുകയാണ്.
ഉച്ഛനീചത്വങ്ങളില്ലാത്ത ഏവരും തുല്ല്യരായ ജീവിത സാഹചര്യം കൊതിച്ചു കഴിയുന്നവരെ തേടിയെത്തുന്നത് നീതിയെ തോല്പിച്ച് അനിതിയും, ധര്‍മത്തെ ചവിട്ടി താഴ്ത്തി അധര്‍മവുമാണ്. എന്ന് ഇതിനൊരു അറുതി വരും?
കാണം വിറ്റാണ് കേരളം ഓണമുണ്ണുന്നതെന്ന കാര്യം വിസ്മരിക്കരുത്. സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഗതകാല സ്മരണ പുതുക്കുന്ന ഓണം നെഞ്ചോട് ചേര്‍ത്ത് നാം ലഹരി പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക എന്ന എക്സൈസ് മന്ത്രി കെ. ബാബുവിന്റെ ആഹ്വാനം കാറ്റില്‍ പറന്നു. എല്ലാ മദ്യഷോപ്പിലും നല്ല തിരക്കുണ്ടായിരുന്നു. കേരളത്തിന്റെ ലഹരിപ്രിയ്യര് 200 കോടി രൂപയുടെ കുപ്പി പൊട്ടിച്ചു.
മദ്യമില്ലാത്ത ഓണം ആഘോഷിക്കണം കെ.സി.ബി.സി
മദ്യമെന്ന സാമൂഹ്യ വിപത്തിനെ പൂര്‍ണമായും മാറ്റി നിര്‍ത്തി വേണം ഇത്തവണത്തെ ഓണാഘോഷമെന്ന കെ.സി.ബി.സി.യുടെ ആഹ്വാനവും ഇരു കാലുകളും കുഴഞ്ഞ് പാമ്പായി ജനം അനുസരിച്ചു. ക്യൂവില്‍ മാവേലി സ്റ്റോറുകളെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് കുതിച്ചെത്തിയത് ബീവറേജ് കോര്‍പറേഷനാണ്.
സര്‍ക്കാര്‍ ആഘോഷത്തില്‍ കല്ലുകടി
ഇക്കൊല്ലം ഓണാഘോഷ പരിപാടിയുടെ തുടക്കം തന്നെ വിവാദത്തിന്റെ ഓണത്തല്ലോട് കൂടിയായിരുന്നു. സ്ഥലം എം.എല്‍.എ കെ.മുരളീധരന് ടൂറിസം വാരാഘോഷത്തിന്റെ അധ്യക്ഷസ്ഥാനത്തിരിക്കേണ്ട യോഗ ചടങ്ങില്‍ നിന്നും മുരളീധരന് വിട്ടു നിന്നു. മുരളീധരന് അര്‍ഹമായ സ്ഥാനം നല്‍കിയില്ലെന്നതു തന്നെ കാരണം. നോട്ടീസില്‍ പേരു വെക്കാന്‍ മറന്നു പോയതൊന്നുമല്ല. കരുതികൂട്ടിതന്നെ ഒഴിവാക്കിയതാണത്രെ. കെ.കരുണാകരന്റെ മോനല്ലെ വിദ്വാന്. നേരെ വന്നാല്‍ നെഞ്ചിലൂടെ വഴി കൊടുക്കും. തെറ്റിയാല്‍ ആളു മാറാനും സമയമധികം വേണ്ട. പരിപാടിയില്‍ പങ്കെടുത്തില്ലെന്നു മാത്രമല്ല സ്വാഗതസംഘം വൈസ്ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചാണ് മുരളീധരന് കലി ഒതുക്കിയത്.
