|
Anoop Jacob |
കൊല്ലും കൊലയ്ക്കും അധികാരമുണ്ടായിരുന്ന രാജഭരണം രാജാവിനോടൊപ്പം നാടു നീങ്ങി. നവോത്ഥാന കാലഘട്ടവും കഴിഞ്ഞ് നാമിപ്പോള്‍ അത്യന്താധുനികതിയിലെത്തി നില്‍ക്കുന്നു .പ്രാചീന നവോത്ഥാന കാലഘട്ടങ്ങള്‍ക്കിടയിലെ ദശാസന്ധിയില്‍ ഉദയം കൊണ്ട പുതു പ്രതിഭാസമായിരുന്നു ജനാധിപത്യം. രാജ വാഴ്ച്ചയെന്ന ആ പഴയ അവസ്ഥ ഇന്നും നില നിന്നിരുന്നുവെങ്കില്‍ നമുക്ക് രാഷ്ട്രീയമേ ആവശ്യമില്ലായിരുന്നു. ഈ ചര്‍ച്ചയും അനാവശ്യം. അന്ന് രാജാവ് മരിച്ചാല്‍ അനന്തരാവകാശിയെ രാജാവ് തന്നെ നിശ്ചയിക്കുന്നു. ജനങ്ങള്‍ക്കതില്‍ കാര്യമില്ല. പട്ടാഭിഷേകത്തില്‍ പങ്കെടുക്കൂന്നവര്‍ക്ക് സുഭിക്ഷമായ സദ്യ . അവിടെ തീര്‍ന്നു ജനാധിപത്യം .
|
Ganesh Kumar |
അന്നത്തെ പട്ടാഭിഷേകം ഇന്ന് സത്യപ്രതിജ്ഞക്ക് വഴി മാറി. അന്ന് ജനം വെറും പ്രജയെങ്കില്‍ ഇന്ന് ഭരിക്കേണ്ടവരെ തെരെഞ്ഞെടുക്കേണ്ട പരമാധികാരി.ശ്രി പത്മനാഭന്റെ കാലത്ത് നികുതി കൊടുക്കുക, അടങ്ങി ഇരിക്കുക. ഇതിലപ്പുറം ജനത്തിന് ഉത്തരവാദിത്വങ്ങളില്ല. ശ്രീ പത്മനാഭന്റെ കൈവശമിരിക്കുന്ന ആയിരം കോടി ജനത്തിന്റേതാണെന്ന വാദത്തിന്റ പ്രസക്തി അവിടെയാണ്. അന്ന് ജനത്തിനെന്തിന് രാഷ്ട്രീയം?
ആഗോള തലത്തിലാണ് ഇതിന് മാറ്റം വന്നത്. റഷ്യയിലെ മാറ്റം കണ്ട് ലോകം കുളിര്‍ കൊണ്ടു. സാര്‍ ചക്രവര്‍ത്തിമാരുടെ ചാട്ടവാറിനും വാള്‍മുനക്കും കീഴെ മുട്ടുമടക്കിയ ജനം ചോരപ്പുഴകൊണ്ട് കണക്കു തീര്‍ത്തു . അറേബ്യയിലെ മുല്ലപ്പൂ വിപ്ലവങ്ങള്‍ അതിന്റെ വര്‍ത്തമാന കാല ആവര്‍ത്തനങ്ങളാണ്. മനുഷ്യനെ നായ്ക്കള്‍ക്ക് സമാനമായി എങ്ങനെ അടിമയാക്കണമെന്ന് ലോകത്തിന് കാണിച്ചു കൊടുത്തവര്‍ അവരായിരുന്നു.
|
M.K.Muneer |
അടിമത്തം കൊണ്ട് ചങ്ങലകളല്ലാതെ നഷ്ടപ്പെട്ടാന്‍ മറ്റൊന്നുമില്ലാത്ത സാധാരണ ജനം തോക്കെടുത്തു. രാജവംശത്തിന്റെ ചോരകൊണ്ട് റഷ്യന്‍ മണ്ണ് ചുവപ്പില്‍ കുതിര്‍ന്നു. അവിടെ വിപ്ലവമുണ്ടായി. വിപ്ലവത്തില്‍ നിന്നും തൊഴിലാളി സര്‍വാധിപത്യവും സര്‍വ്വരാജ്യതൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന മുദ്രവാക്യവും പിറന്നു. അത് ലോകമെങ്ങും വീശിയടിച്ചു. ഇന്ത്യയടക്കം കമ്മ്യുണിസത്തിന്റെ വിത്ത് മുളച്ചു വന്നു.