രാഷ്ട്രപതി ഓണാശംശകള്‍ നേര്‍ന്നു
മലയാളനാടിന്റെ മുന്‍ ഭരണകര്‍ത്താവ് മാവേലി കേരളം സന്ദര്‍ശിക്കുന്ന ആഘോഷ വേളയില്‍ ഭാരതത്തിന്റെ പ്രഥമ പൗരന് പ്രണാബ് മുഖര്‍ജി ഓണാശംസകള്‍ നേര്‍ന്നു. കേരളീയരുടെ സാസ്കാരിക സമ്പന്നതയുടെ നേര്‍ചിത്രമാണ് ഓണമെന്ന് അദ്ദേഹം അനുസ്മരിച്ചു.
അച്ഛന് ഉണ്ണാത്ത ഓണം
കഴിഞ്ഞ ഓണത്തിന് മക്കളെല്ലാം തിലകനെ ഓണമുണ്ണാന്‍ വിളിച്ചു. വരാമെന്നേറ്റതല്ലാതെ അദ്ദേഹത്തിന്റെ ഓണം തൃശൂരിലെ നാടക ക്യമ്പിലെ അഭിനയ തിരക്കില്‍ മുങ്ങി ഇല്ലാതാവുകയായിരുന്നുവെന്ന് മകന് ഷോബി ഓര്‍ക്കുന്നു.
രാധാകൃഷ്ണന് സംവിധാനം ചെയ്യുന്ന നാടകത്തില്‍ അഭിനയിക്കുന്ന തിലകന് അഭിനയതികവാണ് ഓണവിരുന്ന്. പക്ഷെ അതിന് ശേഷം മകന്റെ വിവാഹവാര്‍ഷികം ഓര്‍ത്തെടുത്ത് പ്രതീക്ഷിക്കാതെ തിലകന് ഷോബിയുടെ വീട്ടിലെത്തി. ഒരു ദിവസം മുഴുവനും കൂടെ കൂടിയെന്നു മാത്രമല്ല തിരിച്ചു പോകുമ്പോള്‍ വിലപിടിപ്പുള്ള ഒരു ടൈറ്റാന്‍ വാച്ചും മകന് സമ്മാനിച്ചു. ആ വാച്ച് നോക്കി ഇത്തവണത്തെ ഓണത്തിന് മകന് ആശുപത്രി വരാന്തയില്‍ അച്ചനെ കാത്തു നില്‍ക്കുകയാണ്. ജീവനോടെ കൂട്ടി കൊണ്ടു പോകാന്‍.
രാജസ്മരണ പുതുക്കി തിരുവഞ്ചൂര്‍
രാജവാഴ്ചസ്മരണയുടെ കാണിക്കയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആചാരത്തനിമയായി ഉത്രാടക്കിഴി വയല്‍ക്കര രാജഭരണത്തിന്റെ പുതിയ പിന്‍ഗാമി രാജരാജ വര്‍മ്മയുടെ പത്നി എ.കെ. സൗമ്യവതി തമ്പുരാട്ടിക്ക് സമര്പിച്ചതോടെ മദ്ധ്യകേരളത്തില്‍ ഓണാഘോഷത്തിന്റെ അവസാന ചടങ്ങുകക്ക് ഔദ്യോഗിക നാന്ദി കുറിച്ചു. ഓണത്തിന് കൊച്ചി രാജകുടുംബങ്ങള്‍ക്ക് ലഭിക്കുന്ന പാരമ്പര്യത്തിന്റെ തിരുശേഷിപ്പാണ് ഈ ചടങ്ങ്. 14 രൂപയാണ് കാണിക്കയായി ജനകീയ സര്‍ക്കാര്‍ നല്‍കേണ്ടത്. യൂ.ഡി.എഫ് സര്‍ക്കാര്‍ അത് 10,00രൂപയായി വര്‍ധിപ്പിച്ചു. തൃശൂര്‍ ട്രഷറിയില്നിന്നുമാണ് പണം അനുവദിക്കുന്നത്.
തൈവെച്ച പറമ്പിലെ രമക്കിത് വേദനയുടെ ഓണം
രമയുടെയും, അഭിനന്ദിന്റെയും മനസ്സില്‍ തിരുവോണത്തിന് വിരിഞ്ഞത് നൊമ്പരപ്പൂക്കളായിരുന്നു. ഒഞ്ചിയത്തെ തൈവെച്ച പറമ്പില്‍ ടി.പി ഇല്ലാത്ത ആദ്യത്തെ ഓണം. ടി.പി നിവാസില്‍ കരഞ്ഞു കണ്ണ് കലങ്ങിയ അമ്മ പത്മിനിയും, ഭാര്യ രമയും മകന് അഭിനന്ദും പഴയ സ്മരണകള്‍ അയവിറക്കി. ജീവിച്ചിരിക്കുമ്പോള്‍ എന്ത് തിരക്കുണ്ടായാലും സമയത്തുതന്നെ ടി.പി. ഊണിനെത്തിച്ചേരും. മിക്കവര്‍ഷവും അന്യമത സുഹൃത്തുക്കള്‍ അടക്കം ഉണ്ണാനായി നല്ല ജനക്കൂട്ടമുണ്ടാകും. പാല്‍പ്പായസമാണ് ടി.പി യെ കൊതിപ്പിക്കുന്ന വിഭവം. ഊണ് തയ്യാറായാല്‍ ടി.പിതന്നെ തൊടിയില്‍ കയറി വാഴയില വെട്ടി കൊണ്ടു വരും. കുടുംബനാഥനില്ലാത്ത ഓണം രമക്ക് ഓര്‍ക്കാന്‍ പോലും വയ്യാതായി. കൂടെ ഓഞ്ചിയം ഗ്രാമം എന്ന വലിയ തറവാടിനും.
കണ്ണൂരിന് കണ്ണീര് ഓണം
ഓണത്തപ്പനെ വരവേല്ക്കാനായ് ഒരുക്കം കൂട്ടുന്നതിനിടയില്‍ കണ്ണൂരിനെ തീനാമ്പുകള്‍ നക്കി തുടച്ചു. സ്ഫോടനത്തില്‍ ഭൂമി കുലുങ്ങുകയാണെന്ന് ധരിച്ച നാട്ടുകാര്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. അരകിലോമീറ്റര്‍ ചുറ്റളവില്‍ കെട്ടിടങ്ങള്‍ നിന്നു വിറച്ചു. അഗ്നി ഗോളങ്ങങള് ആകാശത്തെ കാര്‍ന്ന് തിന്നു. ജീവന് രക്ഷാര്‍ത്ഥം ജനങ്ങള്‍ അകന്ന് നിന്നിരുന്നുവെങ്കിലും ഗ്യാസ് ടാങ്കറിന്റെ വന്‍ സ്ഫോടനം ജീവനുകളെ കയ്യെത്തി പിടിച്ചു കൊന്നുകൊണ്ടിരിക്കുകയായിരുന്നു. ടാങ്കറിന്റ ഭാഗങ്ങള്‍ ഒരു കീ.മീറ്ററിലേറെ ചുറ്റളവില്‍ ചിതറി. ദുരന്തം ടൂറിസ്റ്റുകള്‍ക്ക് തങ്ങളുടെ ക്യാമറകളിലും മൊബൈലുകളിലും ദൃശ്യം പകര്‍ത്താനുള്ള അവസരമായിരുന്നു ഓണനാളില്‍ കണ്ണൂരില്‍ കണ്ടത്.
എങ്ങിനെ മന്ത്രിമാരുടെ ഓണം
കേരളത്തില്‍ വന്ന് മഹാബലി ഓണം ഉണ്ടു. ഓണത്തിനിടയിലുള്ള പുട്ടു കച്ചവടത്തിന് അവധി കൊടുത്ത് മുഖ്യന് അടക്കമുള്ള മന്ത്രിമാര്‍ ഓണമുണ്ണാന്‍ തിരുവന്തപുരത്തുനിന്നും അവരവരുടെ കേന്ദ്രങ്ങളിലേക്ക് തിരിച്ചു.