|
Shibhu Baby John |
റഷ്യ സോവിയറ്റ് യുണിയനായി പരിണമിക്കപ്പെട്ടുവെങ്കിലും കമ്മ്യുണിസത്തിന്റെ ആയുസ്സ് പതിറ്റാണ്ടുകള്‍ മാത്രമായി ചുരുങ്ങി. രാജവംശത്തില്‍ നിന്നും സോഷ്യലിസത്തിലേക്കുളള യാത്രയില്‍ ഗോര്‍ബച്ചേവിനും ബോറീസ് യെല്‍സിനടക്കമുളളവര്‍ക്ക് കാലിടറി. സോഷ്യലിസത്തിന്റെ പരാജയമായിരുന്നു ഫലം. സോഷ്യലിസത്തിലെ റഷ്യന്‍ വിജയത്തിലെന്ന പോലെ തന്നെ പരാജയത്തിലും ലോകം കീഴ്‌മേല്‍ മറയപ്പെട്ടു. റക്ഷ്യന്‍ സോഷ്യലിസത്തിനകത്ത് ആവശ്യമുള്ളത്രയും ജനാധിപത്യമില്ലെന്നായിരുന്നു അതിലെ പിരമിതി. അത് പരിഹരിക്കപ്പെടാന്‍ റഷ്യ മുഖം മിനുക്കി. കമ്മ്യൂണിസം മരിച്ചപ്പോള്‍ അവിടെ വികലാംഗനായ ജനാധിപത്യം പുന്‍ജനിച്ചു. മൂന്ന് തവണ പൂടിന്‍ പ്രസിഡണ്ടായി. ഒരു തവണ പ്രധാനമന്ത്രിയും.
ഇന്ത്യക്ക് പറയാനുളളത് മറ്റൊന്നാണ്. പഴയ രാജഭരണവും ഇന്നത്തെ ജനാധിപത്യവും തമ്മിലുളള വ്യത്യസങ്ങള്‍ ചുരുങ്ങി വരുന്നു. രാജഭരണത്തില്‍ ഇളയരാജാവിനെ തെരഞ്ഞെടുക്കുന്നത് മൂത്ത രാജാവ്. ജനാധിപത്യത്തില്‍ ജനം തന്നെ. സമ്മതിക്കാം. പക്ഷെ ജനാധിപത്യത്തിലും പ്രത്യക്ഷമാവുന്നത് മക്കള്‍ രാഷ്ട്രീയം തന്നെയെന്നതില്‍ ഇന്ത്യ മുഴുവനും തെളിവുകള്‍ കൊണ്ട് സമൃദ്ധം . ഇന്ത്യയെ വെളുത്തവന്റെ കറുത്ത രാത്രിയില്‍ നിന്നും മോചിപ്പിച്ച് താക്കോല്‍ എല്‍പ്പിച്ചത് നെഹ്‌റു ആ താക്കോല്‍ നെഹ്‌റു കുടുംബത്തില്‍ നിന്നുംതിരിച്ചു വാങ്ങാന്‍ ഇതുവരെ ജനാധിപത്യത്തിനായിട്ടില്ല. നെഹ്‌റു കുടുംബം ഇന്നും ഇന്ത്യയുടെ മക്കള്‍ രാഷ്ട്രീയത്തിന്റെ കൈവശക്കാര്‍ .
|
Hybi Eden |
എം.ജി.ആറിന്റെ സ്വന്തം ഭാര്യ ജാനകിയും പിന്നീട് കാമുകി ജയലളിതയും തമിഴ്‌നാടിന്റെ നേരവകാശികള്‍. കരുണാനിധിക്കു ശേഷം വരാനിരിക്കുന്ന സ്റ്റാലിന്‍ രാഷ്ട്രീയവും മക്കള്‍ പാതയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. എന്‍.ടി. രാമറാവു കുടുംബരാഷ്ട്രീയത്തില്‍ പയറ്റി തെളിഞ്ഞവനാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇതിന്റെ ഉദാഹരണങ്ങള്‍ കാണാം. മുലായന്‍ സിംഗിന്റെ മകന്‍ യാദവിനെ യദുകുലത്തിന്റെ പട്ടമഹര്‍ഷിയായി വാഴിച്ചു.