മുഖ്യമന്ത്രിക്ക് ഓണമുണ്ടായിരുന്നില്ല. ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്നുള്ള ദുരന്തം വീക്ഷിക്കാന്‍ ഉത്രാടം ദിനത്തില്‍ അദ്ദേഹം കണ്ണുരിലായിരുന്നു. രാത്രിയോടെ മടങ്ങിയെത്തിയെത്തിയെങ്കിലും, ക്ലിഫ് ഹൗസില്‍ കാര്യമായ ആഘോഷമൊന്നുമുണ്ടായില്ല. സ്വന്തം ടെറസ്സില്‍ ക്ലിഫ് ഹൗസില്‍ ഇരുവരും കൂടി വിളയിച്ച ജൈവവിള പച്ചക്കറികൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഭാര്യ മറിയം ഓണ സദ്യ ഒരുക്കിയതെങ്കിലും നിറം കെട്ട ഓണമായിരുന്നു മുഖ്യന്റെത്. ഉണ്ടതിനു ശേഷം തന്റെ പ്രതിയോഗിയും മാര്സിസത്തിന്റെ ഇന്നത്തെ നാവുമായ പി ഗോവിന്ദപ്പിള്ളയെയും സിനിമാ നടന് മധുവിനേയും പോയി കണ്ട് നേരെ സ്വന്തം നാട്ടിലേക്ക് പുല്‍പ്പള്ളിയിലേക്ക് തിരിച്ചു.
പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാന്ദന്‍ ഉത്രാടത്തിന് ആലപ്പുഴ പുന്നപ്രയിലെ സ്വവസതിയിലായിരുന്നു ഓണമുണ്ടത്. കൂട്ടിന് ഭാര്യ വസുമതിയും, മകന് അരുണും ഭാര്യയും.
ധനമന്ത്രി കെഎം മാണിക്ക് പാലായിലെ വീട്ടിലായിരുന്നു ഓണം. സദ്യക്കു ശേഷം വൈകുന്നേരം നിരവധി പരിപാടികളിലും മാണി എത്തി. നിരവധി ആര്‍ട്ട്സ് ക്ലബ്ബുകളുടെ സ്ഥാപകനായ മന്ത്രി പിജെ ജോസഫിന്റെ പ്രധാന ഓണപ്പരിപാടി പാട്ടു പാടലായിരുന്നു. ഔദ്യോഗിക വസതിയായ പെരിയാറില്‍ പകല്‍ വിശ്രമിച്ച് രാത്രിയോടെ പൂജപ്പുര മൈതാനത്തെ ഓള്‍ഡ് ഈസ് ഗോള്‍ഡ് ട്രൂപ്പിലെ പ്രധാന താരമായി മാറി. മന്ത്രി ആര്യാടന്റെ കുടുംബങ്ങളെല്ലാം തിരുവന്തപുരത്തെ ഔദ്യോഗിക വസതിയായ മന്മോഹന് ബംഗ്ലാവില്‍ ഒത്തു കൂടി. രണ്ടു ദിവസത്തെ നെയ്യാര്‍ ഡാം സന്ദര്‍ശനവും കഴിഞ്ഞു ഓണവുമുണ്ട് നഗര കാഴ്ചകളും കണ്ട് നാട്ടിലേക്ക് തിരിച്ചു.
മന്ത്രിയായതിനു ശേഷം രണ്ടാമത്തെ ഓണമാണ് പികെ ജയലക്ഷ്മിയുടേത്. ഒരാഴ്ച മുമ്പേത്തെന്നെ മാനന്തവാടിയിലുള്ള വാളാടുള്ള വസതിയിലെത്തി. കുടുംബക്കാരായി 250ല്‍ അധികം പേര് ഓണസദ്യയില്‍ പങ്കെടുത്തു. വീടിനു ചുറ്റുപാടും പന്തല്‍ കെട്ടിയാണ് മന്ത്രി ബന്ധുക്കളെ വരവേറ്റ്ത്.