|
K.Muraleedharan |
കേരളത്തിലെടുത്തു നോക്കിയാലും ഇതിന് കുറവൊന്നും കാണില്ല. കരുണാകരന്‍ തന്നെയാണ് മക്കള്‍ രാഷ്ട്രീയത്തിന്റെയും ലീഡര്‍. ബാലകൃഷ്ണപിളളയും ബേബിജോണും കെ.എം. മാണിയും ജേക്കബും മറ്റു പലരുമുണ്ട് കരുണാകരന്റെ പിന്നില്‍. ഇപ്പോള്‍ പിറവത്ത് നടന്നതും മക്കള്‍ രാഷ്ട്രീയം തന്നെ. ഐ.ബി ഈഡന്റെ തനിയാവര്‍ത്തനം. രാജീവ്ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും ദയനീയ മരണത്തിന്റെ തംരംഗത്തില്‍ ജയിച്ചു കയറിയ കോണ്‍ഗ്രസ്സിന്റെ മറ്റൊരു മുഖമാണ് പിറവത്ത് നടന്നത്. പിറവം മണ്ഡലം ജനിച്ചു വീണതു തന്നെ ടി.എം. ജേക്കബിനു വേണ്ടി മാത്രമായിരുന്നു. ഒരിക്കല്‍ കോതമംഗലത്ത് തോറ്റതൊഴിച്ചാല്‍ ഏഴു തവണയും ജേക്കബ് പിറവത്തെ തന്നെ പുല്‍കി. അദ്ദേഹത്തിന്റെ ശവദാഹം കഴിയുന്നതിനു മുമ്പേ രാഷ്ട്രീയത്തില്‍ പുക പടര്‍ന്നു. മകന്‍ മത്സരിക്കണം, അല്ലെങ്കില്‍ ഭാര്യ .ജയിച്ചാല്‍ മണിക്കൂറുകള്‍ക്കകം മന്ത്രി. നോക്കണേ യോഗ്യതയുടെ പോക്കുവരവ്.
ഇതാണ് ജനാധിപത്യം. രാജഭരണത്തില്‍ നിന്നും വ്യത്യസ്തമല്ലാത്ത
ജനാധിപത്യം. കേരളാ കോണ്‍ഗ്രസ്സ് ജേക്കബ് ഗ്രൂപ്പുായതു മുതല്‍ ടി.എം. ജേക്കബിന്റെ നിഴലായിരുന്നു ജോണി നെല്ലൂര്‍. രാഷ്ട്രീയ പാരമ്പര്യം മക്കളിലല്ല കാണേണ്ടത് എങ്കില്‍ നെല്ലൂരാണ് ഇവിടെ മല്‍സരിക്കേണ്ടത്. കുടുംബാധിപത്യം വികസിക്കുകയും പൊതുസേവകര്‍ തഴയപ്പെടുക എന്ന സിദ്ധാന്തമാണ് പിറവം തെരെഞ്ഞെടുപ്പ് അടയാളപ്പെടുത്തുന്നത് . വ്യക്തി സ്വാധീനം ജനാധിപത്യ രാഷ്ട്രീയ പ്രക്രീയയിലൂടെ ഊട്ടി ഉറപ്പിക്കാന്‍ വ്യക്തികള്‍ക്ക് വഴിവിട്ടു പലതും ചെയ്യേണ്ടിവരുന്ന ദൂരവസ്ഥ പിറക്കുന്നത് ഇവിടെ നിന്നുമാണ്.