ഓണത്തിന്റെ യഥാര്‍ത്ഥ അവകാശി മദ്യഷാപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി കെ. ബാബു ഇത്തവണ മദ്യത്തിന്റെ ഉപഭോഗം നിയന്ത്രിക്കണമെന്ന് ഓര്മിപിച്ചുവെങ്കിലും ജനം പാമ്പായി റോഡില്‍ ഇഴഞ്ഞു. എന്നാല്‍ മന്തി കെ. ബാബു വലുതായൊന്നും ഓണം ആഘോഷിച്ചില്ല. ത്രിപ്പുണത്തുറയിലെ വസതിയില്‍ അദ്ദേഹം ഓണദിനം ചിലവഴിച്ചു. പൊതു പരിപാടികള്‍ക്ക് എങ്ങനെ പോകും. കുടിയന്മാരുടെ ശല്യം നിമിത്തം.
സി .എന്‍ ബാലകൃഷ്ണന് സ്വ വസതിയായ തൃശൂരിലെ അയ്യന്തോളിലാണ് ഓണാഘോഷം. ഉച്ചക്ക് ഉണ്ടതിനു ശേഷം അദ്ദേഹം അഞ്ച് പൊതു പരിപാടികളില്‍ പങ്കെടുത്തു. മന്ത്രി ഗണേഷ് കുമാര്‍ ഓണമായിട്ട് തന്റെ രാഷ്ട്രീയ ഗുരു കൂടിയായ അച്ചന് ആര് ബാലകൃഷ്ണ പിള്ളയെ മുഖം കാണിക്കാന്‍ ചെന്നില്ല. ഓണമുണ്ടതും ഔദ്യോഗിക വസിതിയില്‍ തന്നെ.
മന്ത്രി അടൂര്‍ പ്രകാശ് കണ്ണൂര്‍ സന്ദര്‍ശിച്ചതിനു ശേഷം ഏറെ വൈകിയാണ് പത്തനം തിട്ടയിലേക്ക് തിരിച്ചത്. ആഘോഷങ്ങള്‍ ഒന്നും തന്നെ അദ്ദേഹം കാര്യമാക്കിയില്ല. കണ്ണൂരിനെ നടക്കിയ അപകടം മൂലം കെസി ജോസഫും ഓണാഘോഷത്തിന് നിന്നും മാറി നിന്നു. മന്ത്രി കെപി മോഹനന് ഓണമുണ്ട് രണ്ടു മൂന്ന് ദിവസം കഴിഞ്ഞു മാത്രമെ പാനൂര്‍ വിട്ടുള്ളു.
ആഭ്യന്തര മന്ത്രി തിരുവഞ്ചൂരിനും ഇത്തവണ ഓണമുണ്ടായിരുന്നില്ല. കണ്ണൂരില്‍ അപകടം നടന്ന സ്ഥലവും പരിക്കേറ്റവരെ സന്ദര്‍ശിക്കാനും അദ്ദേഹം ഓണ നാളാണ് ഉപയോഗപ്പെടുത്തിയത്. ടൂറിസം മന്ത്രി അനില്‍ കുമാര്‍ സംസ്ഥാനത്തെ ഓണാഘോഷ പരിപാടികളുടെ തിരക്കിലായിരുന്നു.
തികഞ്ഞ മൂകാംബിക ഭക്തനായ സ്പീക്കര്‍ ജി കാര്ത്തികേയന് ഓണമുണ്ടത് കൊല്ലൂര്‍ ശ്രീ മൂകാംബികാ ക്ഷേത്രത്തില്‍ വെച്ചായിരുന്നു. മന്ത്രി മൂനീറിന് കോഴിക്കോട്ടെ സ്വന്തം വീട്ടിലായിരുന്നു ഓണം. എന്നാല്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് ഓണമുണ്ടത് അമേരിക്കയില്‍ വെച്ചാണ്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഓണം ദുബൈയിലും.
-രാജന് പ്രതിഭ
Keywords: Article, Prathibha-Rajan, Onam, Kannur, Liquor, Minister, Health Inspecter