|
Jose K Mani |
അനൂപ് ജയിച്ചു. ഐക്യമുന്നണിയില്‍ യുവ മന്ത്രിമാര്‍ 5 എണ്ണമാവുന്നു. ഗണേഷ്‌കുമാര്‍, ഷിബു ജോര്‍ജ്, പി.കെ. ജയലക്ഷ്മി, കെ.വി.മോഹനന്‍ പിന്നെ ഒട്ടും വൈകാതെ അനൂപും മന്ത്രിയാകും. അതില്‍ ഷിബു ജോണ്‍ യുവാവാണെങ്കിലും പക്വതയില്‍ ഇമ്മിണി വലിയ ഒന്നാണ്. നോക്കുകൂലിയെ ആട്ടി പായിച്ചില്ലെ ? നേഴ്‌സ് സമരം ഒത്തു തീര്‍ത്തില്ലെ? കേരളത്തില്‍ ഏറ്റവും കൂടുതല്‍ നികുതി കൊടുക്കുന്ന ജോസ് ചിറ്റിലപ്പളളിയെ ചുമടെടുക്കുന്നതില്‍ നിന്നും മാറ്റി ഓഫിസില്‍ പോയി വിശ്രമിക്കാന്‍ പറഞ്ഞില്ലെ?. ഷിബൂജോണ്‍ അച്ചന്റെ മകന്‍ തന്നെ.ഇത് ജനാധിപത്യമാണെന്നും, മക്കള്‍ രാഷ്ട്രീയം ഇവിടെ വിലപോവില്ലെന്നും വീമ്പിളക്കുന്ന കേരളം മക്കള്‍ രാഷ്ട്രീയത്തിന്റെ അടിമയാണ് .ആര്‍ ബാലകൃഷ്ണപിളള വളര്‍ത്തി വലുതാക്കി മകന് ഇഷ്ടദാനം കൊടുത്ത മണ്ഡലമാണ് പത്തനാപുരം. ഇപ്പോള്‍ മകന്‍ തന്നെ വേലി തിന്നുന്നു.
വൈദ്യം പഠിപ്പിച്ച് ഒരു സ്റ്റെതസ്‌കോപ്പും വാങ്ങി കൊടുത്ത് ജനസേവനത്തിനായി അശുപത്രിയിലേക്ക് പറഞ്ഞു വിട്ട സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പുത്രന്‍ എംകെ മുനീര്‍ ഉപ്പ മരിച്ചപ്പോള്‍ വീണ്ടും രാഷ്ട്രീയത്തിലെത്തി തോറ്റും ജയിച്ചും മന്ത്രിയായി. അവുക്കാദര്‍ കുട്ടി നഹ സാഹിബിന്റെ മകനാണ് ഇന്നത്തെ മന്ത്രി അബ്ദുറബ്ബ്. വിമാനം പറത്താന്‍ പഠിപ്പിച്ച് പണത്തിനു മേലെ പറന്നുയരാന്‍ പറഞ്ഞയച്ചതായിരുന്നു മുന്‍ മന്ത്രി പിആര്‍ കുറുപ്പ് . പക്ഷെ കേരളത്തിലെ വയലേലകളില്‍ കൃഷി ഇറക്കാനായിരുന്നു കെ.പി. മോഹനന്റെ നിയോഗം . ഷിബുജോണിന്റെ രാഷ്ട്രീയ മണ്ഡലം ചവറയും പിന്നെ മുത്ത രാജാവ് ബേബി ജോണും . ഇടതു വലതു ചേരികളില്‍ ഒരുപോലെ മന്ത്രിയായി റിക്കാര്‍ഡിട്ട നേതാവാണ് ബേബിജോണ്‍. പിറവം പോലെ ചവറയും ജനിച്ചത് ബേബിജോണിനും പുത്രന്മാര്‍ക്കും വേണ്ടി. രണ്ടു മണ്ഡലത്തിലും രണ്ടാമതൊരാള്‍ വാഴാറില്ല. (എം കെ പ്രേമ ചന്ദ്രനാണ് ഈ പഴമൊഴിയെ പതിരാക്കിയത്)
മക്കള്‍ രാഷ്ട്രീയത്തെ നയിക്കുന്ന മുന്നണി പോരാളികളില്‍ കൊടിപിടിച്ചു മുന്നില്‍ നടക്കുന്നവരില്‍ ഇനിയുമുണ്ട് ഏറെ പേര്‍. മന്ത്രി കസേര കാത്തുനില്‍ക്കുന്നവരില്‍ പ്രധാനികള്‍ പത്മജ മുരളിമാര്‍, മാണിപുത്രന്‍ ജോസ് കെ മാണി, (ഇപ്പോള്‍ എം പി)അച്ചു ഉമ്മന്‍, ഹൈബി ഈഡന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ഇങ്ങനെ പോകുന്നു ആ നിര.
-പ്രതിഭാ രാജന്‍
Keywords: Article, Prathibha Rajan